CrimeNEWS

എസ്ഐയെ കുടുക്കാന്‍ സിഐ പ്രതിയെ ലോക്കപ്പില്‍ നിന്നും തുറന്നു വിട്ടു; അന്വേഷണത്തിന് എസ്പിയുടെ ഉത്തരവ്

തിരുവനന്തപുരം: എസ്ഐയെ കുടുക്കാനായി സിഐ പ്രതിയെ ലോക്കപ്പില്‍ നിന്നും തുറന്നു വിട്ടതായി പരാതി. മംഗലപുരം എസ്ഐയായിരുന്ന അമൃത് സിങിന്റെ പരാതിയില്‍ റൂറല്‍ എസ്പി: ഡി ശില്‍പ അന്വേഷണത്തിന് ഉത്തരവിട്ടു. മംഗലപുരം മുന്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സജീഷിനെതിരെയാണ് അന്വേഷണം. അഴിമതിക്ക് കൂട്ടുനില്‍ക്കാത്തതിനെത്തുടര്‍ന്ന് സിഐ കുരുക്കിയതാണെന്നും എസ്ഐ അമൃത് സിങ് പരാതിയില്‍ പറയുന്നു.

പ്രതിയെ രക്ഷപ്പെടാന്‍ സഹായിക്കുന്ന സിസി ടിവി ദൃശ്യങ്ങള്‍ അടക്കമാണ് എസ്ഐ പരാതി നല്‍കിയിരുന്നത്. മോഷണക്കേസില്‍ പിടികൂടിയ പ്രതിയാണ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയത്. ജനുവരിയിലായിരുന്നു വിവാദ സംഭവം. പ്രതി ചാടിപ്പോയതിന്റെ പേരില്‍ എസ്ഐ അമൃത് സിങ് നായകത്തിനും പാറാവ് ജോലി ചെയ്തിരുന്നു പൊലീസ് ഉദ്യോഗസ്ഥക്കുമെതിരെ വകുപ്പുതല നടപടിയെടുത്തിരുന്നു. അടുത്ത ദിവസം എസ്എച്ച്ഒ സജീഷ് പ്രതിയെ പിടികൂടുകയും ചെയ്തു.

Signature-ad

വിവാദ സംഭവത്തില്‍ ആറ്റിങ്ങല്‍ ഡിവൈഎസ്പിയോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ റൂറല്‍എസ്പി നിര്‍ദ്ദേശിച്ചിട്ടുണ്ട്. അഴിമതി ആരോപണത്തിന്റെ പേരില്‍ ജില്ലയില്‍ നിന്നും മാറ്റിയ മറ്റൊരു ഡിവൈഎസ്പിയാണ് എസ്‌ഐക്കെതിരെ വകുപ്പ് തല അന്വേഷണത്തിന് ആദ്യം ശിപാര്‍ശ നല്‍കിയത്. ക്രിമിനലുകളുമായുള്ള ബന്ധത്തിന്റെ പേരില്‍ മംഗലപുരം എസ്എച്ച്ഒ ആയിരുന്ന സജീഷിനെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അടുത്തിടെയാണ് സജീഷിനെ സര്‍വീസില്‍ തിരിച്ചെടുത്ത് മലക്കപ്പാറ സ്റ്റേഷനില്‍ നിയമിച്ചത്.

 

Back to top button
error: