CrimeNEWS

വിവാഹത്തിന് നിര്‍ബന്ധിച്ചു; ലിവ്-ഇന്‍ പങ്കാളിയെ യുവാവ് കാറിടിച്ച് കൊലപ്പെടുത്തി

ലക്നൗ: വിവാഹത്തിന് നിര്‍ബന്ധിച്ചതിന് ലിവ്-ഇന്‍ പങ്കാളിയെ കൊലപ്പെടുത്തി യുവാവ്. റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായി ജോലി ചെയ്യുന്ന ഗീത ശര്‍മ (30) എന്ന യുവതിയുടെ മൃതദേഹം വാഹനം കയറിയ നിലയില്‍ റോഡരികില്‍ കിടക്കുന്ന നിലയിലായിരുന്നു. മൃതദേഹം കണ്ട പ്രദേശവാസികള്‍ ഉടന്‍ തന്നെ പോലീസിനെ അറിയിക്കുകയായിരുന്നു. യുവതിയെ ആശുപത്രിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

തലയിലും ശരീരത്തിന്റെ വിവിധഭാഗങ്ങളിലും മാരകമായ പരിക്കുകളുണ്ടായിരുന്നു. റായ്ബറേലി സ്വദേശിയായ ഗീത, ഏറെ നാളായി പിജിഐയില്‍ ഗിരിജാ ശങ്കര്‍ എന്നയാള്‍ക്കൊപ്പമായിരുന്നു താമസം. ഗീതയുടെ കുടുംബത്തിന്റെ പരാതിയില്‍ ഗിരിജാ ശങ്കറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചതായാണ് പോലീസ് പറയുന്നത്.

Signature-ad

വിവാഹിതനായ ഗിരിജാ ശങ്കര്‍ കുടുംബത്തെ അറിയിക്കാതെയാണ് ഗീതയ്ക്കൊപ്പം താമസിച്ചിരുന്നത്. ഇരുവരും തമ്മില്‍ കുറച്ച് കാലങ്ങളായി കടുത്ത അസ്വാരസ്യങ്ങളായിരുന്നു. വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ഗീത സമ്മര്‍ദ്ദം ചെലുത്തിയതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറയുന്നു. കൂടാതെ ഗീതയുടെ പേരില്‍ ഒരു കോടി രൂപയുടെ ഇന്‍ഷുറന്‍സ് പോളിസിയുണ്ട്. അതില്‍ അവകാശിയായി ഗിരിജാശങ്കറിന്റെ പേരാണ് നല്‍കിയിട്ടുള്ളത്. ഈ തുക തട്ടിയെടുക്കാന്‍ ഗിരിജാശങ്കര്‍ ഗീതയെ കൊലപ്പെടുത്തിയെന്നാണ് കുടുംബത്തിന്റെ ആരോപണം.

ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ഗീതയെ പുറത്ത് നിന്ന് ഭക്ഷണം കഴിക്കാമെന്ന് പറഞ്ഞ് സ്നേഹം നടിച്ച് കാറില്‍ കയറ്റുകയായിരുന്നു പ്രതി. പിജിഐ പ്രദേശത്ത് വച്ച് കാറിന്റെ പിറകില്‍ നിന്ന് എന്തോ ശബ്ദം വരുന്നുവെന്നും ഇറങ്ങിനോക്കാമോ എന്നും ഇയാള്‍ ആവശ്യപ്പെട്ടു. കാറിന്റെ പിറക് വശത്ത് നിന്ന ഗീതയുടെ ശരീരത്തില്‍ ഇടിപ്പിക്കുകയായിരുന്നു.

മരണം ഉറപ്പിക്കാന്‍ രണ്ട് തവണകൂടി കാര്‍ കയറ്റിയിറക്കി. ഗീതയ്ക്ക് അപകടം പറ്റിയെന്ന് പറഞ്ഞാണ് ഗിരിജാ ശങ്കര്‍, ഗീതയുടെ സഹോദരനെ വിളിക്കുന്നത്. സംശയം തോന്നിയ സഹോദരന്‍ പോലീസില്‍ പരാതി നല്‍കി. വിശദമായ പരിശോധനയില്‍ ഗിരിജാ ശങ്കറിന്റെ കാറിന്റെ ടയറില്‍ രക്തം പറ്റിപ്പിടിച്ചിരിക്കുന്നതായി പോലീസ് കണ്ടെത്തി. തുടര്‍ന്നാണ് അയാളെ അറസ്റ്റ് ചെയ്തത്.

Back to top button
error: