Breaking NewsIndiaLead NewsNEWSNewsthen SpecialpoliticsWorld

ഇറാന്‍ ആക്രമണത്തില്‍ ഖത്തറിന് കനത്ത ആഘാതം; പ്രകൃതി വാതക കയറ്റുമതി ശേഷിയുടെ 17 ശതമാനം തകര്‍ത്തു; ഉത്പാദനം അഞ്ചു വര്‍ഷത്തേക്ക് നിര്‍ത്തേണ്ടി വരും; മുസ്ലിം രാജ്യത്തില്‍ നിന്ന് റംസാന്‍ മാസത്തില്‍ ആക്രമണം പ്രതീക്ഷിച്ചില്ലെന്ന് ഖത്തര്‍ കമ്പനികള്‍

ദുബായ്/ദോഹ: ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍ ഖത്തറിന്റെ ദ്രവീകൃത പ്രകൃതിവാതക (LNG) കയറ്റുമതി ശേഷിയുടെ 17 ശതമാനം തകര്‍ത്തെന്നു റിപ്പോര്‍ട്ട്. ഇത് വാര്‍ഷിക വരുമാനത്തില്‍ ഏകദേശം 20 ബില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടാക്കുകയും യൂറോപ്പിലേക്കും ഏഷ്യയിലേക്കുമുള്ള വിതരണത്തിന് ഭീഷണിയാവുകയും ചെയ്തതായി ഖത്തര്‍ എനര്‍ജി സിഇഒ സാദ് അല്‍-കാബി പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ഖത്തറിന്റെ 14 എല്‍എന്‍ജി ട്രെയിനുകളില്‍ രണ്ടെണ്ണത്തിനും രണ്ട് ഗ്യാസ്-ടു-ലിക്വിഡ്‌സ് (GTL) സൗകര്യങ്ങളില്‍ ഒന്നിനും ആക്രമണങ്ങളില്‍ കേടുപാടുകള്‍ സംഭവിച്ചതായി സാദ് അല്‍-കാബി പറഞ്ഞു. അറ്റകുറ്റപ്പണികള്‍ക്കായി പ്രതിവര്‍ഷം 12.8 ദശലക്ഷം ടണ്‍ എല്‍എന്‍ജി ഉല്‍പ്പാദനം മൂന്നുമുതല്‍ അഞ്ച് വര്‍ഷത്തേക്ക് നിര്‍ത്തിവെക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.

Signature-ad

‘ഖത്തറും ഈ മേഖലയും ഇത്തരമൊരു ആക്രമണത്തിന് ഇരയാകുമെന്ന് എന്റെ സ്വപ്നത്തില്‍ പോലും ഞാന്‍ കരുതിയിരുന്നില്ല – പ്രത്യേകിച്ച് ഒരു സഹോദര മുസ്ലീം രാജ്യത്തില്‍ നിന്ന് റംസാന്‍ മാസത്തില്‍ ഇത്തരമൊരു ആക്രമണം,’ കാബി പറഞ്ഞു.

ഇസ്രായേല്‍ സ്വന്തം ഗ്യാസ് ഇന്‍ഫ്രാസ്ട്രക്ചറിന് നേരെ നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നാലെ ഗള്‍ഫ് എണ്ണ-വാതക കേന്ദ്രങ്ങളെ ലക്ഷ്യം വെച്ച് ഇറാന്‍ തുടര്‍ച്ചയായ ആക്രമണങ്ങള്‍ നടത്തി മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു ഈ പ്രതികരണം.

തകര്‍ന്ന രണ്ട് ട്രെയിനുകള്‍ കാരണം ഇറ്റലി, ബെല്‍ജിയം, ദക്ഷിണ കൊറിയ, ചൈന എന്നിവിടങ്ങളിലേക്കുള്ള എല്‍എന്‍ജി വിതരണത്തിനായുള്ള ദീര്‍ഘകാല കരാറുകളില്‍ അഞ്ച് വര്‍ഷം വരെ ‘ഫോഴ്‌സ് മജ്യൂര്‍’ (Force Majeure- അപ്രതീക്ഷിത കാരണങ്ങളാല്‍ കരാര്‍ നടപ്പിലാക്കാന്‍ കഴിയാത്ത സാഹചര്യം) പ്രഖ്യാപിക്കേണ്ടി വന്നേക്കാം എന്ന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഖത്തര്‍ എനര്‍ജി അറിയിച്ചു.

‘ഇവ ദീര്‍ഘകാല കരാറുകളാണ്, ഞങ്ങള്‍ക്ക് ഫോഴ്‌സ് മജ്യൂര്‍ പ്രഖ്യാപിക്കേണ്ടതുണ്ട്. ഞങ്ങള്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അത് കുറഞ്ഞ കാലയളവിലേക്കായിരുന്നു. ഇപ്പോള്‍ ആ കാലയളവ് എത്രയാണോ അത്രയും സമയത്തേക്ക് അത് തുടരും’ അദ്ദേഹം പറഞ്ഞു.

യുഎസ് എണ്ണക്കമ്പനിയായ എക്‌സോണ്‍ മൊബീല്‍ (ExxonMobil) തകര്‍ന്ന എല്‍എന്‍ജി സൗകര്യങ്ങളിലെ പങ്കാളിയാണ്. ടെക്‌സാസ് ആസ്ഥാനമായുള്ള ഈ കമ്പനിക്ക് എല്‍എന്‍ജി ട്രെയിന്‍ എസ്4ല്‍ 34% ഓഹരിയും ട്രെയിന്‍ എസ്6ല്‍ 30% ഓഹരിയും ഉണ്ടെന്ന് കാബി പറഞ്ഞു.

ഈ തകര്‍ച്ചയുടെ ആഘാതം എല്‍എന്‍ജിയില്‍ മാത്രം ഒതുങ്ങുന്നില്ല. ഖത്തറിന്റെ കോണ്‍ഡന്‍സേറ്റ് കയറ്റുമതി ഏകദേശം 24% കുറയും, ദ്രവീകൃത പെട്രോളിയം ഗ്യാസ് (എല്‍പിജി) 13% കുറയും. ഹീലിയം ഉല്‍പ്പാദനം 14% ഇടിയും, നാഫ്തയുടെയും സള്‍ഫറിന്റെയും ഉല്‍പ്പാദനം 6% വീതം കുറയും.

തകര്‍ന്ന യൂണിറ്റുകള്‍ നിര്‍മ്മിക്കാന്‍ ഏകദേശം 26 ബില്യണ്‍ ഡോളര്‍ ചിലവായതായും കാബി പറഞ്ഞു. റാസ് ലഫാന്‍ പ്രൊഡക്ഷന്‍ ഹബ്ബിന് നേരെ നടന്ന മുന്‍പത്തെ ആക്രമണങ്ങള്‍ക്ക് ശേഷം ഖത്തര്‍ എനര്‍ജി തങ്ങളുടെ മൊത്തം എല്‍എന്‍ജി ഉല്‍പ്പാദനത്തിന്മേല്‍ ഫോഴ്‌സ് മജ്യൂര്‍ പ്രഖ്യാപിച്ചിരുന്നു. ‘ഉല്‍പ്പാദനം പുനരാരംഭിക്കുന്നതിന്, ആദ്യം ശത്രുത അവസാനിക്കേണ്ടതുണ്ട്’- അദ്ദേഹം പറഞ്ഞു.

#QatarNews, #IranAttack, #QatarEnergy, #LNGSupply, #BreakingNews, #GlobalEnergyCrisis, #MalayalamNews, #WorldPolitics, #OilAndGas, #QatarVsIran, #EconomicImpact, #RamadanNews, #MiddleEastWar, #EnergySecurity, #IndiaEnergy, #GasPriceRise #QatarEnergy, #SaadAlKaabi, #IranAttack2026, #LNGShortage, #ExxonMobil, #EnergyMarket, #ForceMajeure, #GlobalEconomy, #NaturalGas, #MiddleEastConflict, #SupplyChainDisruption, #ReutersNews, #XOM, #EnergyCrisis2026, #StraitOfHormuz, #GlobalTrade

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: