IndiaNEWS

തക്കാളി വില വര്‍ധനയ്ക്കു പിന്നാലെ കടയ്ക്ക് കാവലായി ബൗണ്‍സര്‍മാര്‍; ഒടുവില്‍ അജയ് ഫൌജിക്ക് കൂട്ടായി കേസിന്റെ കൂമ്പാരം

ലഖ്‌നൗ: തക്കാളി വില കുത്തനെ കൂടിയതിന് പിന്നാലെ പച്ചക്കറി കടയുടെ സംരക്ഷണത്തിനായി ബൗണ്‍സര്‍മാരെ നിയോഗിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ട്. സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തകന്‍ കൂടിയായ കടയുടമ ബൗണ്‍സറിനൊപ്പം കടയില്‍ വിലക്കയറ്റത്തിന്റെ 9 വര്‍ഷം എന്ന പ്രതിഷേധ പോസ്റ്ററുകളും സ്ഥാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പച്ചക്കറി വില്‍പ്പനക്കാരനേയും മകനേയും അറസ്റ്റ് ചെയ്തത്. ഞായറാഴ്ചയാണ് സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തകനായ അജയ് ഫൌജി കടയില്‍ പ്രതിഷേധ പോസ്റ്റുകള്‍ക്കൊപ്പം ബൗണ്‍സര്‍ നിര്‍ക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നത്.

തക്കാളി വില കുത്തനെ കൂടിയ പോലെ വീഡിയോയും കുറഞ്ഞ സമയത്ത് വൈറലായി. ഇതിന് പിന്നാലെയാണ് പോലീസ് നടപടി. അജയ് ഫൌജി ഒളിവിലാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വാരണാസിയിലെ ലങ്കയിലാണ് വിചിത്ര സംഭവങ്ങള്‍ നടന്നത്. അജയ് ഫൌജിയുടെ വീഡിയോ ബിജെപിക്കെതിരായ രൂക്ഷ പരിഹാസത്തോടെയാണ് അഖിലേഷ് യാദവ് അടക്കമുള്ളവര്‍ പങ്കുവച്ചത്. ക്രമസമാധാന ലംഘനത്തിനും പൊതുജനത്തെ ശല്യം ചെയ്തതിനുമാണ് നിലവിലെ പോലീസ് നടപടി. പോലീസ് നടപടിയെ അഖിലേഷ് യാദവ് രൂക്ഷമായി അപലപിക്കുകയും വിമര്‍ശിക്കുകയും ചെയ്തു.

Signature-ad

നേരത്തെ അഖിലേഷ് യാദവിന്റെ ജന്മ ദിനത്തില്‍ തക്കാളിയുടെ രൂപത്തിലുള്ള കേക്ക് മുറിച്ച് ആഘോഷം നടത്തിയതിന് അജയ് ഫൌജി ശ്രദ്ധ നേടിയിരുന്നു. കച്ചവടത്തിനിടെ വിലക്കയറ്റത്തിന്റെ പേരില്‍ ആളുകള്‍ തര്‍ക്കത്തിലേര്‍പ്പെടുകയും കയ്യേറ്റത്തിലേക്ക് വരെ കാര്യങ്ങള്‍ എത്താനും തുടങ്ങിയതോടെയാണ് ബൗണ്‍സര്‍മാരെ നിയോഗിച്ചതെന്നാണ് അജയ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്. 140 മുതല്‍ 160 രൂപ വരെയാണ് ഇവിടെ തക്കാളിയുടെ വില. ഉന്തുവണ്ടിയിലെ കച്ചവടം നടക്കുന്ന രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെയാണ് ബൗണ്‍സറിന്റെ കാവല്‍.

Back to top button
error: