‘ആണവപദ്ധതി പിന്‍വലിക്കണം, ഹമാസിനും ഹിസ്ബുള്ളയ്ക്കുമുള്ള സഹായം നിര്‍ത്തണം, ജനങ്ങളോടു മാന്യമായി പെരുമാറണം’; യുദ്ധം ഒഴിവാക്കാന്‍ ഇറാനു മുന്നില്‍ നിരവധി നിബന്ധനകള്‍; ഭരണമാറ്റമാണ് നല്ലതെന്ന് ആവര്‍ത്തിച്ച് ട്രംപ്; സൈനിക നീക്കം ത്വരിതഗതിയില്‍

വാഷിംഗ്ടണ്‍: ഇറാനില്‍ ഭരണമാറ്റമുണ്ടാകുന്നതാണു നല്ലതെന്നും ആണവ ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ പശ്ചിമേഷ്യയില്‍ ഉടനടി ‘അതിശക്തമായ അധികാര’ പ്രയോഗമുണ്ടാകുമെന്നും ട്രംപ്. മേഖലയിലേക്കു രണ്ടാമത്തെ വിമാന വാഹിനിക്കപ്പല്‍ അയയ്ക്കാന്‍ നിര്‍ദേശിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. ടെഹ്റാന്റെ ദീര്‍ഘകാല ആണവ തര്‍ക്കത്തില്‍ നയതന്ത്രം പുനരുജ്ജീവിപ്പിക്കാന്‍ വാഷിംഗ്ടണും ടെഹ്റാനും ശ്രമിക്കുന്നതിനിടയിലാണ് ട്രംപിന്റെ സൈനിക നീക്കങ്ങളും കടുത്ത പ്രസ്താവനകളും വരുന്നത്.
യുഎസ് ദൂതന്മാരായ സ്റ്റീവ് വിറ്റ്കോഫും ജാരെഡ് കുഷ്നറും ചൊവ്വാഴ്ച ജനീവയില്‍ ഇറാനുമായി ചര്‍ച്ച നടത്തുമെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒമാന്‍ പ്രതിനിധികള്‍ ഇതില്‍ മധ്യസ്ഥരായി പ്രവര്‍ത്തിക്കും. ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് നീക്കത്തിന്റെ ഭാഗമായി വിറ്റ്കോഫും കുഷ്നറും ചൊവ്വാഴ്ച ജനീവയില്‍ വെച്ച് റഷ്യന്‍, ഉക്രേനിയന്‍ ഉദ്യോഗസ്ഥരെയും കാണും.
ഇറാനില്‍ ഭരണമാറ്റം വേണോ എന്ന ചോദ്യത്തിന്, ‘അതാണ് സംഭവിക്കാവുന്ന ഏറ്റവും നല്ല കാര്യം എന്ന് തോന്നുന്നു’ എന്നാണ് ട്രംപ് മറുപടി നല്‍കിയത്. ഇറാനില്‍ ആര് അധികാരമേല്‍ക്കണമെന്ന് താന്‍ ആഗ്രഹിക്കുന്നുവെന്ന് വെളിപ്പെടുത്താന്‍ അദ്ദേഹം വിസമ്മതിച്ചെങ്കിലും ‘അവിടെ അതിന് പ്രാപ്തിയുള്ള ആളുകളുണ്ട്’ എന്ന് അദ്ദേഹം പറഞ്ഞു.
ഇറാന്റെ ബാലിസ്റ്റിക് മിസൈലുകള്‍, ഹമാസ്, ഹിസ്ബുള്ള പോലുള്ള സായുധ സംഘങ്ങള്‍ക്കുള്ള പിന്തുണ, ഇറാനിലെ ജനങ്ങളോടുള്ള പെരുമാറ്റം എന്നിവയും ആണവ ചര്‍ച്ചകള്‍ക്കൊപ്പം ഉള്‍പ്പെടുത്തണമെന്നാണു വാഷിംഗ്ടണ്‍ ആഗ്രഹിക്കുന്നത്. ഉപരോധങ്ങള്‍ നീക്കുന്നതിന് പകരമായി ആണവ പദ്ധതിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തയ്യാറാണെന്ന് ഇറാന്‍ അറിയിച്ചിട്ടുണ്ടെങ്കിലും, മിസൈല്‍ വിഷയവുമായി ഇതിനെ ബന്ധിപ്പിക്കുന്നത് അവര്‍ തള്ളിക്കളഞ്ഞു.
കരാറില്‍ എത്തിയില്ലെങ്കില്‍ ഇറാനെതിരെ ആക്രമണം നടത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. യുഎസ് മിഡില്‍ ഈസ്റ്റില്‍ സൈനികരെ അണിനിരത്തുന്ന സാഹചര്യത്തില്‍ തിരിച്ചടിക്കുമെന്ന് ടെഹ്റാനും മുന്നറിയിപ്പ് നല്‍കി. ആണവ കേന്ദ്രങ്ങളില്‍ ഇനി എന്താണ് ലക്ഷ്യം വെക്കാന്‍ ബാക്കിയുള്ളത് എന്ന ചോദ്യത്തിന് ‘വെറും പൊടി’ എന്നാണ് ട്രംപ് പരിഹസിച്ചത്. ‘ഞങ്ങള്‍ അത് ചെയ്യുകയാണെങ്കില്‍, അത് ദൗത്യത്തിന്റെ ഏറ്റവും ചെറിയ ഭാഗം മാത്രമായിരിക്കും, എന്നാല്‍ ബാക്കിയുള്ളത് കൂടി ഞങ്ങള്‍ പിടിച്ചെടുത്തേക്കും’- ട്രംപ് പറഞ്ഞു.
നീണ്ട വിന്യാസങ്ങള്‍
വിമാനവാഹിനിക്കപ്പലായ ജെറാള്‍ഡ് ആര്‍. ഫോര്‍ഡ് (Gerald R. Ford)), മിഡില്‍ ഈസ്റ്റിലുള്ള എബ്രഹാം ലിങ്കണിനൊപ്പം (Abraham Lincoln) ചേരും. ഇതിനൊപ്പം മിസൈല്‍ വിനാശിനികളും യുദ്ധവിമാനങ്ങളും നിരീക്ഷണ വിമാനങ്ങളും മേഖലയിലേക്ക് മാറ്റിത്തുടങ്ങി. ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ ജെറാള്‍ഡ് ആര്‍. ഫോര്‍ഡ് കരീബിയന്‍ കടലിലാണു പ്രവര്‍ത്തിച്ചത്. വെനസ്വേലയിലെ ഓപ്പറേഷനിലും ഇതു പങ്കെടുത്തിരുന്നു.
എന്തുകൊണ്ടാണ് രണ്ടാമത്തെ വിമാനവാഹിനിക്കപ്പല്‍ അയക്കുന്നത് എന്ന ചോദ്യത്തിന് ‘ഞങ്ങള്‍ ഒരു കരാറില്‍ എത്തിയില്ലെങ്കില്‍, ഞങ്ങള്‍ക്ക് അത് ആവശ്യമായി വരും. ആവശ്യം വരികയാണെങ്കില്‍, അത് തയ്യാറായി നില്‍ക്കും’ എന്നായിരുന്നു ട്രംപിന്റെ മറുപടി. കപ്പല്‍ മിഡില്‍ ഈസ്റ്റില്‍ എത്താന്‍ കുറഞ്ഞത് ഒരാഴ്ചയെങ്കിലും എടുക്കുമെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
യുഎസ് സൈന്യത്തിന്റെ പക്കല്‍ 11 വിമാനവാഹിനിക്കപ്പലുകളാണുള്ളത്. 2025 ജൂണ്‍ മുതല്‍ സമുദ്രത്തിലുള്ള ഫോര്‍ഡ് കപ്പലിന്റെ വിന്യാസം നീട്ടുന്നത് സൈനികരുടെ മനോവീര്യത്തെ ബാധിക്കുമെന്ന് നാവികസേന ഉദ്യോഗസ്ഥര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഫോര്‍ഡില്‍ 75-ലധികം വിമാനങ്ങള്‍ വഹിക്കാനാകും. റഡാര്‍ സംവിധാനങ്ങളും ഗൈഡഡ് മിസൈല്‍ കപ്പലുകളും ഇതിനെ അനുഗമിക്കുന്നുണ്ട്.
#DonaldTrump, #Iran, #MiddleEast, #TrumpNews, #USA, #USNavy, #AircraftCarrier, #Geopolitics, #BreakingNews, #GlobalNews, #Tehran, #Diplomacy, #Pentagon, #USSGeraldRFord, #MilitaryUpdate, #NuclearTalks, #MalayalamNews, #InternationalNews, #WarUpdate, #USPolitics






