CrimeNEWS

‘ഒളിവില്‍ കഴിയവെ കാട്ടാനക്ക് മുന്നില്‍ പെട്ടു; ഡ്രോണ്‍ വരുമ്പോഴൊക്കെ മരങ്ങളുടെ താഴെ ഒളിച്ചു’

പാലക്കാട്: ഒളിവില്‍ കഴിയവേ താന്‍ കാട്ടാനക്ക് മുന്നില്‍ പെട്ടെന്ന് പ്രതി ചെന്താമര. കാട്ടാനയുടെ നേരെ മുന്നില്‍ താന്‍ എത്തിയെങ്കിലും ആന ആക്രമിച്ചില്ല . മലക്ക് മുകളില്‍ പൊലീസ് ഡ്രോണ്‍ പരിശോധന നടത്തിയത് കണ്ടു. ഡ്രോണ്‍ വരുമ്പോഴൊക്കെ മരങ്ങളുടെ താഴെ ഒളിച്ചു. പല തവണ നാട്ടുകാരുടെ തിരച്ചില്‍ സംഘത്തെ കണ്ടെന്നും പ്രതി പൊലീസിനോട് പറഞ്ഞു.

കൊലപാതകം നടന്ന് 36-ാം മണിക്കൂറിലാണ് ഇന്നലെ ചെന്താമര പിടിയിലാകുന്നത്. വൈകുന്നേരം മാട്ടായിയില്‍ ചെന്താമരയെ കണ്ടതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസും നാട്ടുകാരും ചേര്‍ന്ന് ചെന്താമരക്കായി വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചെന്താമര പിടിയിലായത്.

Signature-ad

ചെന്താമര ക്ഷീണിതനായിരുന്നെന്നും ഭക്ഷണം കഴിക്കാനായി വീട്ടിലേക്ക് വരുന്നതിനിടെയാണ് പിടിയിലായതെന്നും പോലീസ് അറിയിച്ചു. പ്രതിക്ക് വിശപ്പ് സഹിക്കാനാകില്ലെന്നും ഭക്ഷണം കഴിക്കാന്‍ വീട്ടിലെത്തുമെന്ന് ഉറപ്പായിരുന്നു. ചോദ്യം ചെയ്യലില്‍ ഒരുകൂസലുമില്ലാതെ നിന്ന പ്രതി അബദ്ധത്തില്‍ സംഭവിച്ചതാണ് കൊലപാതകമെന്ന മൊഴിയായിരുന്നു നല്‍കിയത്.

ചെന്താമരയെ ബുധനാഴ്ച ഉച്ചയ്ക്കുശേഷം കോടതിയില്‍ ഹാജരാക്കുമ്പോള്‍ വലിയ ജനക്കൂട്ടം കോടതിവളപ്പിലുണ്ടായിരുന്നു. വന്‍ പോലീസ് സന്നാഹത്തോടെ നാലരയോടെയാണ് ഇയാളെ കോടതിയിലെത്തിച്ചത്. നേരത്തേ അറസ്റ്റിലായ പ്രതിയെ രാത്രി സ്റ്റേഷനിലെത്തിക്കാനും പൊലീസ് ഏറെ പ്രയാസപ്പെട്ടു.

പ്രതിയെ സ്റ്റേഷനില്‍ എത്തിച്ചപ്പോഴുണ്ടായ ജനരോഷം കനത്തതോടെ ലാത്തിക്കൊപ്പം പെപ്പര്‍ സ്പ്രേയും പ്രയോഗിച്ചു. ജനം സ്റ്റേഷനിലേക്ക് ഇരച്ചു കയറാന്‍ ശ്രമിച്ചപ്പോഴാണ് പൊലീസ് ഗത്യന്തരമില്ലാതെ പെപ്പര്‍ സ്പ്രേ പ്രയോഗിച്ചത്. ലാത്തിച്ചാര്‍ജില്‍ അടികൊണ്ടിട്ടും മാറാതിരുന്നവര്‍ പെപ്പര്‍ സ്പ്രേയില്‍ പിന്തിരിഞ്ഞോടി.

Back to top button
error: