Breaking NewsCrimeIndiaLead NewsNEWS

‘സിമന്റ് അല്ലെങ്കിൽ ഡ്രം’ എന്ന അടിക്കുറിപ്പോടെ ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്തു, ഫോണിൽ യുവാവിന്റെ ഫോട്ടോയും ‘സിമന്റും ഡ്രമ്മും’ കുറിപ്പും!! സ്വന്തം ജീവൻ രക്ഷിക്കാൻ യുവാവ് ഭാര്യയെ കാമുകനൊപ്പം പറഞ്ഞുവിട്ടു

ലഖ്‌നൗ: ഭാര്യയുടെ മൊബൈൽഫോണിൽ തന്റെ ഫോട്ടോയും ‘സിമന്റും ഡ്രമ്മും’ എന്ന അടിക്കുറിപ്പും കണ്ടതിന് പിന്നാലെ ഭാര്യയെ കാമുകനൊപ്പം വിട്ടയച്ച് ഭർത്താവ്. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ സ്വദേശിയായ രാജ്കുമാറാണ് ഭാര്യ തന്നെ കൊലപ്പെടുത്തുമെന്ന ഭയത്തിൽ അവരെ കാമുകനൊപ്പം ജീവിക്കാൻ അനുവദിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തു.

താൻ സ്വന്തം ജീവൻ രക്ഷിക്കാൻവേണ്ടിയാണ് ഭാര്യയെ കാമുകനൊപ്പം വിട്ടയച്ചതെന്നായിരുന്നു സംഭവത്തിൽ രാജ്കുമാറിന്റെ പ്രതികരണം. താനുമായുള്ള വഴക്കിനിടെ പലപ്പോഴും തന്നെ നീല ഡ്രമ്മിലാക്കുമെന്ന് ഭാര്യ ഭീഷണിപ്പെടുത്തിയിരുന്നതായും ഫോണിൽ തന്റെ ചിത്രത്തിനൊപ്പം നീല ഡ്രമ്മും സിമന്റും എന്ന് കണ്ടതോടെയാണ് ഭാര്യയെ കാമുകനൊപ്പം പോകാൻ അനുവദിച്ചതെന്നും യുവാവ് പറഞ്ഞു.

Signature-ad

അതേസമയം ഭാര്യയ്ക്ക് മറ്റൊരാളുമായുള്ള അടുപ്പത്തെച്ചൊല്ലി ദമ്പതിമാർക്കിടയിൽ തർക്കം നിലനിന്നിരുന്നു. ഈ അടുത്തിടെ ഭാര്യ കാമുകനുമായി ഫോണിൽ സംസാരിക്കുന്നതിനിടെ രാജ്കുമാർ ഫോൺ തട്ടിപ്പറിച്ചു. തുടർന്ന് മൊബൈൽഫോൺ പരിശോധിച്ചതോടെ ഭാര്യയുടെ ചില സ്വകാര്യചിത്രങ്ങളും ഫേസ്ബുക്കിൽ പങ്കുവെച്ച കൊലപാതകവാർത്തകളും ഫോണിൽ കണ്ടു. സിമന്റ് അല്ലെങ്കിൽ ഡ്രം എന്ന വാചകത്തോടൊപ്പമാണ് ഈ വാർത്തകൾ ഭാര്യ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നത്. ഇതിനൊപ്പം നീല ഡ്രമ്മും സിമന്റും എന്ന അടിക്കുറിപ്പോടെ രാജ്കുമാറിന്റെ ഫോട്ടോയും ഫോണിലുണ്ടായിരുന്നു. ഈ ചിത്രം കണ്ടതോടെയാണ് ഭാര്യ തന്നെ കൊലപ്പെടുത്താനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്നതായി യുവാവ് ഭയന്നത്.

സംഭവത്തിന് പിന്നാലെ തന്നെയും തന്റെ മൂന്നു സഹോദരങ്ങളെയും കൊല്ലുമെന്ന് ഭാര്യ ഭീഷണി മുഴക്കിയതായും രാജ്കുമാർ പറഞ്ഞു. ഇതോടെ ഭാര്യയ്‌ക്കെതിരേ രാജ്കുമാർ പോലീസിനെ സമീപിക്കുകയായിരുന്നു. പോലീസ് സ്‌റ്റേഷനിൽ നടന്ന മധ്യസ്ഥ ചർച്ചയിൽ കാമുകനൊപ്പം പോകാനാണ് തന്റെ ആഗ്രഹമെന്ന് ഭാര്യ വെളിപ്പെടുത്തി. ഇതോടെയാണ് ഭാര്യയെ കാമുകനൊപ്പം പോകാൻ രാജ്കുമാർ അനുവദിച്ചത്. ഭാര്യയുടെ കാമുകനെ നേരിട്ടുകണ്ട് സംസാരിച്ചശേഷമാണ് രാജ്കുമാർ ഭാര്യയെ ഇയാൾക്കൊപ്പം വിട്ടയച്ചതെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

കഴിഞ്ഞ ജൂലൈയിൽ ഭാര്യ തന്നെയും ആറുമാസംപ്രായമുള്ള കുഞ്ഞിനെയും ഉപേക്ഷിച്ച് വീടുവിട്ട് പോയെന്നും രാജ്കുമാർ പറയുന്നു. എന്നാൽ, സ്വന്തം വീട്ടിലേക്കെന്ന് പറഞ്ഞ് വീട്ടുവിട്ടിറങ്ങിയ ഭാര്യ ഒരുമാസത്തോളം കാമുകനൊപ്പമാണ് ജീവിച്ചതെന്നും രാജ്കുമാർ ആരോപിച്ചു.

അതേസമയം ഏതാനും മാസം മുൻപ് മീററ്റിൽ യുവതിയും കാമുകനും ചേർന്ന് യുവതിയുടെ ഭർത്താവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ മൃതദേഹം സൂക്ഷിച്ചിരുന്നത് നീല ഡ്രമ്മിലായിരുന്നു. മീററ്റ് സ്വദേശിനിയായ മസ്‌കൻ റാസ്‌തോഗിയും കാമുകൻ സാഹിൽ ശുക്ലയുമാണ് മസ്‌കന്റെ ഭർത്താവായ സൗരഭ് രാജ്പുത്തിനെ അതിക്രൂരമായി കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹം 15 കഷണങ്ങളാക്കി വെട്ടിമുറിച്ച പ്രതികൾ ഒരു നീല ഡ്രമ്മിൽ ഇത് സിമന്റിട്ട് അടയ്ക്കുകയായിരുന്നു. മീററ്റിലെ ഈ കൊലപാതകം ദേശീയ മാധ്യമങ്ങളിലടക്കം വലിയ വാർത്തയായിരുന്നു. ഇതു കണ്ടാണ് തന്റെ ഭാര്യയും തന്നെ വകവരുത്താൻ പദ്ധതിയിട്ടതെന്നാണ് രാജ്കുമാർ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: