Breaking NewsKeralaLead NewsNEWSNewsthen Specialpolitics

മറ്റത്തൂരില്‍ നേരത്തേതന്നെ ടി.എം. ചന്ദ്രന്‍ ബിജെപിയുമായി ഡീല്‍ ഉണ്ടാക്കി; പഞ്ചായത്ത് പ്രസിഡന്റായാല്‍ ജയിക്കുമെന്ന് ഉറപ്പു നല്‍കി; ബിജെപി പിന്തുണയോടെ പ്രസിഡന്റ് ആകാനില്ലെന്ന് അറിയിച്ചെന്നും കെ.ആര്‍. ഔസേപ്പ്; പ്രദേശിക കോണ്‍ഗ്രസ് നേതൃത്വം മുമ്പേ അട്ടിമറി ഉറപ്പാക്കിയെന്ന് വെളിപ്പെടുത്തല്‍

തൃശൂര്‍: മറ്റത്തൂര്‍ പഞ്ചായത്തിലെ അട്ടിമറിയില്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ ഡിസിസി സെക്രട്ടറി ടി.എം. ചന്ദ്രനടക്കമുള്ളവരുടെ ആരോപണങ്ങളില്‍ മറുപടിയുമായി സിപിഎമ്മിനൊപ്പം നില്‍ക്കുന്ന കോണ്‍ഗ്രസ് വിമതന്‍ കെആര്‍ ഔസേപ്പ്. മറ്റത്തൂരിലെ എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം താനെന്ന കുപ്രചരണം നടത്തുകയാണെന്നും താന്‍ ഇപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലില്ലെന്നും കെആര്‍ ഔസേപ്പ് പറഞ്ഞു. തന്നെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതാണ്. ഇത്തവണ പാര്‍ട്ടി സീറ്റ് നിഷേധിച്ചു. തുടര്‍ന്ന് സ്വതന്ത്രനായിട്ടാണ് മത്സരിച്ചത്. ഒരു രാഷ്ട്രീയ പാര്‍ട്ടികളുടെയും ഭാഗമായല്ല താന്‍ മത്സരിച്ചത്. ടിഎം ചന്ദ്രനും കൂട്ടരും നേരത്തെ തന്നെ ബിജെപിയുമായി ഡീലുണ്ടാക്കിയിരുന്നു. ടിഎം ചന്ദ്രന്‍ ഉള്‍പ്പെടെയുള്ള അഞ്ചുപേര്‍ 23ന് രാത്രി 9.45ന് വീട്ടില്‍ വന്ന് കൂടെ നില്‍ക്കണമെന്ന് പറഞ്ഞിരുന്നു.

എന്നാല്‍, താന്‍ പാര്‍ട്ടിയിലില്ലെന്നും പുറത്താണെന്നുമുള്ള മറുപടിയാണ് നല്‍കിയത്. കൂടെ നിന്നാല്‍ ഭരിക്കുമെന്നും അവര്‍ പറഞ്ഞു. എന്താണ് ഫോര്‍മുല എന്ന് ചോദിച്ചപ്പോള്‍ ബിജെപി സഹായിക്കുമെന്നാണ് ചന്ദ്രന്‍ മറുപടി നല്‍കിയത്. വര്‍ഗീയ കക്ഷിയുമായി കൂട്ടില്ലെന്ന് പറഞ്ഞാണ് താന്‍ വോട്ടു പിടിച്ചത്. അതിനാല്‍ തന്നെ നിലപാടില്‍ ഉറച്ചു നിന്നുകൊണ്ട് ബിജെപി പിന്തുണയോടെ പ്രസിഡന്റ് ആകാനില്ലെന്ന് താന്‍ തിരിച്ചുപറഞ്ഞു. എന്നാല്‍, മറ്റൊരാളുമായി മുന്നോട്ടുപോകുമെന്നും ടിഎം ചന്ദ്രന്‍ പറഞ്ഞു. ബിജെപിയുമായി നേരത്തെ തന്നെ ഡീലുണ്ടാക്കിയ ചന്ദ്രന്‍ ബിജെപിയില്‍ പോകാന്‍ തയ്യാറായി നില്‍ക്കുന്നയാളാണ്. ബിജെപിയുമായി ഒരു കൂട്ട് തനിക്ക് ഇന്നലെയുമില്ല നാളെയുമില്ല. ബിജെപി നേതാക്കളും തന്നെ വിളിച്ചിരുന്നുവെന്നും കെആര്‍ ഔസേപ്പ് പറഞ്ഞു.

