HealthLIFE

അൽഷിമേഴ്‌സ് രോഗനിർണയത്തിന് നൂതന സാങ്കേതിക വിദ്യയുമായി ഒമാനിലെ മലയാളി ഗവേഷകർ

മസ്‍കത്ത്: അൽഷിമേഴ്‌സ് രോഗനിർണയം വേഗത്തിലാക്കുന്നതിനായി ഒമാനിലെ ഗവേഷകർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പവർഡ് മെഡിക്കൽ ഉപകരണം (ഗാംഗ്ലിയോനാവ്) വികസിപ്പിച്ചെടുത്തു. ഒമാനിലെ അറബ് ഓപ്പൺ യൂണിവേഴ്‌സിറ്റിയിലെ കമ്പ്യൂട്ടർ സയൻസ് പ്രൊഫസർ ഡോ. ഷെറിമോൻ പി.സിയുടെ നേതൃത്വത്തിലായിരുന്നു ഗവേഷണം. റോയൽ ഒമാൻ പൊലീസ് ഹോസ്‍പിറ്റലിലെ, ഡോ. രാഹുൽ വി നായർ, ഡോ. റെഞ്ചി മാത്യു കുര്യൻ, ഡോ ഖാലിദ് ശൈഖ്, യൂണിവേഴ്‍സിറ്റി ഓഫ് ടെക്നോളജി ഓഫ് അപ്പ്ളൈഡ് സയൻസിലെ ഡോ. വിനു ഷെറിമോൻ എന്നിവരാണ് ഗവേഷണ സംഘത്തിലുള്ളത്.

അൽഷിമേഴ്‌സ് സംശയിക്കുന്ന രോഗികളിൽ കോഗ്‌നിറ്റീവ് അസസ്‌മെന്റ് നടത്താൻ ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ന്യൂറോളജിസ്റ്റ്, അൽഷിമേഴ്‌സ് രോഗം ആദ്യ ഘട്ടത്തിൽ തന്നെ തിരിച്ചറിയാൻ സഹായിക്കുന്ന ഗാംഗിലിയോനാവ് എന്ന മെഡിക്കൽ ഉപകരണം എന്നിവയാണ് ഇവരുടെ ഗവേഷണ മികവിൽ വാർത്തെടുത്തത്. 60 ശതമാനം ഡിമെൻഷ്യ കേസുകളും അൽഷിമേഴ്സ് രോഗം എന്നറിയപ്പെടുന്ന, മാറ്റാനാവാത്ത ന്യൂറോളജിക്കൽ ഡിസോർഡർ മൂലമാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതിക വിദ്യ ഉപയോഗിച്ച് അൽഷിമേഴ്‌സ് രോഗനിർണയത്തിൽ ഡോക്ടർമാരെ സഹായിക്കുന്നതാണ് ഈ ഗവേഷണം.

ഗവേഷകർ അവരുടെ കണ്ടെത്തലുകൾ ഒമാനിലെ വിവിധ അധ്യാപകർ, ഗവേഷകർ, മെഡിക്കൽ പ്രാക്ടീഷണർമാർ തുടങ്ങിയവർ മുമ്പാകെ അവതരിപ്പിച്ചു. ഒമാനിലെ ഉന്നത വിദ്യാഭ്യാസ, ഗവേഷണ, ഇന്നൊവേഷൻ മന്ത്രാലയമാണ് ഗവേഷണത്തിന് ധനസഹായം നൽകിയത്. അൽഷിമേഴ്‌സ് രോഗ നിർണയത്തിൽ ഒരു നാഴികക്കല്ലായിരിക്കും ഈ ഗവേഷണം എന്ന് ഗവേഷകർ അഭിപ്രായപ്പെട്ടു.

Back to top button
error: