രാഹുൽ മാങ്കൂട്ടത്തിൽ പരാതിക്കാരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചത് ജാമ്യ വ്യവസ്ഥയുടെ ലംഘനമല്ല, ജാമ്യം റദ്ദാക്കില്ല!! ഫോണിൽനിന്ന് പരാതിക്കാരികളുടെ നമ്പറുകൾ നീക്കം ചെയ്യണം, ഇക്കാര്യം കോടതിയെ അറിയിക്കണം- എസ്ഐടിയുടെ ആവശ്യം തള്ളി കോടതി

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ രണ്ടാം ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം റദ്ദാക്കില്ല. ജാമ്യം റദ്ദാക്കണെൃമെന്നാവശ്യപ്പെട്ടുള്ള അന്വേഷണ സംഘത്തിന്റെ ഹർജി തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി തള്ളി. രാഹുലിന്റെ ഫോണുകളിൽ നിന്ന് പരാതിക്കാരികളുടെ നമ്പർ നീക്കം ചെയ്യണമെന്ന് നിർദ്ദേശം. നീക്കം ചെയ്ത് കോടതിയെ അറിയിക്കണമെന്നും നിർദ്ദേശമുണ്ട്.
കേസിലെ പരാതിക്കാരിയെ ജാമ്യവ്യവസ്ഥകൾ ലംഘിച്ച് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചുവെന്ന് കാട്ടിയാണ് എസ്ഐടി കോടതിയിൽ എത്തിയത്. എന്നാൽ പരാതിക്കാരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചത് ജാമ്യ വ്യവസ്ഥയുടെ ലംഘനമാണെന്ന വാദം കോടതി അംഗീകരിച്ചില്ല. കർശന ഉപാധികളോടെയാണ് കോടതി രാഹുലിന് ജാമ്യം അനുവദിച്ചിരുന്നത്. പരാതിക്കാരിയെ നേരിട്ടോ അല്ലാതെയോ ബന്ധപ്പെടാൻ ശ്രമിക്കരുത്, അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കണം എന്നിവയായിരുന്നു പ്രധാന ജാമ്യ വ്യവസ്ഥകൾ. അതിനിടെ, രാഹുൽ മാങ്കൂട്ടത്തിൽ തന്നെ വാട്സ്ആപ്പ് കോളിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചുവെന്ന് യുവതി പരാതി നൽകുകയായിരുന്നു. ഇതോടെയാണ് ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചത്.
യുവതി നൽകിയ പരാതി അടക്കം കോടതിയിൽ സമർപ്പിച്ചായിരുന്നു രാഹുലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഉന്നയിച്ചത്. രാഹുൽ വിളിച്ചപ്പോൾ ഫോൺ എടുത്തിരുന്നില്ലെന്നും എസ്ഐടിക്ക് നൽകിയ പരാതിയിൽ യുവതി പറയുന്നു.






