Social MediaTRENDING

‘ഒരു വിങ്ങല്‍ ബാക്കി നിന്നിരുന്നു, ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു’

മ്മൂട്ടി പൂര്‍ണ ആരോഗ്യവാനായി മടങ്ങിയെത്തുന്നു എന്ന വാര്‍ത്തയോട് പ്രതികരിച്ച് അദ്ദേഹത്തിന്റെ സഹോദരനും ടെലിവിഷന്‍ താരവുമായ ഇബ്രാഹിംകുട്ടി. കാറും കോളും ഭീതിയിലാക്കിയ ഒരു വലിയ കടല്‍ താണ്ടിയതിന്റെ ആശ്വാസമാണ് തനിക്കിപ്പോഴെന്ന് ഇബ്രാഹിംകുട്ടി സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.

”കാറും കോളും ഭീതിയിലാക്കിയ ഒരു വലിയ കടല്‍ താണ്ടിയതിന്റെ ആശ്വാസം. ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു. ഇനി മടങ്ങിവരവാണ്. കുറേ നാളുകളായി കാണുന്ന ഇടങ്ങളിലെല്ലാം ഓരോ മനുഷ്യരുടെയും അന്വേഷണം ഇച്ചാക്കയെ കുറിച്ചുമാത്രമായിരുന്നു. സീരിയല്‍ ചിത്രീകരണത്തിനായുള്ള യാത്രകളിലടക്കം റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്റുകളിലും വഴികളിലും ചിത്രീകരണസ്ഥലത്തും എവിടെ പോയാലും ആളുകള്‍ വന്ന് ചോദിക്കും സ്നേഹത്തോടെ, മമ്മൂക്ക ഒക്കെയല്ലേ? എന്ന്.

Signature-ad

അതെയെന്ന് പറഞ്ഞു മടങ്ങുമ്പോ അവരുടെ മുഖത്തെ ആ ഭാവം, ഒരു മനുഷ്യനോടുള്ള സ്നേഹത്തിന്റെ ആഴം തെളിയിക്കുന്നതാണ്. ലോകം മുഴുവന്‍ ഒരാള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുകയോ. അതെ. ഞാന്‍ കണ്ട ലോകമെല്ലാം പ്രാര്‍ഥനയിലായിരുന്നു. ഇച്ചാക്കയുടെ ആരോഗ്യം വീണ്ടെടുക്കാനുള്ള ആഗ്രഹത്തിലായിരുന്നു. അത്ര കാര്യമായ പ്രശ്‌നമൊന്നുമില്ലായിരുന്നു. എന്നാലും ഒരു വിങ്ങല്‍ ബാക്കി നിന്നിരുന്നു മനസ്സില്‍. ഓരോ ശ്വാസത്തിലും പ്രാര്‍ഥിച്ചിരുന്നു.. കോടി കോടി മനുഷ്യര്‍ക്കൊപ്പം.

ഇന്നിപ്പോ എല്ലാ പ്രതിസന്ധികളും മറികടന്നിരിക്കുമ്പോള്‍ ഒരുകടല്‍ നീന്തിക്കടന്ന ആശ്വാസം. നന്ദി, ഉപാധികളില്ലാതെ ഇച്ചാക്കയോടുള്ള സ്നേഹം കൊണ്ടുനടന്നവര്‍ക്ക്.

പ്രാര്‍ത്ഥിച്ചവര്‍ക്ക്, തിരിച്ചുവരാന്‍ അദമ്യമായി ആഗ്രഹിച്ചവര്‍ക്ക്.. പിന്നെ ഓരോ മനുഷ്യനും ദൈവത്തിനും. നന്ദി. സ്നേഹം.”ഇബ്രാഹിംകുട്ടിയുടെ വാക്കുകള്‍.

Back to top button
error: