സമൂഹത്തിലെ ഉന്നതന്മാരുമായി അടുത്ത ബന്ധം, മിർഗാവിൽ സ്വന്തമായി ‘ഇശാന്യേശ്വർ ക്ഷേത്രവും’ആഡംബര റിസോർട്ടും!! ആത്മീയതയുടെ മറവിൽ പീഡിപ്പിച്ചത് 58 സ്ത്രീകളെ, പീഡനം പൂജയ്ക്കെത്തുന്ന സ്തീകളെ മയക്കുമരുന്ന് കുത്തിവച്ച് ഹിപ്നോട്ടൈസ് ചെയ്ത്, ജ്യോതിഷി അശോക് ഖറാത്ത് അറസ്റ്റിൽ, റെയ്ഡിൽ തോക്കും വെടിയുണ്ടകളും കണ്ടെത്തി

മുംബൈ: ആദ്ധ്യാത്മികതയുടെ മറവിൽ നിരവധി സ്ത്രീകളെ പീഡനത്തിനിരയാക്കിയ ജ്യോതിഷി അറസ്റ്റിൽ. ഇയാളുടെ ഓഫിസിൽ നിന്ന് 58 സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങളടങ്ങിയ പെൻഡ്രൈവ് കണ്ടെത്തി. മഹാരാഷ്ട്രയിലെ നാഷിക്കിൽ ആദ്ധ്യാത്മികതയുടെ പേരിൽ സ്ത്രീകളെ പീഡിപ്പിച്ചെന്നാരോപിച്ച് ജ്യോതിഷി അശോക് ഖറാത്തിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 35 കാരിയായ സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
പരാതിക്കാരിയുടെ മൊഴിപ്രകാരം, പൂജകളും പ്രശ്നപരിഹാരങ്ങളും നടത്താമെന്ന വ്യാജേന 67 കാരനായ ഖറാത്ത് മയക്കുമരുന്ന് നൽകി ഹിപ്നോട്ടൈസ് ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പറയുന്നത്. തുടർന്നു പോലീസ് നടത്തിയ അന്വേഷണത്തിൽ സമാന രീതിയിൽ കൂടുതൽ സ്ത്രീകൾ ഇയാളുടെ പീഡനത്തിനിരയായതായി കണ്ടെത്തി.
പോലീസ് എഫ്ഐആറിൽ പറയുന്നതനുസരിച്ച്, വിരമിച്ച മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ അശോക് ‘ക്യാപ്റ്റൻ’ എന്ന പേരിലാണ് ഉന്നതർക്കിടയിൽ അറിയപ്പെട്ടിരുന്നത്. കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന വാഗ്ദാനത്തോടെ സ്ത്രീകളെ തന്റെ ഓഫീസിലേക്ക് വിളിച്ചു വരുത്തി, മയക്കുമരുന്ന് നൽകി ഭീഷണിപ്പെടുത്തിയാണ് ഇയാൾ പീഡനം നടത്തിയിരുന്നത്. തുടർന്നു സ്ത്രീകൾ പീഡന വിവരം പുറത്തുപറയാതിരിക്കാൻ ഭർത്താവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തും. അതോടൊപ്പ മന്ത്രവാദ ഭീതിയും സൃഷ്ടിച്ചാണ് ഇയാൾ ഇരകളെ നിയന്ത്രിച്ചതെന്ന് പോലീസ് വ്യക്തമാക്കി.
ഇയാളുടെ ഓഫീസിൽ രഹസ്യമായി സ്ഥാപിച്ച സിസിടിവി ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ ഉൾപ്പെടുന്ന പെൻഡ്രൈവ് പോലീസ് കണ്ടെത്തി. 58 വ്യത്യസ്ത സ്ത്രീകളുമായി ബന്ധപ്പെട്ട അശ്ലീല ദൃശ്യങ്ങളാണ് ഇതിലുള്ളതെന്നാണ് വിവരം. കൂടുതൽ പേരെ പീഡനത്തിനിരയാക്കിയിട്ടുണ്ടോയെന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.
സംഭവത്തിൽ സംസ്ഥാന സർക്കാർ ഐപിഎസ് ഉദ്യോഗസ്ഥയായ തേജസ്വിനി സത്പുതെയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം (SIT) രൂപീകരിച്ചു. നാഷിക് ക്രൈംബ്രാഞ്ച് യൂണിറ്റ് 1 ആണ് കേസ് അന്വേഷിക്കുന്നത്. നാസിക്കിലെ കാനഡ കോർണർ പ്രദേശത്ത് ‘ഓകസ് പ്രോപ്പർട്ടി ഡീലേഴ്സ് ആൻഡ് ഡെവലപ്പേഴ്സ്’ എന്ന പേരിൽ ഇയാൾ ഓഫീസ് നടത്തിയിരുന്നെങ്കിലും, റിയൽ എസ്റ്റേറ്റ് ബിസിനസിന്റെ മറവിൽ കുറ്റകൃത്യങ്ങളാണ് നടന്നിരുന്നതെന്ന് പോലീസ് പറയുന്നു.
അതുപോലെ മിർഗാവിൽ ഇയാൾക്ക് ‘ഇശാന്യേശ്വർ ക്ഷേത്രവും’ ആഡംബര റിസോർട്ടും ഉണ്ടായിരുന്നുവെന്നും, നിരവധി പ്രമുഖർ ഇവിടെ സന്ദർശനം നടത്തിയിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ക്ഷേത്ര ട്രസ്റ്റിന്റെ ചെയർമാനായിരുന്ന ഇയാൾ സമൂഹത്തിൽ സ്വാധീനമുള്ള വ്യക്തിയായിരുന്നു.
അതേസമയം അറസ്റ്റിന് മുൻപ് പോലീസ് രഹസ്യ ഓപ്പറേഷൻ നടത്തിയാണ് പ്രതിയെ പിടികൂടിയത്. അന്വേഷണ സംഘം അകത്തുകടക്കാനായി ‘കള്ളൻ, കള്ളൻ’ എന്ന് വിളിച്ചു ആളുകളെ കബളിപ്പിച്ചാണ് വീടിനുള്ളിൽ കയറി ഇയാളെ ബെഡ്റൂമിൽ നിന്ന് പിടികൂടിയത്. ഫാംഹൗസിൽ നടത്തിയ പരിശോധനയിൽ ഒരു പിസ്റ്റൾ, ലൈവ് വെടിയുണ്ടകൾ, നിരവധി ഉപയോഗിച്ച വെടിയുണ്ടകൾ എന്നിവ കണ്ടെടുത്തു. മിർഗാവിലുള്ള ക്ഷേത്രത്തിലും ആശ്രമത്തിലും നടത്തിയ പരിശോധനയിൽ നിരവധി സംശയാസ്പദമായ രേഖകൾ കണ്ടെത്തി. കൂടാതെ, മഹാരാഷ്ട്രയിലുടനീളമുള്ള അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള നിരവധി സ്വത്തുക്കൾ അന്വേഷണത്തിന്റെ പരിധിയിൽ വന്നിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
അതുപോലെ അശോകിന്റെ അറസ്റ്റ് രാഷ്ട്രീയ വിവാദത്തിനും തിരികൊളുത്തിയിട്ടുണ്ട്. “സ്ത്രീകളെ ചൂഷണം ചെയ്യുന്നവരുടെ കാലുകൾ കഴുകണോ? ഈ പെരുമാറ്റം ഉപമുഖ്യമന്ത്രി മനസ്സിലാക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു,” ഉദ്ധവ് താക്കറെയുടെ പാർട്ടിയിലെ നേതാവ് സുഷമ അന്ധാരെ പറഞ്ഞു.





