BusinessTRENDING

യു.പി.ഐ. വഴിയുള്ള പണമിടപാടിൽ പുതിയ റെക്കോഡ്; ഒരൊറ്റമാസം, ഒന്നും രണ്ടുമല്ല, 941 കോടി ഇടപാടുകൾ!

യു.പി.ഐ. വഴിയുള്ള പണമിടപാടിൽ പുതിയ റെക്കോഡ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഈ വർഷം മെയ് മാസത്തിൽ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യു പി ഐ) വഴിയുള്ള ഇടപാടുകളുടെ എണ്ണം 941.51 കോടിയായെന്ന് നാഷണൽ പേയ്‌മെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അറിയിച്ചു. ആദ്യമായാണ് ഒരുമാസം ഇടപാടുകൾ 900 കോടി കടക്കുന്നത്. 14.89 ലക്ഷം കോടി മൂല്യമുള്ള ഇടപാടുകളാണ് മെയ് മാസത്തിൽ മാത്രമായി നടന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ മെയ് മാസത്തെ അപേക്ഷിച്ച്, ഇടപാട് മൂല്യത്തിൽ വലിയ വർധനവും രേഖപ്പെടുത്തി. മാർച്ചിലെ 14.10 ലക്ഷം കോടി രൂപയുടെ റെക്കോഡാണ് മറികടന്നത്. 2022 മേയിൽ 595.52 കോടി ഇടപാടുകളിലായി 10.41 ലക്ഷം കോടി രൂപയുടെ കൈമാറ്റമാണ് നടന്നത്.

നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൻ പി സി ഐ) കണക്കുകൾ പ്രകാരം മെയിലെ അവസാന പത്ത് ദിവസങ്ങളിൽ ഏകദേശം 3.96 ലക്ഷം കോടി രൂപയുടെ ഇടപാടുകൾ നടന്നു. കഴിഞ്ഞ സാമ്പത്തികവർഷം 8300 കോടി ഇടപാടുകളിലായി 139 ലക്ഷം കോടിരൂപയാണ് ഇടപാടാണ് നടന്നത്.

വിവിധ മേഖലകളിൽ നികുതി പിരിവ് ഉൾപ്പെടെ ഡിജിറ്റൽ പേയ്‌മെന്റിന് കീഴിൽ കൊണ്ടുവരാൻ സർക്കാർ ശ്രമിക്കുന്ന സമയത്താണ് ഈ വർദ്ധനവ്. 2016 ലാണ് യു പി ഐ സംവിധാനം രാജ്യത്ത് അവതരിപ്പിച്ചത്. നിലവിൽ, രാജ്യത്തെ ഏറ്റവും സ്വീകാര്യതയുള്ള പേയ്മെന്റ് രീതിയായി യു പി ഐ മാറിയിട്ടുണ്ട്. നഗരത്തിലെ വലിയ വലിയ ഷോപ്പിംഗ് മാളുകൾ മുതൽ നാട്ടിൻപുറത്തെ പെട്ടിക്കടകൾ വരെ ഇപ്പോൾ പ്രിയം യു പി ഐ ഇടപാടുകൾ ആണ്. 2027 ആകുമ്പോഴേക്കും രാജ്യത്തെ പണമിടപാടുകളുടെ ഭൂരിഭാഗവും യു പി ഐ മുഖാന്തരം നടക്കുമെന്നാണ് വിലയിരുത്തൽ.

Back to top button
error: