KeralaNEWS

സ്നേഹത്തിൻ്റെ നിശബ്ദ ഭാഷയിൽ മാരാരിക്കുളം ഗ്രാമത്തെ കീഴടക്കിയ ബധിരയും മൂകയുമായ പോസ്റ്റ് വുമൺ മെറിൻ ജി ബാബുവിൻ്റെ ജീവിതകഥ വായിക്കൂ

    മാരാരിക്കുളം: കത്തുകളുമായി വീടുകളിലെത്തി മൂകമായി ആശയവിനിമയം നടത്തിയും ആംഗ്യഭാഷയിൽ കാര്യങ്ങൾ പറഞ്ഞും നാട്ടുകാരുടെ പ്രിയങ്കരിയായിരിക്കുന്നു മെറിൻ ജി.ബാബു എന്ന പോസ്റ്റ് വുമൺ. ജന്മനാ ബധിരയും മൂകയുമായ മെറിൻ കഴിഞ്ഞ നവംബറിലാണ് മാരാരിക്കുളം പൊള്ളേത്തായി പോസ്റ്റോഫീസിൽ ജോലിയിൽ പ്രവേശിച്ചത്. ഈ ചുരുങ്ങിയ സമയം കൊണ്ട് നാട്ടുകാരുടെ പ്രിയങ്കരിയായി മാറി മെറിൻ.

ആളുകളുമായി നിരന്തരം ആശയവിനിമയം നടത്തേണ്ട മെയിൽ ഡെലിവറി പോലെയുള്ള ജോലി സംസാരിക്കാനും കേൾക്കാനും  കഴിയാത്ത ഒരാൾ എങ്ങനെ ചെയ്യുമെന്നായിരുന്നു ഏവരുടെയും ആശങ്ക. എന്നാൽ മെറിൻ ചുരുങ്ങിയ സമയം കൊണ്ട് എല്ലാം ഹൃദിസ്ഥമാക്കി. ഇന്ന് നാട്ടുകാരുടെ പ്രിയപ്പെട്ടവളാണ് ഈ യുവതി. ആലപ്പുഴ ജില്ലയിൽ ജോലിയിൽ പ്രവേശിച്ചതിന് ശേഷമുള്ള ആദ്യ മാസം മെറിന്റെ അച്ഛനോ അമ്മയോ സഹോദരിയോ ഭർത്താവ് പ്രിജിത്തോ കൂടെ പോകുമായിരുന്നു. നാട്ടുകാരെല്ലാം പ്ര പരിചിതരായതോടെ തപാൽ വിതരണം ഒറ്റയ്ക്ക് നടത്തി. കൊച്ചി ഇൻഫോ പാർക്കിലാണ് ഭർത്താവ് പ്രീജിത്ത് ജോലി ചെയ്യുന്നത്. ഇവർക്ക് ഡാനി എന്നൊരു മകനുമുണ്ട്.

കൊല്ലം കൊട്ടാരക്കര കൊച്ചുചാമക്കാല വീട്ടിൽ ബാബു വർഗീസിന്റെയും അലക്സി ബാബുവിന്റെയും മകളായ മെറിൻ തിരുവനന്തപുരം ഗവ.പോളിടെക്‌നിക് കോളേജിൽ 3 വർഷം ലാബ് അസിസ്റ്റന്റായി ജോലി ചെയ്തു. 2017ൽ കൊല്ലം പരവൂർ സ്വദേശി എം എസ് പ്രിജിത്തിനെ വിവാഹം കഴിച്ചു. പ്രിജിത്തിനും സംസാരിക്കാനോ കേൾക്കാനോ കഴിയില്ല. കോളജ് വിട്ടതിന് ശേഷം ഒരു വർഷം സ്വകാര്യ ടെലികോം കമ്പനിയിലും മെറിൻ ജോലി ചെയ്തു. ഇതിനിടെയാണ് പോസ്റ്റ് വുമണായി ജോലി ലഭിച്ചത്.

Back to top button
error: