KeralaNEWS

മുതലപ്പൊഴിയില്‍ മന്ത്രിമാരെ തടഞ്ഞത് കോണ്‍ഗ്രസുകാര്‍; കേസെടുത്തത് പോലീസെന്ന് ആന്റണി രാജു

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ മന്ത്രിമാര്‍ക്കെതിരെ പ്രതിഷേധിച്ചത് നാട്ടുകാരായ മത്സ്യത്തൊഴിലാളികളല്ല കോണ്‍ഗ്രസുകാരെന്ന് മന്ത്രി ആന്റണി രാജു. മന്ത്രിമാര്‍ സമയോചിതമായി ഇടപെട്ടില്ലെങ്കില്‍ സംഘര്‍ഷം ഉണ്ടാകുമായിരുന്നു. തീരത്ത് സംഘര്‍ഷം ഉണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമമെന്നും ആന്റണി രാജു ആരോപിച്ചു. വികാരി ജനറലിനെതിരെ മന്ത്രിമാര്‍ പരാതി കൊടുത്തിട്ടില്ലെന്നും പോലീസ് സ്വന്തം നിലയ്ക്കാണ് കേസെടുത്തതെന്നും ആന്റണി രാജു വിശദീകരിച്ചു.

വള്ളംമറിഞ്ഞ് ഒരാള്‍ മരിക്കുകയും മൂന്ന് പേരെ കാണാതാവുകയും ചെയ്തതോടെയാണ് മുതലപ്പൊഴിയില്‍ പ്രതിഷേധമുണ്ടായത്. ഇന്നലെ സ്ഥലം സന്ദര്‍ശിക്കാനെത്തിയ മന്ത്രിമാരായ ആന്റണി രാജിവിനെയും വി ശിവന്‍കുട്ടിയെയും പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു. പിന്നാലെ, ലത്തീന്‍ അതിരൂപത വികാരി ജനറല്‍ ഫാ യൂജിന്‍ പെരേരക്കെതിരേ പോലീസ് കേസെടുത്തു. മന്ത്രിമാരെ തടഞ്ഞതിനും കലാപ ആഹ്വാനം ചെയ്തതിനും എതിരെയാണ് സ്വമേധയാ കേസെടുത്തത്. ഫാ യൂജിനും മുതലപൊഴി അപകടത്തില്‍ റോഡ് ഉപരോധിച്ച മത്സ്യ തൊഴിലാളികള്‍ക്കും എതിരെ കേസെടുത്തതില്‍ സഭയിലും തീര ദേശത്തും വ്യാപക പ്രതിഷേധം തുടരുകയാണ്. സ്ഥലത്തെത്തിയ മന്ത്രിമാരെ പ്രതിഷേധക്കാര്‍ തടഞ്ഞപ്പോള്‍ ഷോ കാണിക്കരുതെന്ന് പറഞ്ഞ മന്ത്രിമാരാണ് പ്രശ്‌നം വഷളാക്കിയത് എന്നാണ് സഭയുടെ പരാതി. എന്നിട്ടും ഏക പക്ഷീയമായി കേസെടുത്തതിലാണ് അമര്‍ഷം. ഫാ യൂജിന് പെരേര കലാപത്തിന് ആഹ്വാനം ചെയ്തു എന്നായിരുന്നു മന്ത്രി വി ശിവന്‍ കുട്ടിയുടെ ആരോപണം. പിന്നാലെയാണ് അഞ്ചുതെങ്ങ് പോലീസ് സ്വമേധയാ കേസെടുത്തത്.

Signature-ad

അതിനിടെ, മുതലപ്പൊഴിയില്‍ ബോട്ട് മറിഞ്ഞ് അപകടത്തില്‍പ്പെട്ട് മൂന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഇന്നും തുടരും.
മത്സ്യത്തൊഴിലാളികളും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും തെരച്ചില്‍ തുടരുന്നുണ്ട്. ഇന്നലെ നേവിയുടെ ഹെലികോപ്റ്റര്‍ അടക്കം എത്തിച്ച് തെരച്ചില്‍ നടത്തിയിട്ടും ഫലം കണ്ടില്ല. അപകടത്തില്‍ മരിച്ച പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോന്റ മൃതദേഹം ഇന്നലെ സംസ്‌ക്കരിച്ചു.

Back to top button
error: