നിയമസഭയിൽ ഒരു കണക്ക്, ഹൈക്കോടതിയിൽ മറ്റൊന്ന്!! ആഗോള അയ്യപ്പസംഗത്തിൽ നടന്നത് ശബരിമലയിലേതിനു സമാനമായ കൊള്ള!! സർക്കാരിന് അയ്യപ്പ സംഗമത്തിലെ അഴിമതിയെ ന്യായീകരിക്കുന്ന നിലപാട്, അയ്യപ്പന്റെ പേരിൽ നടത്തിയ ഈ തട്ടിപ്പിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം- വി ഡി സതീശൻ

മലപ്പുറം: പമ്പാ തീരത്ത് നടത്തിയ ആഗോള അയ്യപ്പ സംഗമത്തിന്റെ പേരിൽ കോടികളുടെ കൊള്ളയാണ് നടന്നതെന്നും ഇതിൽ സർക്കാരിനും അന്നത്തെ ദേവസ്വം ബോർഡിനും വ്യക്തമായ ഉത്തരവാദിത്വമുണ്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ശബരിമലയിലേതിനു സമാനമായ കൊള്ളയാണ് അയ്യപ്പ സംഗമത്തിലും നടന്നത്. നിയമസഭയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയ്ക്ക് ദേവസ്വം മന്ത്രി വി.എൻ. വാസവൻ നൽകിയ കണക്കല്ല ഹൈക്കോടതിയിൽ സമർപ്പിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
അയ്യപ്പ സംഗമത്തിലെ അഴിമതിയെ ന്യായീകരിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. ആഗോള അയ്യപ്പ സംഗമത്തിന്റെ ഹോർഡിങ്ങുകളിൽ അയ്യപ്പന്റെ ചിത്രത്തേക്കാൾ മൂന്നിരട്ടി വലിപ്പത്തിലാണ് മുഖ്യമന്ത്രിയുടെ ചിത്രം പ്രദർശിപ്പിച്ചത്. പരിപാടിയുടെ മുഴുവൻ ക്രെഡിറ്റും എടുക്കാൻ ശ്രമിച്ച മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും ഇപ്പോൾ അഴിമതി ആരോപണം ഉയർന്നപ്പോൾ കൈകഴുകി മാറുകയാണ്. അയ്യപ്പന്റെ പേരിൽ നടത്തിയ ഈ തട്ടിപ്പിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും സതീശൻ ആവശ്യപ്പെട്ടു.
അതുപോലെ അന്തരിച്ച ആലിന്റെ അവയവദാനം സമൂഹത്തിന് വലിയൊരു സന്ദേശമാണ് നൽകുന്നതെന്നും വി.ഡി. സതീശൻ പറഞ്ഞു. ആലിന്റെ അവയവങ്ങളിലൂടെ നാലുപേരുടെ ജീവൻ രക്ഷിക്കാൻ തീരുമാനിച്ച മാതാപിതാക്കളുടെ നടപടി അങ്ങേയറ്റം അഭിനന്ദനാർഹമാണ്. അവരുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.






