CrimeNEWS

തമിഴ്നാട്ടിലെ BSP സംസ്ഥാന അധ്യക്ഷന്റെ കൊലപാതകം: പ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ചെന്നൈ: ബി.എസ്.പി. തമിഴ്നാട് അധ്യക്ഷന്‍ കെ.ആംസ്ട്രോങ്ങിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച രാത്രി ചെന്നൈയിലെ മാധവരാമിന് സമീപത്തുവെച്ച് നടന്ന ഏറ്റുമുട്ടലിലാണ് കൊലക്കേസിലെ 11 പ്രതികളില്‍ ഒരാളായ തിരുവെങ്കടം എന്നയാള്‍ കൊല്ലപ്പെട്ടത്. ഇയാള്‍ ദിവസങ്ങളായി ആംസ്ട്രോങ്ങിനെ പിന്തുടരുകയും നിരീക്ഷിച്ചുവരുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം.

ജൂലൈ അഞ്ചിനാണ് ആറംഗ സംഘത്തിന്റെ ആക്രമണത്തില്‍ ആംസ്‌ട്രോങ് കൊല്ലപ്പെടുന്നത്. രാത്രി ഏഴരയോടെ പെരമ്പൂരിലെ വീട്ടിലേക്കു വാഹനത്തില്‍ വരുന്നതിനിടെ സാന്തയപ്പന്‍ സ്ട്രീറ്റില്‍ ആറംഗ സംഘം തടഞ്ഞുനിര്‍ത്തി ഇദ്ദേഹത്തെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആംസ്ട്രോങ്ങിനെ ഗ്രീംസ് റോഡിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന രണ്ട് പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കും വെട്ടേറ്റിരുന്നു.

Signature-ad

ആംസ്‌ട്രോങ്ങിന്റെ കൊലപാതകം ദേശീയതലത്തില്‍ തന്നെ ചര്‍ച്ചയായിരുന്നു. രാഹുല്‍ഗാന്ധി അടക്കമുള്ള നേതാക്കള്‍ സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി. ബി.എസ്.പി. അധ്യക്ഷ മായാവതിയും പാര്‍ട്ടി കോ-ഓര്‍ഡിനേറ്റര്‍ ആകാശ് ആനന്ദും അനുശോചനം അറിയിച്ചു. ഒരു ദേശീയപാര്‍ട്ടിയുടെ പ്രധാനനേതാവ് ഇത്തരത്തില്‍ കൊല്ലപ്പെട്ടുവെന്നത് സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ന്നതിന് ഉദാഹരണമാണെന്ന് തമിഴ്‌നാട്ടിലെ പ്രതിപക്ഷനേതാവ് എടപ്പാടി പളനിസ്വാമി ആരോപിച്ചിരുന്നു. ഡി.എം.കെ. സര്‍ക്കാരിന്റെ വീഴ്ചയാണിതെന്നും പളനിസ്വാമി പറഞ്ഞു.

Back to top button
error: