CrimeNEWS

”അയാം ദി സോറി… കുറേ നുണ പറഞ്ഞു, രാഹുലേട്ടനെ മിസ് ചെയ്യുന്നു”! പന്തീരാങ്കാവ് കേസില്‍ യുവതിയുടെ വെളിപ്പെടുത്തല്‍

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി പരാതിക്കാരിയായ യുവതി. സമൂഹമാധ്യമത്തിലാണ് യുവതി ഭര്‍ത്താവ് രാഹുല്‍ പി.ഗോപാലിനെ പിന്തുണച്ച് വിഡിയോയുമായി രംഗത്തെത്തിയത്. രാഹുല്‍ നിരപരാധിയാണെന്നും താന്‍ മുന്‍പ് പറഞ്ഞതു കളവാണെന്നുമാണു പരാതിക്കാരി പറയുന്നത്. ഏറെ വിവാദമുണ്ടാക്കിയ കേസ് ഇതോടെ പുതിയ വഴിത്തിരിവിലെത്തി. കുറ്റബോധമുണ്ടെന്ന് പറഞ്ഞാണ് യുവതി സമൂഹമാധ്യമത്തില്‍ വിഡിയോ പങ്കുവച്ചത്.

”മനസ്സില്‍ കുറ്റബോധമുണ്ട്. മാധ്യമങ്ങള്‍ക്ക് മുന്നിലും പൊലീസിന് മുന്നിലും കുറേയധികം നുണകള്‍ പറഞ്ഞു. എന്നെ അത്രയേറെ സ്‌നേഹിച്ച ഭര്‍ത്താവ് രാഹുലിനെക്കുറിച്ച് വളരെ മോശമായി പറഞ്ഞതില്‍ വിഷമമുണ്ട്. ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത തെറ്റ് എന്റെ ഭാഗത്തുനിന്ന് ഉണ്ടായി. തെറ്റായ ആരോപണങ്ങള്‍ രാഹുലിനെതിരെ ഉന്നയിച്ചു. എന്റെ മാത്രം തെറ്റാണത്. ഇതിനൊന്നും താല്‍പര്യമില്ലെന്ന് പലപ്പോഴും കുടുംബത്തോട് പറഞ്ഞിരുന്നു.

Signature-ad

സ്ത്രീധനത്തിന്റെ കാര്യം പറഞ്ഞു മര്‍ദിച്ചെന്നു പറയണമെന്നു കുടുംബക്കാര്‍ നിര്‍ബന്ധിച്ചു. ബെല്‍റ്റ് വച്ച് അടിച്ചു, ചാര്‍ജറിന്റെ കേബിള്‍ വച്ച് കഴുത്തു മുറുക്കി എന്നു പറഞ്ഞതും തെറ്റായ ആരോപണമാണ്. ആരുടെ കൂടെ നില്‍ക്കണമെന്ന് അറിയില്ലായിരുന്നു. മാതാപിതാക്കളുടെ കൂടെ നില്‍ക്കണമെന്നാണ് ആ സമയത്ത് തോന്നിയത്. എന്നെ ഒരുപാട് ബ്രെയിന്‍വാഷ് ചെയ്തു. ആത്മഹത്യ ചെയ്യുമെന്ന് അവര്‍ പറഞ്ഞു. ഇതെല്ലാം കേട്ട് ഒരുപാട് പേടിച്ചു. മനസ്സില്ലാ മനസ്സോടെ മാധ്യമങ്ങളുടെ മുന്നില്‍ വന്ന് രാഹുലിനെക്കുറിച്ച് കുറെയധികം നുണകള്‍ പറയേണ്ടി വന്നു. രാഹുലിനെ ഒരുപാട് മിസ് ചെയ്യുന്നുണ്ട്” യുവതി പറഞ്ഞു.

”ഞങ്ങളുടെ കല്യാണത്തിനു മുന്‍പുതന്നെ മറ്റൊരു വിവാഹം റജിസ്റ്റര്‍ ചെയ്ത കാര്യം രാഹുല്‍ പറഞ്ഞിരുന്നു. ഫൊട്ടോഗ്രഫിയുമായി ബന്ധപ്പെട്ടാണ് അതു മുടങ്ങിയത്. വിവാഹമോചനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നടക്കുകയാണെന്നും ഉടന്‍ വിവാഹമോചനം ലഭിക്കുമെന്നും രാഹുല്‍ പറഞ്ഞു. എന്നാല്‍, ഞങ്ങളുടെ വിവാഹത്തിന് മുന്‍പ് വിവാഹമോചനം ലഭിച്ചില്ല. അതിനാല്‍ ഈ വിവാഹവുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന് രാഹുല്‍ വ്യക്തമാക്കി. എന്നാല്‍ ഞാനാണ് രാഹുലിനെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചത്. ആദ്യ വിവാഹത്തെക്കുറിച്ച് എന്റെ അച്ഛനോടും അമ്മയോടും പറയണമെന്നും രാഹുല്‍ പറഞ്ഞു. എന്നാല്‍ രാഹുലുമായുള്ള വിവാഹം മുടങ്ങുമോ എന്ന് പേടിച്ച് ഇക്കാര്യം വീട്ടുകാരോട് പറഞ്ഞില്ല. അങ്ങനെയാണ് ഞങ്ങളുടെ വിവാഹം നടന്നത്.

മേയ് അഞ്ചിനായിരുന്നു വിവാഹം. കല്യാണത്തിന്റെ ഒരു ഘട്ടത്തിലും സ്ത്രീധനം ചോദിച്ചിട്ടില്ല. വക്കീല്‍ പറഞ്ഞിട്ടാണ് 150 പവന്‍ സ്വര്‍ണത്തിന്റെയും കാറിന്റെയും കാര്യം പറഞ്ഞത്. കല്യാണത്തിന്റെ ചെലവ് മിക്കതും രാഹുലാണ് നടത്തിയത്. എന്റെ എല്ലാ വസ്ത്രങ്ങളും രാഹുലാണ് വാങ്ങിയത്. രാഹുല്‍ എന്നെ തല്ലിയത് ശരിയാണ്. അന്നു തര്‍ക്കമുണ്ടായിരുന്നു. അതിന്റെ പേരിലാണ് തല്ലിയത്. 2 തവണ തല്ലി. അന്ന് ഞാന്‍ ബാത്ത്റൂമില്‍ പോയി കരഞ്ഞു. അവിടെ വച്ചു വീണു. തലയിടിച്ചു വീണാണു മുഴ വന്നത്. അന്നുതന്നെ ആശുപത്രിയില്‍ പോയി. കാര്യങ്ങളെല്ലാം ഡോക്ടറോട് സംസാരിച്ചു. മാട്രിമോണി സൈറ്റില്‍ അക്കൗണ്ട് ഉണ്ടായിരുന്നു. അതുവഴി പരിചയപ്പെട്ട ഒരാളുമായി സംസാരിച്ചതാണു തര്‍ക്കത്തിനു കാരണം. തെറ്റ് എന്റെ ഭാഗത്ത് തന്നെയാണ്” യുവതി വിശദീകരിച്ചു.

”അടി നടന്നതിന്റെ അടുത്ത ദിവസമാണ് അടുക്കള കാണല്‍ ചടങ്ങിന് എന്റെ വീട്ടില്‍നിന്ന് 26 പേര്‍ വന്നത്. അപ്പോഴേക്കും ഞങ്ങള്‍ പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ത്തിരുന്നു. മുഖത്ത് അടിയേറ്റ പാട് കണ്ട് വീട്ടുകാര്‍ക്ക് സംശയം തോന്നി. വീട്ടുകാര്‍ തുടരെ ചോദിച്ചപ്പോള്‍ അടിച്ചെന്ന് പറഞ്ഞു. അന്ന് തന്നെ വീട്ടുകാര്‍ എന്നെ കൂട്ടിക്കൊണ്ടുപോയി. ബലംപ്രയോഗിച്ചാണു കൊണ്ടുപോയത്. പൊലീസ് സ്റ്റേഷനില്‍ പോയി വീട്ടുകാര്‍ പരാതി നല്‍കി. പൊലീസുകാരനോട് രാഹുലേട്ടന്റെ കൂടെ തിരികെ പോകണം എന്നാണ് പറഞ്ഞത്” യുവതി വ്യക്തമാക്കി.

കേസെടുത്തതിനു പിന്നാലെ രാഹുല്‍ ജര്‍മനിക്ക് കടന്നിരുന്നു. ഇയാളുടെ അമ്മയ്ക്കും സഹോദരിക്കും എതിരെയും കേസുണ്ട്. ഇതുമായി ബന്ധപ്പെട്ടു സിഐ ഉള്‍പ്പെടെ പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

 

 

 

Back to top button
error: