IndiaNEWS

ശമ്പളം 8 ശതമാനം വര്‍ധിപ്പിച്ചിട്ടും അസംതൃപ്തരായി ഇന്‍ഡിഗോയിലെ പൈലറ്റുമാര്‍; എന്തുകൊണ്ട് ?

ദില്ലി : ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ പൈലറ്റുമാരുടെ ശമ്പളം വർധിപ്പിച്ചു.  8 ശതമാനമാണ് ശമ്പള വർധന. പൈലറ്റുമാർക്കുള്ള ഓവർടൈം അലവൻസ് കോവിഡിന് മുമ്പുള്ള തലത്തിലേക്ക് പുനഃസ്ഥാപിക്കുകയും ചെയ്തു. കൂടാതെ, പൈലറ്റുമാർക്കുള്ള ഒരു വർക്ക് പാറ്റേൺ സംവിധാനം ഒരുക്കുകയും ചെയ്തു.

2020-ൽ ഇൻഡിഗോ പൈലറ്റുമാരുടെ ശമ്പളം 28 ശതമാനം വെട്ടിക്കുറച്ചിരുന്നു. പിന്നീട് ഏപ്രിലിൽ 8 ശതമാനം ശമ്പളം വർധിപ്പിച്ചിരുന്നു. അതിനു ശേഷം വീണ്ടും ജൂലൈയിൽ  8 ശതമാനം വർധനവുണ്ടായിരിക്കുകയാണ്. ഇതോടെ മൊത്തം 16 ശതമാനം വർധനവാണ് ഇൻഡിഗോ വരുത്തിയിരിക്കുന്നത്. എങ്കിലും കോവിഡിന് മുമ്പുള്ള പൈലറ്റ് ശമ്പളത്തിനേക്കാൾ കുറവാണ് ഇത്. ജൂലൈ 31 മുതൽ പൈലറ്റുമാർക്കുള്ള ലേഓവർ, ഡെഡ്‌ഹെഡ് അലവൻസുകളും എയർലൈൻ പുനഃസ്ഥാപിച്ചു.

അതേസമയം, കോവിഡിന് മുമ്പുള്ള ശമ്പളം പൂർണ്ണമായി പുനഃസ്ഥാപിക്കാത്തതിൽ പൈലറ്റുമാർ അസന്തുഷ്ടരാണ്. ഇതോടെ പൈലറ്റുമാരുടെ ശമ്പളം ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയെ സംബന്ധിച്ചിടത്തോളം ഒരു വലിയ പ്രശ്നമായി മാറിയിരിക്കുകയാണ്. ഇൻഡിഗോ നിലവിൽ പ്രതിദിനം 1,600-ലധികം വിമാന സർവീസുകൾ നടത്തുന്നുണ്ട്. ഇത് കോവിഡ് -19 മഹാമാരിക്ക് മുമ്പ് പ്രവർത്തിച്ചതിനേക്കാൾ കൂടുതലാണ്. ഇതും പൈലറ്റുമാരെ അസംതൃപ്തരാക്കുന്നു.

അതേസമയം, കോവിഡിന് മുമ്പുള്ള നിലയുമായി താരതമ്യപ്പെടുത്തുമ്പോൾ എയർ ഇന്ത്യ ജീവനക്കാരുടെ ശമ്പളം ഏകദേശം 75 ശതമാനം പുനഃസ്ഥാപിച്ചു. ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർലൈനായ വിസ്താര പൈലറ്റുമാരുടെ ശമ്പളവും ഫ്ലയിംഗ് അലവൻസും കോവിഡിന് മുമ്പുള്ള നിലയിലേക്ക്  പുനഃസ്ഥാപിച്ചിട്ടുണ്ട്. സ്പൈസ് ജെറ്റും അതിന്റെ ക്യാപ്റ്റൻമാരുടെയും ഫസ്റ്റ് ഓഫീസർമാരുടെയും ശമ്പളം യഥാക്രമം 10 ശതമാനവും 15 ശതമാനവും വർധിപ്പിച്ചിട്ടുണ്ട്.

Back to top button
error: