സുരേഷ് ഗോപിയുടെ ഗുരുവായൂരിലേക്കുള്ള വോട്ട് മാറ്റം പലതും മുന്നിൽ കണ്ട്!! ലക്ഷ്യം 2031ലെ നിയമസഭാ തെരഞ്ഞെടുപ്പ്?

തൃശൂർ: കേന്ദ്ര സഹമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപി ഗുരുവായൂരിലേക്ക് വോട്ട് മാറ്റിയത് കൃത്യമായ പ്ലാനോടും പദ്ധതികളോടും കൂടിയെന്ന് വിലയിരുത്തൽ. ബിജെപിയുടെ തന്ത്രത്തിന്റെ ഭാഗമാണ് തിരുവനന്തപുരത്തുനിന്ന് ഗുരുവായൂരിലേക്കുള്ള ചുവടുമാറ്റം എന്നാണ് വിലയിരുത്തൽ. ലക്ഷം 2031ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയിലൂടെ ഗുരുവായൂർ മണ്ഡലം പിടിക്കാനുള്ള ബിജെപിയുടെ തന്ത്രത്തിന്റെ ഭാഗമാണെന്നും വിലയിരുത്തലുണ്ട്. നിലവിൽ തൃശൂർ എംപിയായ സുരേഷ് ഗോപിയുടെ കാലാവധി 2029ൽ അവസാനിക്കും. അതുകൊണ്ടുതന്നെ തൊട്ടടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയെ ഗുരുവായൂരിൽ സ്ഥാനാർത്ഥിയാക്കാനും, അതുവഴി ക്ഷേത്രനഗരി പിടിക്കാനും ഒപ്പം നിയമസഭയിൽ അക്കൗണ്ട് തുറക്കാനുമാണ് ബിജെപി ലക്ഷ്യം എന്ന് ചിന്തിച്ചാലും സംശയിക്കാനാവില്ല.
അതേസമയം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഗുരുവായൂർ മണ്ഡലത്തിലാണ് സുരേഷ് ഗോപി വോട്ട് ചെയ്യുക. ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് എംപിക്ക് വോട്ടുള്ളത്. 697-ാം നമ്പർ വോട്ടറായാണ് സുരേഷ് ഗോപിയുടെ പേര് ചേർത്തിരിക്കുന്നത്. ക്ഷേത്രത്തോട് ചേർന്ന അച്യുതം ഫ്‌ലാറ്റിലാണ് വോട്ട് ചേർത്തത്.
ഇതിനിടെ സുരേഷ് ഗോപിയുടെ വോട്ട് ഗുരുവായൂരിൽ ചേർത്തത്തിൽ വിമർശനവുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം വിഷയത്തിൽ രൂക്ഷവിമർശനവുമായി തൃശ്ശൂർ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് രംഗത്തെത്തിയിരുന്നു. കാർ വാങ്ങിയപ്പോൾ സുരേഷ് ഗോപി പോണ്ടിച്ചേരിക്കാരനായിരുന്നു, പാർലമെന്റ് തെരഞ്ഞെടുപ്പിൽ തൃശ്ശൂരുകാരനായി. തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരംകാരനുമായി എന്നാണ് ജോസഫ് ടാജറ്റ് പരിഹസിച്ചത്. തൃശൂരിലെ ജനങ്ങളെ എംപി നിരന്തരമായി നാണം കെടുത്തുകയാണ് എന്നും ബിജെപി അദ്ദേഹത്തെ തിരുത്താൻ തയ്യാറാകണമെന്നും ജോസഫ് ടാജറ്റ് വിമർശിച്ചിരുന്നു.
അതുപോലെ കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ അനിൽ അക്കരയും സുരേഷ് ഗോപിയെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു. ‘കുമ്പിടിക്ക് ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ഗുരുവായൂരിൽ, രണ്ട് മാസം മുമ്പാണ് ഇദ്ദേഹം കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് വോട്ട് ചെയ്തത്. ഒരു വർഷം മുമ്പാണ് ഇദ്ദേഹം തൃശ്ശൂരിൽ ലോക്‌സഭ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയത്. ഇത്തവണ കുടുംബസമേതമല്ല ഒറ്റക്കാണ്. സമ്മതിക്കണം ഇദ്ദേഹത്തിനെ.’ എന്നായിരുന്നു അനിൽ അക്കരയുടെ പരിഹാസം.