Signature-ad

അതേസമയം, തൃശൂര്‍ മറ്റത്തൂരിലെ കൂറുമാറ്റത്തില്‍ 10 ദിവസത്തിനുള്ളില്‍ അയോഗ്യത നടപടികള്‍ ആരംഭിക്കുമെന്ന് ഡിസിസി അധ്യക്ഷന്‍ ജോസഫ് ടാജറ്റ് വ്യക്തമാക്കി. 10 ദിവസം എന്നത് കൂറുമാറിയവര്‍ക്ക് ചിന്തിക്കാനുള്ള സമയമാണ്. മറ്റത്തൂരില്‍ പ്രസിഡന്റും വൈസ് പ്രസിഡന്റും രാജിവെക്കണം. ഇരുവരും രാജി വെച്ചാല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ക്കെതിരെ എടുത്ത നടപടി ഡിസിസി പുനപരിശോധിക്കും. രാജിവെച്ചില്ലെങ്കില്‍ അയോഗ്യരാക്കാനുള്ള നടപടി കോണ്‍ഗ്രസ് ആരംഭിക്കുമെന്നും ജോസഫ് ടാജറ്റ് വ്യക്തമാക്കി. മറ്റത്തൂരിലെ കൂറുമാറ്റത്തില്‍ ഡിസിസി നേതൃത്വത്തെ പഴിച്ചുകൊണ്ടാണ് ഇന്നലെ ബിജെപിക്കൊപ്പം ചേര്‍ന്ന് ഭരണം പിടിച്ച പുറത്താക്കപ്പെട്ട കോണ്‍ഗ്രസ് അംഗങ്ങള്‍ രംഗത്തെത്തിയത്. കോണ്‍ഗ്രസ് വിമതനെ കൂട്ടുപിടിച്ച് ഇടതുമുന്നണി അധികാരത്തിലെത്താന്‍ നടത്തിയ നീക്കത്തെ പ്രതിരോധിക്കാനായാണ് ബിജെപി പിന്തുണ സ്വീകരിച്ചതെന്നാണ് പാര്‍ട്ടി പ്രാഥമിക അംഗത്വം തന്നെ രാജിവെച്ച് വോട്ടെടുപ്പിനെത്തിയ അംഗങ്ങളുടെ വാദം.

കോണ്‍ഗ്രസില്‍ തുടരാന്‍ ആഗ്രഹിക്കുന്നെന്ന് പറയുന്നതിനൊപ്പം തന്നെ ബിജെപി പിന്തുണയോടെ കിട്ടിയ പദവികള്‍ രാജിവെയ്ക്കില്ലെന്നാണ് ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ നേതാക്കള്‍ വ്യക്തമാക്കിയത്. മറ്റത്തൂര്‍ പഞ്ചായത്തില്‍ എട്ടുപേരാണ് കോണ്‍ഗ്രസ് ചിഹ്നത്തില്‍ വിജയിച്ചത്. കോണ്‍ഗ്രസ് വിമതരായി രണ്ടുപേരാണ് മത്സരിച്ചു വിജയിച്ചവര്‍. ഇടതു മുന്നണിക്ക് പത്ത് സീറ്റും ബിജെപിക്ക് നാലു സീറ്റുമാണ് ലഭിച്ച്. 10-10 എന്ന തുല്യ നിലയില്‍ വോട്ടു വന്നാല്‍ നറുക്കെടുപ്പിലൂടെ ഭരണം തീരുമാനിക്കുമെന്ന് കരുതിയിടത്തുണ്ടായ അട്ടിമറിയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്ന് കരുതിയ വിമതന്‍ കെ ആര്‍ ഔസേപ്പിനെ സിപിഎം റാഞ്ചിയതിന്റെ പ്രതികാരമായിട്ടായിരുന്നു ബിജെപി പിന്തുണയില്‍ ഭരണം പിടിച്ചതെന്നാണ് കൂറുമാറിയവര്‍ വിശദീകരിക്കുന്നത്.’

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: