തിരഞ്ഞെടുപ്പ് പരിപാടിയ്ക്കിടെ കേന്ദ്ര മന്ത്രി ജയശങ്കർ പേരെടുത്ത് പറഞ്ഞില്ല, വേദിവിട്ടിറങ്ങിപ്പോയി വട്ടിയൂർക്കാവിലെ ബിജെപി സ്ഥാനാർഥി ആർ.ശ്രീലേഖ

തിരുവന്തപുരം∙ സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയിൽനിന്ന് ഇറങ്ങിപ്പോയി വട്ടിയൂർക്കാവിലെ ബിജെപി സ്ഥാനാർഥി ആർ.ശ്രീലേഖ. മാസ്കറ്റ് ഹോട്ടലിൽ വോട്ടർമാരുമായി നടത്തിയ സംവാദത്തിനിടെ കേന്ദ്ര മന്ത്രി എസ്.ജയശങ്കർ പേര് പരാമർശിക്കാത്തതിൽ പ്രതിഷേധിച്ചാണ് ശ്രീലേഖ വേദി വിട്ടത്. യോഗത്തിൽ ഓൺലൈനായി പങ്കെടുത്ത മന്ത്രി ജയശങ്കർ പേര് എടുത്തു പറഞ്ഞ് വോട്ട് അഭ്യർഥിച്ചത് നേമത്തെ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിനു വേണ്ടിയാണ്.
വേദി വിട്ട ശ്രീലേഖ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ജി.സോമനോട് കയർക്കുകയും ചെയ്തു. ഇതൊന്നുമറിയാതെ പ്രസംഗം തുടർന്ന രാജീവ് ചന്ദ്രശേഖർ ശ്രീലേഖയ്ക്കുവേണ്ടി വോട്ട് ചോദിച്ച് തിരിഞ്ഞു നോക്കിയപ്പോൾ വേദിയിൽ ശ്രീലേഖയുണ്ടായിരുന്നില്ല. പിന്നീട് നേതാക്കൾ ഇടപെട്ട് അനുനയിപ്പിച്ച് ശ്രീലേഖയെ തിരികെ എത്തിക്കുകയായിരുന്നു
തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ വി.വി.രാജേഷ്, രാജീവ് ചന്ദ്രശേഖർ എന്നിവരെ ശ്രീലേഖ അതൃപ്‌തി അറിയിച്ചതായാണ് വിവരം. എന്നാൽ മുൻകൂട്ടി തീരുമാനിച്ചതിൽ കൂടുതൽ പരിപാടികൾ പാർട്ടി നിർദ്ദേശിച്ചപ്പോൾ ബുദ്ധിമുട്ട് അറിയിക്കുകയായിരുന്നു ശ്രീലേഖ എന്നാണ് ബിജെപിയുടെ ഔദ്യോഗിക വിശദീകരണം. സ്ഥാനാർഥിക്ക് മറ്റ് നിരവധി പരിപാടികളില്ലേ എന്നാണ് തിരുവനന്തപുരം മേയര്‍ പ്രതികരിച്ചത്. ഇറങ്ങിപ്പോക്ക് നിഷേധിച്ച ശ്രീലേഖ കള്ളവാർത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു പ്രതികരിച്ചു.






