CrimeNEWS

ഒപി ടിക്കറ്റിന്റെ പിന്നിലല്ല, ആത്മഹത്യകുറിപ്പ് 4 പേജില്‍; ഷഹ്ന സംഭവത്തില്‍ പൊലീസ് പിന്നെയും ഒളിച്ചു കളിച്ചു

തിരുവനന്തപുരം: സ്ത്രീധനത്തിന്റെ പേരില്‍ ജീവനൊടുക്കിയ ഡോ. ഷഹ്നയുടെ മുറിയില്‍ നിന്നു കണ്ടെടുത്ത ആത്മഹത്യക്കുറിപ്പ് 4 പേജുള്ളത്. ഇതോടെ സംഭവത്തില്‍ പൊലീസിന്റെ ഒളിച്ചുകളി വ്യക്തമായി. ‘എല്ലാവര്‍ക്കും വേണ്ടത് പണമാണ്. എല്ലാത്തിലും വലുത് പണമാണ്…’ എന്നു മാത്രമാണ് ഒരു പേജുള്ള കുറിപ്പിലുള്ളതെന്നാണു മെഡിക്കല്‍ കോളജ് പൊലീസ് ആദ്യം മാധ്യമങ്ങളോടു പറഞ്ഞത്.

സ്ത്രീധന പ്രശ്‌നത്തെക്കുറിച്ചു പരാമര്‍ശമോ ആര്‍ക്കെങ്കിലും എതിരെ ആരോപണമോ കുറിപ്പില്‍ ഇല്ലെന്നും തിങ്കളാഴ്ച മെഡിക്കല്‍ കോളജ് എസ്എച്ച്ഒ പി.ഹരിലാല്‍ പറഞ്ഞിരുന്നു. എന്നാല്‍, ഷഹ്നയുടെ ആത്മഹത്യക്കുറിപ്പില്‍ പ്രതിയുടെ പേരും പങ്കും വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ടെന്നു ഹരിലാല്‍ തയാറാക്കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഡോ.റുവൈസാണ് കേസിലെ പ്രതി.

Signature-ad

”സ്ത്രീധന മോഹം കാരണം ഇന്ന് എന്റെ ജീവിതമാണ് അവസാനിക്കുന്നത്… വിവാഹ വാഗ്ദാനം നല്‍കി എന്റെ ജീവിതം നശിപ്പിക്കുകയായിരുന്നു അവന്റെ ഉദ്ദേശ്യം. ഒന്നര കിലോ സ്വര്‍ണവും ഏക്കര്‍ കണക്കിന് വസ്തുവും ചോദിച്ചാല്‍ കൊടുക്കാന്‍ എന്റെ വീട്ടുകാരുടെ കയ്യില്‍ ഇല്ലെന്നുള്ളത് സത്യമാണ്….” കുറിപ്പില്‍ ഇങ്ങനെ പറയുന്നതായി എസ്എച്ച്ഒയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഒപി ടിക്കറ്റിന്റെ പിന്നിലാണു കുറിപ്പ് എഴുതിയിരിക്കുന്നതെന്നാണു മെഡിക്കല്‍ കോളജ് പൊലീസ് ബുധനാഴ്ച മാധ്യമങ്ങളോടു പറഞ്ഞത്. എന്നാല്‍, 4 പേജുള്ള കുറിപ്പാണ് ഷഹ്നയുടെ താമസസ്ഥലത്തു നിന്നു കണ്ടെടുത്തതെന്നു ഡപ്യൂട്ടി പൊലീസ് കമ്മിഷണര്‍ പറഞ്ഞു. എ 4 സൈസിലുള്ള കടലാസിലാണ് കുറിപ്പെഴുതിയത്. ചിലരെക്കുറിച്ചു ഗുരുതര പരാമര്‍ശങ്ങള്‍ കുറിപ്പിലുണ്ടെന്നും ഇതു വെളിപ്പെടുത്താന്‍ കഴിയില്ലെന്നും കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും ഡപ്യൂട്ടി പൊലീസ് കമ്മിഷണര്‍ അറിയിച്ചു.

റുവൈസുമായുള്ള അടുപ്പം, വന്‍ തുക സ്ത്രീധനം ആവശ്യപ്പെട്ടത്, ആ കുടുംബത്തിന്റെ അവഗണന തുടങ്ങിയവ കത്തില്‍ വിശദമായി പരാമര്‍ശിച്ചിട്ടുണ്ടെന്നാണു സൂചന. ആപല്‍ഘട്ടം വന്നപ്പോള്‍ ചിലര്‍ തനിക്കൊപ്പം നിന്നില്ലെന്നും കത്തില്‍ പറയുന്നതായി അറിയുന്നു. റിമാന്‍ഡ് റിപ്പോര്‍ട്ടിനൊപ്പം ഷഹ്നയുടെ കുറിപ്പും കോടതിക്കു കൈമാറി. ഫൊറന്‍സിക് ലബോറട്ടറിയിലെ ഡോക്യുമെന്റേഷന്‍ വിഭാഗത്തില്‍ ഇതു പരിശോധിക്കും.

ഷഹ്നയുടെ സഹോദരി സറീന, മാതാവ് ജലീല ബീവി എന്നിവരുടെ മൊഴിയെ തുടര്‍ന്നാണ് സ്ത്രീധന നിരോധന നിയമപ്രകാരവും ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയും റുവൈസിനെതിരെ കേസെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തതെന്നും പൊലീസ് പറഞ്ഞു.

 

Back to top button
error: