IndiaNEWS

ഉത്തര്‍പ്രദേശ് ബി.ജെ.പിയില്‍ ഭിന്നത രൂക്ഷം? നദ്ദയുമായി മൗര്യ കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്തി. മൗര്യയും മുഖ്യമന്ത്രി യോഗി ആദിത്യനാഥും തമ്മില്‍ ഭിന്നതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണിത്. കൂടിക്കാഴ്ചയെക്കുറിച്ച് പ്രതികരിക്കാന്‍ മൗര്യ വിസമ്മതിച്ചു.

സര്‍ക്കാര്‍ അല്ല പാര്‍ട്ടിയാണ് വലുതെന്ന് കഴിഞ്ഞ ദിവസം കേശവ് പ്രസാദ് മൗര്യ ബി.ജെ.പിയുടെ സംസ്ഥാന എക്സിക്യുട്ടീവ് യോഗത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. ഈ യോഗത്തില്‍ ജെ.പി നദ്ദയും പങ്കെടുത്തിരുന്നു. ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് പരാജയത്തിന് യോഗി ആദിത്യനാഥിന്റെ അമിത ആത്മവിശ്വാസും കരണമായെന്ന വിമര്‍ശനം ഈ യോഗത്തില്‍ ഉയര്‍ന്നിരുന്നു.

Signature-ad

തിരഞ്ഞെടുപ്പില്‍ തോറ്റ പല സ്ഥാനാര്‍ഥികളും തങ്ങളുടെ പരാജയത്തിന് കാരണം യോഗിയുടെ നിലപാടുകളാണെന്ന അഭിപ്രായം ഉളളവരാണ്. ഇതിനിടയിലാണ് യോഗിയുമായി ദീര്‍ഘകാലമായി അഭിപ്രായഭിന്നതയുള്ള കേശവ് പ്രസാദ് മൗര്യ, ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയത്. യു.പി. ബി.ജെ.പി. അധ്യക്ഷന്‍ ഭുപേന്ദ്ര സിങ് ചൗധരിയുമായി നദ്ദ കൂടിക്കാഴ്ച നടത്തിയേക്കും എന്നാണ് റിപ്പോര്‍ട്ട്.

അതിനിടെ, ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ നടത്തുന്ന ബുള്‍ഡോസര്‍ ഇടിച്ച് നിരത്തല്‍ നയം തിരിച്ചടിയായെന്ന് സംസ്ഥാന മന്ത്രി സഞ്ജയ് നിഷാദ് അഭിപ്രയപ്പെട്ടു. പാവങ്ങളെ പിഴുതെറിഞ്ഞപ്പോള്‍, അവര്‍ രാഷ്ട്രീയത്തില്‍ തങ്ങളെ പിഴുതെറിഞ്ഞെന്ന് സഞ്ജയ് നിഷാദ് പറഞ്ഞു. ബി.ജെ.പിയുടെ സഖ്യകക്ഷിയായ നിഷാദ് പാര്‍ട്ടിയുടെ അധ്യക്ഷനാണ് സഞ്ജയ് നിഷാദ്.

Back to top button
error: