LIFELife Style

”ജീവിതത്തില്‍ ഒന്നിക്കാന്‍ കൊതിച്ചിട്ടും നടന്നില്ല, സ്നേഹം മാത്രമായിരുന്നു ഞങ്ങളുടെ മനസില്‍”

രിക്കലും അവസാനിക്കാത്ത സ്നേഹ സംഗീതമായി ശ്രീവിദ്യ എന്നും എന്റെ ഓര്‍മ്മകളിലുണ്ടാകുമെന്ന് കമല്‍ഹാസന്‍. മാതൃഭൂമി സ്റ്റാര്‍ ആന്റ് സ്റ്റൈലില്‍ എഴുതിയ ഓര്‍മ്മക്കുറിപ്പിലാണ് അദ്ദേഹം ശ്രീവിദ്യയെ സ്മരിച്ചത്. തങ്ങള്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നുണ്ട്. അവസാനമായി ശ്രീവിദ്യയെ കണ്ടതിനെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്.

ആശുപത്രി കിടക്കയില്‍ വച്ച് അവസനമായി കണ്ടപ്പോഴും ശ്രീവിദ്യ പുഞ്ചിരിച്ചു. എന്നും നിറഞ്ഞ പുഞ്ചിരിയോടെയാണ് വിദ്യയെ കണ്ടിരുന്നത്. പക്ഷെ ഒടുവിലത്തെ കാഴ്ചയില്‍ അവര്‍ വല്ലാതെ മാറിപ്പോയിരുന്നു. രോഗം വിദ്യയെ ഒരുപാട് മാറ്റിമറിച്ചിരുന്നുവെന്നാണ് കമല്‍ ഹാസന്‍ പറയുന്നത്. തീവ്രതയേറിയ മരുന്ന് കഠിനമായ വേദനയ്ക്ക് കുറച്ച് ആശ്വാസം നല്‍കിയിരുന്നുവെങ്കിലും ഏറെനാള്‍ ഈ ഭൂമിയില്‍ ഉണ്ടാവില്ലെന്ന് വിദ്യയുടെ മനസ് ഉറപ്പിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു.

”കമലിനെ കാണണം, അവസാനത്തെ ആഗ്രഹം അടുപ്പമുള്ള ഒന്നുരണ്ടു പേരോടുമാത്രം വിദ്യ പറഞ്ഞു. ആ ആഗ്രഹം ഞാനറിയുമ്പോഴും രോഗാവസ്ഥയുടെ മൂര്‍ധന്യത്തിലാണ് വിദ്യയെന്ന് വിശ്വസിക്കാന്‍ തന്നെ പ്രയാസമായിരുന്നു” അദ്ദേഹം പറയുന്നു. ചെന്നൈയില്‍ നിന്നും തിരുവനന്തപുരത്തേക്ക് ശ്രീവിദ്യയെ കാണാനായി വരുമ്പോള്‍ യാത്രയിലുടനീളം തന്റെ മനസില്‍ വിദ്യയോടൊപ്പമുള്ള യാത്രകളും ഓര്‍മ്മകളുമായിരുന്നുവെന്നാണ് കമല്‍ പറയുന്നത്.

കൂടിക്കാഴ്ചകള്‍ പോയിട്ട്, ആ ശബ്ദം പോലും ഞാന്‍ കേട്ടിട്ട് വര്‍ഷങ്ങള്‍ തന്നെ കടന്നു പോയിരുന്നു. എങ്കിലും എന്നും ഞങ്ങളുടെ മനസില്‍ ഞങ്ങളുണ്ടായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. സ്നേഹം മാത്രമായിരുന്നു ഞങ്ങളുടെ മനസില്‍. ജീവിതത്തില്‍ ഓന്നിക്കാന്‍ കൊതിച്ചിട്ടും അത് നടന്നില്ലെന്നും അദ്ദേഹം പറയുന്നുണ്ട്. സിനിമയുമായി ബന്ധപ്പെട്ട അക്കാലത്തെ ഏറെ പേര്‍ക്കും അറിയാവുന്ന കാര്യമാണതെന്നും എന്നാല്‍ അതിന്റെ കാരണങ്ങളിലേക്ക് താന്‍ കടക്കുന്നില്ലെന്നും കമല്‍ ഹാസന്‍ പറയുന്നു.

വിവാഹം, കുടുംബം തുടങ്ങി ഞങ്ങളുടെ വ്യക്തിപരമായ സ്വപ്നങ്ങളും ഇഷ്ടങ്ങളും ഞങ്ങള്‍ ബോധപൂര്‍വ്വം മറക്കാന്‍ ശ്രമിച്ചു. അപ്പോഴും റണ്ടു പേരും സിനിമയുടെ വഴിയിലൂടെ തന്നെ സഞ്ചരിച്ചു. വിദ്യയുടേയും എന്റെ ജീവിതത്തില്‍ കാലം ഒരുപാട് മാറ്റങ്ങള്‍ വരുത്തി. എന്നിട്ടും ഞങ്ങളില്‍ ബാക്കിയായത് സ്നേഹം മാത്രമായിരുന്നുവെന്നും കമല്‍ ഹാസന്‍ പറയുന്നുണ്ട്. സിനിമയിലെ തന്റെ വളര്‍ച്ചയില്‍ ഏറ്റവുമധികം സന്തോഷിച്ചത് ശ്രീവിദ്യയാകുമെന്നും അദ്ദേഹം പറയുന്നുണ്ട്.

സിനിമയില്‍ എന്റെ കാമുകിയായും ഭാര്യയായും അമ്മയായും അവര്‍ അഭിനയിച്ചു. എന്നാല്‍ ജീവിതത്തില്‍ എഴുതിഫലിപ്പിക്കാനാവാത്ത സ്നേഹമായിരുന്നു വിദ്യ. അതിനപ്പുറം മറ്റെന്തൊക്കയോ ആയിരുന്നുവെന്നാണ് കമല്‍ ഹാസന്‍ പറയുന്നത്. ജീവിതത്തില്‍ ഒരുപാട് ദുരിതങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട് വിദ്യയ്ക്ക്. എന്നാല്‍ മനസ് വെന്തുരുകുമ്പോഴും അതൊന്നും തന്റെ കലാജീവിതത്തില്‍ പ്രതിഫലിക്കാതിരിക്കാന്‍ അവര്‍ ശ്രമിച്ചിരുന്നുവെന്നാണ് കമല്‍ പറയുന്നത്.

താന്‍ രോഗബാധിതയാണെന്ന് ആരും അറിയരുതെന്ന് വിദ്യ ആഗ്രഹിച്ചിരുന്നുവെന്നും എല്ലാവരില്‍ നിന്നുമുള്ള ഒളിച്ചോട്ടം പോലെയായിരുന്നു പിന്നീടുള്ള വിദ്യയുടെ ജീവിതെന്നും കമല്‍ പറയുന്നു. അവസാനമായി ശ്രീവിദ്യയെ കണ്ടതിനെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്. ”ആശുപത്രി കിടക്കയില്‍ വച്ച് സംസാരിച്ചതിനപ്പുറമെന്തൊക്കെയോ വിദ്യയ്ക്ക് എന്നോട് പറയാനുണ്ടായിരുന്നു. പക്ഷെ ഒരുപാട് സംസാരിക്കാനാവുമായിരുന്നില്ല. പറയാന്‍ ബാക്കി വച്ചതെല്ലാം പാടി മുഴുമിപ്പിക്കാത്ത ഒരു ശോക ഗാനം പോലെ വിദ്യയോടൊപ്പം അവസാനിച്ചു” എന്നാണ് അദ്ദേഹം പറയുന്നത്.

 

Back to top button
error: