IndiaNEWS

ചിരി നന്നാക്കാൻ ചികിത്സ തേടിയ പ്രതിശ്രുത വരൻ മരിച്ചു

ഹൈദരാബാദ്: ചിരി കൂടുതല്‍ മനോഹരമാക്കാൻ ശസ്ത്രക്രിയ നടത്തിയ പ്രതിശ്രുത വരൻ മരിച്ചു. ഹൈദരാബാദിലെ ദന്താശുപത്രിയിലാണ് ചികിത്സക്കിടെ ലക്ഷ്മി നാരായണ്‍ എന്ന 28 കാരന് ജീവൻ നഷ്ടമായത്.

വിവാഹ ഒരുക്കത്തിനിടയിലാണ് ചിരി കൂടുതല്‍ നന്നാക്കാൻ സർജറിക്ക് വിധേയനാകാൻ നാരായണ്‍ തീരുമാനിച്ചത്. സർജറിയുടെ ഭാഗമായി അമിതമായി അനസ്തേഷ്യ നല്‍കിയതാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സ്മൈല്‍ ഡിസൈനിങ് പ്രൊസീജറിന് വിധേയനാകാൻ ഒരു ക്ലിനിക്കിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ലക്ഷ്മി നാരായണൻ വീട്ടില്‍ നിന്ന് പോയതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

എന്നാല്‍ നിശ്ചിത സമയം കഴിഞ്ഞിട്ടും മകനെ കാണാത്തതിനെ തുടർന്ന് പിതാവ് ഫോണില്‍ വിളിച്ചപ്പോള്‍ ആശുപത്രി ജീവനക്കാരാണ് കാള്‍ അറ്റന്റ് ചെയ്തത്. ചികിത്സക്കിടയില്‍ മകൻ അബോധാവസ്ഥയിലായെന്ന വിവരം ബന്ധുക്കള്‍ അറിയുന്നത് അപ്പോഴാണ്. നാരായണനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. പരാതിയെ തുടർന്ന് ആശുപത്രിയില്‍ നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു.

Back to top button
error: