CrimeNEWS

വടക്കഞ്ചേരിയില്‍ എഐ ക്യാമറ കാറിടിച്ച് തകര്‍ത്ത കേസില്‍ പുതുക്കോട് സ്വദേശി അറസ്റ്റില്‍

പാലക്കാട്: വടക്കഞ്ചേരി ആയക്കാട് എഐ ക്യാമറ തകര്‍ത്ത കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പുതുക്കോട് സ്വദേശി മുഹമ്മദ് എം.എസ് ആണ് പിടിയിലായത്. സംഭവത്തില്‍ പങ്കുള്ള രണ്ടു പേര്‍ ഒളിവിലാണ്. ഇവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയെന്ന് പോലീസ് അറിയിച്ചു. എഐ ക്യാമറ തകര്‍ത്ത പ്രതികള്‍ ഉപേക്ഷിച്ച വാഹനത്തിനായും തെരച്ചില്‍ തുടങ്ങി. പുതുക്കോട് സ്വദേശിയുടെ കാറാണിത്. പിടിയിലായ മുഹമ്മദ് ആയക്കോടുള്ള സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. ഇയാള്‍ക്ക് ഏറെ നേരം ഒളിച്ചിരിക്കാന്‍ സാധിക്കുമായിരുന്നില്ല. അതാണ് ഇന്ന് ഉച്ചയോടെ ഇയാളെ പോലീസിന് കസ്റ്റഡിയിലെടുക്കാന്‍ സഹായിച്ചത്.

രണ്ടു നിര്‍ണായക വിവരങ്ങളാണ് കേസില്‍ പ്രതികളിലേക്ക് എത്താന്‍ പൊലീസിനെ സഹായിച്ചത്. ഇന്നലെ രാത്രി 9.58നാണ് ഈ ക്യാമറയില്‍ ഒടുവിലത്തെ നിയമലംഘനം പതിഞ്ഞത്. അപകടം ഉണ്ടായത് 11 മണിയോടെയായിരുന്നു. അതിനാല്‍ തന്നെ അമിത വേഗത്തിലെത്തി നിയന്ത്രണം വിട്ടുള്ള അപകടമല്ല എന്ന് പോലീസ് ഉറപ്പിക്കുകയായിരുന്നു. അപകടമുണ്ടാക്കിയ ഇന്നോവയുടെ പിറകിലെ ഗ്ലാസില്‍ സിദ്ധാര്‍ത്ഥ് എന്ന് എഴുതിയിരുന്നതായും പോലീസ് കണ്ടെത്തി. സംഭവസ്ഥലത്ത് നിന്ന് കിട്ടിയ ചില്ലുകഷ്ണങ്ങള്‍ ചേര്‍ത്തുവച്ചപ്പോഴാണ് ഇംഗ്ലീഷിലെഴുതിയ പേര് കിട്ടിയത്.

ഈ പേര് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. സമീപത്തെ ക്യാമറകളിലൂടെ പിന്‍വശത്ത് ഇങ്ങനെ പേരുള്ള ഇന്നോവ കടന്നു പോയിട്ടുണ്ടോ എന്ന് പരിശോധിച്ചത് പോലീസിന് പ്രതിയിലേക്ക് എത്താന്‍ സഹായമായി.

 

Back to top button
error: