KeralaNEWS

തൃശൂരില്‍ യുഡിഎഫിന്റെയും ആലപ്പുഴയില്‍ സി.പിഎമ്മിന്റെയും സീറ്റ് പിടിച്ചെടുത്ത് ബി.ജെ.പി; തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്ത്

തിരുവനന്തപുരം: വിവിധ തദ്ദേശവാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുന്നു. തൃശൂര്‍ പാവറട്ടിയില്‍ യുഡിഎഫിന്റെ സീറ്റ് ബിജെപി പിടിച്ചെടുത്തു. ആലപ്പുഴ ചെറിയനാട് പഞ്ചായത്തില്‍ സിപിഎമ്മിന്റെ സീറ്റ് ബിജെപി പിടിച്ചെടുത്തു. മലപ്പുറത്ത് പതിറ്റാണ്ടുകളായി സിപിഎം ജയിക്കുന്ന രണ്ടു സീറ്റുകള്‍ പാര്‍ട്ടിക്കു നഷ്ടപ്പെട്ടു.

കണ്ണൂര്‍

Signature-ad

ജില്ലയില്‍ 3 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി എല്‍ഡിഎഫ്. മൂന്നു സീറ്റുകളിലും സിപിഎം സ്ഥാനാര്‍ഥികള്‍ ജയിച്ചു. ഭരണമാറ്റത്തിനു വഴിയൊരുക്കുന്നതല്ല തിരഞ്ഞെടുപ്പു ഫലം. തലശ്ശേരി നഗരസഭ വാര്‍ഡ് 18 പെരിങ്കളത്ത് സിപിഎമ്മിലെ എം.എ.സുധീശന്‍ 237 വോട്ടുകള്‍ക്ക് ജയിച്ചു. പടിയൂര്‍കല്യാട് പഞ്ചായത്ത് ഒന്നാം വാര്‍ഡ് മണ്ണേരിയില്‍ സിപിഎമ്മിലെ കെ.വി.സവിത 86 വോട്ടിനു ജയിച്ചു. കാങ്കോല്‍ ആലപ്പടമ്പ് പഞ്ചായത്ത് ആലക്കാട് വാര്‍ഡില്‍ സിപിഎമ്മിലെ എം.ലീല 188 വോട്ടുകള്‍ക്കു ജയിച്ചു.

മലപ്പുറം

ജില്ലയിലെ തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ സിപിഎമ്മിനു കനത്ത തിരിച്ചടി. പതിറ്റാണ്ടുകളായി സിപിഎം ജയിക്കുന്ന രണ്ടു സീറ്റുകള്‍ പാര്‍ട്ടിക്കു നഷ്ടപ്പെട്ടു. മുന്നിയൂര്‍ പഞ്ചായത്തില്‍ 6 പതിറ്റാണ്ടായി സിപിഎം ജയിക്കുന്ന വാര്‍ഡില്‍ യുഡിഎഫ് സ്വതന്ത്ര 143 വോട്ടിനു ജയിച്ചു. വട്ടംകുളം പഞ്ചായത്തില്‍ യുഡിഎഫ് പിന്തുണയോടെ മത്സരിച്ച സിപിഎം വിമതന്‍ വിജയിച്ചു. നാലു പതിറ്റാണ്ടായി സിപിഎം സ്ഥാനാര്‍ഥിയാണു ഇവിടെ ജയിക്കുന്നത്. കൂട്ടിലങ്ങാടി പഞ്ചായത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയും മലപ്പുറം നഗരസഭയില്‍ മുസ്ലിം ലീഗും സിറ്റിങ് സീറ്റ് നിലനിര്‍ത്തി. ഒരിടത്തും ഫലം ഭരണത്തെ ബാധിക്കില്ല.

പാലക്കാട്

ജില്ലയില്‍ തദ്ദേശ ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ചിടങ്ങളില്‍ എല്‍ഡിഎഫിന്റെ രണ്ട് സിറ്റിങ് സീറ്റുകള്‍ യുഡിഎഫ് പിടിച്ചെടുത്തു. മങ്കര, തച്ചമ്പാറ പഞ്ചായത്തുകളിലാണ് യുഡിഎഫിന് അട്ടിമറി ജയം. ഷോളയൂര്‍ പഞ്ചായത്ത് കോട്ടത്തറ വാര്‍ഡ് എല്‍ഡിഎഎഫ് നിലനിര്‍ത്തി. 311 വോട്ടുകള്‍ക്ക് സിപിഎമ്മിലെ പി.ബാലകൃഷ്ണന്‍ ജയിച്ചു. പുതുനഗരം പഞ്ചായത്ത് തെക്കത്തിവട്ടാരം വാര്‍ഡില്‍ ലീഗിലെ താജുമ്മ മുജീബയിലൂടെ യുഡിഎഫ് നിലനിര്‍ത്തി.

തച്ചമ്പാറ പഞ്ചായത്തില്‍ അഞ്ചാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി നൗഷാദ് ബാബു 75 വോട്ടിന് ജയിച്ചു. സിപിഎം സീറ്റാണിത്. മങ്കരപഞ്ചായത്തില്‍ സിപിഐയുടെ സിറ്റിങ് സീറ്റായ നാലാംവാര്‍ഡാണ് യുഡിഎഫ് പിടിച്ചെടുത്ത മറ്റൊരു സീറ്റ്. കോണ്‍ഗ്രസിലെ അനുശ്രീ ഇവിടെ 127 വോട്ടിന് ജയിച്ചു. കൊല്ലങ്കോട് ബ്ലോക്ക് പെരുവമ്പ് വാര്‍ഡ് സിപിഎം സ്ഥാനാര്‍ഥി പ്രസന്നകുമാരിയിലൂടെ എല്‍ഡിഎഫ് നിലനിര്‍ത്തി.

തൃശൂര്‍

പാവറട്ടിയില്‍ യുഡിഎഫിന്റെ സീറ്റ് ബിജെപി പിടിച്ചെടുത്തു. 947 പോള്‍ ചെയ്ത വോട്ടില്‍ 556 വോട്ട് ബിജെപി. എസ്ഡിപിഐ 265 വോട്ട് നേടി രണ്ടാം സ്ഥാനത്ത്. 97 വോട്ട് ലഭിച്ച യുഡിഎഫ് മൂന്നാം സ്ഥാനത്തും 29 വോട്ട് നേടിയ എല്‍ഡിഎഫ് നാലാം സ്ഥാനത്തുമാണ്. സീറ്റ് നില: എല്‍ഡിഎഫ് 5, യുഡിഎഫ് 5, ബിജെപി 2, എസ്ഡിപിഐ 2, സ്വത 1. സ്വതന്ത്രനെ പ്രസിഡന്റാക്കി എല്‍ഡിഎഫ് ഭരിക്കുന്നു.

എറണാകുളം

ജില്ലയില്‍ ചൂര്‍ണിക്കര പഞ്ചായത്ത് ഒന്‍പതാം വാര്‍ഡില്‍ 123 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എ.കെ.ഷെമീര്‍ ലാല (യുഡിഎഫ്) വിജയിച്ചു. യുഡിഎഫ് തന്നെയാണു പഞ്ചായത്ത് ഭരിക്കുന്നത്. വാഴക്കുളം പഞ്ചായത്ത് എട്ടാം വാര്‍ഡും യുഡിഎഫ് നിലനിര്‍ത്തി. കോണ്‍ഗ്രസിലെ ഷുക്കൂര്‍ പാലത്തിങ്കല്‍ 105 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു. യുഡിഎഫിനു ഭൂരിപക്ഷമുള്ള പഞ്ചായത്തില്‍ പക്ഷേ, എല്‍ഡിഎഫിനാണു പ്രസിഡന്റ് സ്ഥാനം. പ്രസിഡന്റ് സ്ഥാനം പട്ടികജാതി സംവരണമായ പഞ്ചായത്തില്‍ യുഡിഎഫിന് ആ വിഭാഗത്തില്‍നിന്ന് അംഗമില്ലാത്തതാണു കാരണം. എല്‍ഡിഎഫ് ഭരിക്കുന്ന ചിറ്റാറ്റുകര പഞ്ചായത്തിലെ 8ാം വാര്‍ഡില്‍ എല്‍ഡിഎഫ് സീറ്റ് നിലനിര്‍ത്തി. രതി ബാബു വിജയിച്ചു.

ആലപ്പുഴ

ആലപ്പുഴ ജില്ലയില്‍ ഉപതിരഞ്ഞെടുപ്പു നടന്ന 3 പഞ്ചായത്ത് വാര്‍ഡുകളില്‍ രണ്ടെണ്ണം സിപിഎമ്മും ഒരെണ്ണം ബിജെപിയും നേടി. സിപിഎം വിഭാഗീയത രൂക്ഷമായ രാമങ്കരി പഞ്ചായത്തിലെ 13ാം വാര്‍ഡില്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ജയിച്ചത് 9 വോട്ടിനാണ്. പാര്‍ട്ടിക്കു വലിയ മേല്‍ക്കൈയുള്ള പഞ്ചായത്താണിത്. ഏറെക്കാലമായി തുടരുന്ന വിഭാഗീയതയെ തുടര്‍ന്നു 4 അംഗങ്ങള്‍ വിമതപക്ഷത്താണ്. ഇവിടെ കോണ്‍ഗ്രസുമായി ചേര്‍ന്നാണു ഭരിക്കുന്നത്. സിപിഎം വിമതപക്ഷത്തുള്ള മുന്‍ പ്രസിഡന്റ് രാജി വച്ച ഒഴിവിലായിരുന്നു തിരഞ്ഞെടുപ്പ്.

ചെറിയനാട് നാലാം വാര്‍ഡില്‍ സിപിഎം അംഗം മരിച്ച ഒഴിവില്‍ നടന്ന തിരഞ്ഞെടുപ്പില്‍ സീറ്റ് ബിജെപി പിടിച്ചെടുത്തു. ഭൂരിപക്ഷം 107. ഇവിടത്തെ എല്‍ഡിഎഫ് ഭരണത്തിനു ഭീഷണിയില്ല. മാന്നാര്‍ 11ാം വാര്‍ഡില്‍ ജയിച്ച സിപിഎം ഭരണസമിതിയില്‍ ഭൂരിപക്ഷം ഉറപ്പിച്ചു. 120 വോട്ടിനാണു ജയം. കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ച ശേഷം എല്‍ഡിഎഫിനൊപ്പം ചേര്‍ന്ന അംഗത്തിന്റെ പിന്തുണയിലായിരുന്നു ഇവിടെ എല്‍ഡിഎഫ് ഭരണം. കൂറുമാറിയ ആള്‍ അയോഗ്യനായതോടെയാണു തിരഞ്ഞെടുപ്പു വന്നത്. ഇപ്പോള്‍ എല്‍ഡിഎഫിനു തനിച്ചു ഭൂരിപക്ഷമായി.

പത്തനംതിട്ട

ഉപതിരഞ്ഞെടുപ്പ് നടന്ന ഏഴംകുളം പഞ്ചായത്തിലെ 4ാം വാര്‍ഡില്‍ യുഡിഎഫിനു വിജയം. എല്‍ഡിഎഫില്‍നിന്നു സീറ്റ് പിടിച്ചെടുത്തു. സ്ഥാനാര്‍ഥി സി.സദാനന്ദന്റെ ഭൂരിപക്ഷം 46 വോട്ട്. എല്‍ഡിഎഫ് വാര്‍ഡ് അംഗം മരിച്ചതിനെ തുടര്‍ന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്. എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്തില്‍ ഭരണമാറ്റമുണ്ടാകില്ല.

ചിറ്റാര്‍ പഞ്ചായത്ത് 2ാം വാര്‍ഡില്‍ യുഡിഎഫിനു വിജയം. ജോളി ആലാമേലേതില്‍ 193 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ഈ വാര്‍ഡില്‍നിന്നു ജയിച്ച യുഡിഎഫ് അംഗം കൂറുമാറി എല്‍ഡിഎഫിനെ പിന്തുണച്ച് പഞ്ചായത്ത് പ്രസിഡന്റായതിനെതുടര്‍ന്ന് അയോഗ്യനാക്കിയിരുന്നു. കഴിഞ്ഞ തവണ 3 വോട്ടിനു ജയിച്ച വാര്‍ഡില്‍ ഇത്തവണ ഭൂരിപക്ഷം വര്‍ധിപ്പിക്കാനും യുഡിഎഫിനു കഴിഞ്ഞു. ഇതോടെ പഞ്ചായത്ത് ഭരണ സമിതിയില്‍ യുഡിഎഫിനു ഭൂരിപക്ഷമായി.

തിരുവനന്തപുരം

ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയിലെ ചെറുവള്ളിമുക്കില്‍ സിപിഎം സ്ഥാനാര്‍ഥി എം.എസ്.മഞ്ജു വിജയിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എസ്.ശ്രീകലയെയാണു പരാജയപ്പെടുത്തിയത്. ബിജെപിയുടെ ആര്‍.എസ്. മിനി മൂന്നാം സ്ഥാനത്തെത്തി. തോട്ടവാരം വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബി.നിഷയെ പരാജയപ്പെടുത്തി സിപിഎം സ്ഥാനാര്‍ഥ ജി.ലേഖ വിജയിച്ചു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനു ദിവസങ്ങള്‍ക്കു മുന്‍പ് എന്‍ഡിഎയിലെ രണ്ടു വനിതാ അംഗങ്ങള്‍ പ്രാദേശിക നേതൃത്വവുമായി ഇടഞ്ഞു രാജിവച്ചതിനെ തുടര്‍ന്നാണ് ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയിലെ ചെറുവള്ളിമുക്ക്, തോട്ടവാരം വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പിനു വഴിയൊരുങ്ങിയത്.

ആകെയുള്ള 31 അംഗങ്ങളില്‍ 18 പേര്‍ എല്‍ഡിഎഫ് പ്രതിനിധികളും 6 പേര്‍ കോണ്‍ഗ്രസും 7 പേര്‍ എന്‍ഡിഎയും ആണ്. അതിനാല്‍ ഉപതിരഞ്ഞെടുപ്പ് ഫലം എന്തായാലും മുനിസിപ്പാലിറ്റി ഭരണത്തെ സ്വാധീനിക്കില്ല. കോണ്‍ഗ്രസ് ഭരിക്കുന്ന പെരിങ്ങമ്മല പഞ്ചായത്തിലെ മടത്തറയില്‍ സിപിഎം സ്ഥാനാര്‍ഥി ഷിനു മടത്തറ വിജയിച്ചു. കോണ്‍ഗ്രസിലെ ഷൈജ ലൈജുവിനെയാണു പരാജയപ്പെടുത്തിയത്. കൊല്ലായില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി റുക്കിയാബീവിയെ പരാജയപ്പെടുത്തി സിപിഎമ്മിന്റെ കലയപുരം അന്‍സാരി വിജയിച്ചു. കരിമണ്‍കോട് വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ഥി എം.ഷെഹാസ് വിജയിച്ചു. കോണ്‍ഗ്രസിന്റെ ജി.സുഭാഷിനെയാണ് പരാജയപ്പെടുത്തിയത്.

പെരിങ്ങമ്മല പഞ്ചായത്തില്‍ 3 കോണ്‍ഗ്രസ് അംഗങ്ങള്‍ രാജിവച്ചു സിപിഎമ്മില്‍ ചേര്‍ന്നതിനെ തുടര്‍ന്നാണ് മടത്തറ, കൊല്ലായില്‍, കരിമണ്‍കോട് വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. 3 സീറ്റും പിടിച്ചെടുത്തതോടെ സിപിഎമ്മിന് ഭരണം ലഭിക്കും. 2 സീറ്റെങ്കിലും നിലനിര്‍ത്തിയാല്‍ യുഡിഎഫിനു ഭരണത്തില്‍ തുടരാമായിരുന്നു. കരവാരം പഞ്ചായത്തിലെ പട്ടള വാര്‍ഡില്‍ സിപിഎമ്മിലെ ബേബി ഗിരിജ വിജയിച്ചു. ബിജെപിയിലെ എസ്.ബിന്ദുവിനെയാണ് പരാജയപ്പെടുത്തിയത്. ചാത്തന്‍പാറയിലും സിപിഎം വിജയിച്ചു. കോണ്‍ഗ്രസിലെ രാജി ടീച്ചറെ പരാജയപ്പെടുത്തി സിപിഎമ്മിലെ വിജി വേണുവാണ് ജയിച്ചത്. ഭരണ സമിതിയിലെ വൈസ് പ്രസിഡന്റ് അടക്കം 2 വനിത അംഗങ്ങള്‍ രാജിവച്ച ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ്. പഞ്ചായത്ത് ഭരണം എന്‍ഡിഎക്കാണ്.

 

 

Back to top button
error: