
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനങ്ങളിൽ വിവാദങ്ങൾ ഉയരുന്നു.
കുട്ടികളെ പാടെ അവഗണിച്ച അവാർഡ് പ്രഖ്യാപനത്തിനെതിരെ സിനിമാ മേഖലയിലെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം ഉയർന്നിട്ടുണ്ട്.
സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ കുട്ടികളുടെ കാറ്റഗറി അവഗണിക്കപ്പെട്ടതിൽ നിരാശയെന്ന് സ്താനാർത്തി ശ്രീക്കുട്ടൻ സിനിമയുടെ സംവിധായകൻ വിനേഷ് പ്രതികരിച്ചു.
കുട്ടികളുടെ സിനിമകൾക്ക് പ്രോത്സാഹനം ഇല്ലെങ്കിൽ സിനിമകൾ ഉണ്ടാകില്ലെന്നും വിനേഷ് അഭിപ്രായപ്പെട്ടു. അവാർഡ് നൽകാത്തതിന്റെ മാനദണ്ഡം എന്താണെന്ന് മനസിലാകുന്നില്ല. ജൂറിയുടെ വിലയിരുത്തൽ ഇരുട്ടുകൊണ്ട് ഓട്ടയടക്കുന്നത് പോലെയെന്നും വിനേഷ് വിമർശിച്ചു.
വിനേഷിന് പിന്നാലെ
2024ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തിൽ ബാലതാരങ്ങള്‍ക്ക് പുരസ്കാരം നൽകാത്തതിൽ വിമര്‍ശനവുമായി മാളികപ്പുറം എന്ന സിനിമയിലൂടെ ശ്രദ്ധേയയായ ബാലതാരം ദേവനന്ദയും രംഗത്തെത്തി . കുട്ടികളും സമൂഹത്തിന്‍റെ ഭാഗമാണെന്നും അവർക്കും അവസരം കിട്ടണമെന്നും ദേവനന്ദ സാമൂഹിക മാധ്യമത്തിൽ കുറിച്ചു. അവാര്‍ഡ് പ്രഖ്യാപനത്തിനിടെ ജൂറി ചെയര്‍മാൻ പ്രകാശ് രാജ് കുട്ടികളുടെ അവാര്‍ഡ് സംബന്ധിച്ച പ്രതികരണം നടത്തിയ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ദേവനന്ദയുടെ വിമര്‍ശനം. കുട്ടികളുടെ സിനിമ കൂടുതൽ ചെയ്യണം എന്ന് പറയേണ്ടത് അവാർഡ് നിഷേധിച്ച് കൊണ്ടല്ലെന്നും ദേവനന്ദ പറയുന്നു. നിങ്ങൾ കുട്ടികൾക്ക് നേരെ കണ്ണടച്ചോളു, പക്ഷേ ഇവിടെ മുഴുവൻ ഇരുട്ട് ആണെന്ന് പറയരുതെന്ന് പറഞ്ഞുകൊണ്ടാണ് ദേവനന്ദയുടെ വിമര്‍ശനം.
സ്താനാർത്തി ശ്രീകുട്ടനും എആര്‍എമ്മും അടക്കമുള്ള സിനിമകള്‍ ചൂണ്ടിക്കാട്ടിയാണ് ദേവനന്ദയുടെ വിമര്‍ശനം. സ്താനാര്‍ത്തി ശ്രീക്കുട്ടൻ, ഗു, ഫീനിക്സ്, എആര്‍എം തുടങ്ങിയവയിലടക്കം ഒരുപാട് സിനിമകളിൽ കുട്ടികള്‍ അഭിനയിച്ചിട്ടുണ്ടെന്നും ഇതെല്ലാം പരിഗണിച്ച് രണ്ടു കുട്ടികള്‍ക്ക് അവാര്‍ഡ് കൊടുക്കാതെയല്ല കൂടുതൽ കുട്ടികളുടെ സിനിമ ചെയ്യണമെന്ന് പറയേണ്ടതെന്നും ദേവനന്ദ തുറന്നടിച്ചു.





