CrimeNEWS

മറ്റുള്ളവര്‍ക്കൊപ്പം പോകാന്‍ വിസമ്മതിച്ചാല്‍ ഭീഷണി; സഹികെട്ട് പരാതി നല്‍കി, ഒടുവില്‍ അരുംകൊല

കോട്ടയം: കഴിഞ്ഞ ജനുവരിയില്‍ കേരളത്തെയാകെ ഞെട്ടിച്ചതാണു കറുകച്ചാല്‍ പോലീസ് റജിസ്റ്റര്‍ ചെയ്ത പങ്കാളികളെ കൈമാറ്റം ചെയ്യല്‍ കേസ്. അന്നു പരാതിക്കാരിയായിരുന്ന യുവതിയുടെ കൊലപാതകം ഇന്നലെ മറ്റൊരു ഞെട്ടലായി. സംഭവവുമായി ബന്ധപ്പെട്ട് അന്ന് 6 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകള്‍ കേന്ദ്രീകരിച്ചു വലിയസംഘം പങ്കാളി കൈമാറ്റവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നെന്ന് അന്നു പോലീസ് കണ്ടെത്തിയെങ്കിലും പരാതികള്‍ ഇല്ലാതെ വന്നതോടെ അന്വേഷണം പ്രതിസന്ധിയിലായി.

അന്നു പത്തനാട് താമസിച്ചിരുന്ന യുവതി ഭര്‍ത്താവിനെതിരേ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണു പങ്കാളി കൈമാറ്റങ്ങളാണു നടന്നതെന്ന വിവരത്തിലേക്കെത്തിയത്. ‘കപ്പിള്‍ മീറ്റ് കേരള’ എന്ന സമൂഹമാധ്യമ ഗ്രൂപ്പ് വഴിയാണു പ്രവര്‍ത്തനമെന്നും കണ്ടെത്തിയിരുന്നു. 14 ഗ്രൂപ്പുകള്‍ ഇങ്ങനെ പ്രവര്‍ത്തിച്ചിരുന്നെന്നും പോലീസ് കണ്ടെത്തി.

ഭര്‍ത്താവില്‍ നിന്നുള്ള പീഡനം ഒരു യുട്യൂബ് വ്‌ലോഗില്‍ യുവതി തുറന്നു പറയുകയായിരുന്നു. ഇതു കേട്ട യുവതിയുടെ ബന്ധുക്കള്‍ക്കു സംശയം തോന്നി ചോദിച്ചപ്പോഴാണു സംഭവങ്ങള്‍ തുറന്നു പറഞ്ഞത്. തുടര്‍ന്നു കറുകച്ചാല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ജാമ്യത്തിലിറങ്ങിയ പ്രതി പിണക്കം പറഞ്ഞുതീര്‍ത്ത് വീണ്ടും യുവതിയുമായി ഒരുമിച്ച് 14-ാം മൈലിന് സമീപം വാടകവീട്ടില്‍ താമസം തുടങ്ങിയിരുന്നു. യുവതി ഒപ്പമെത്തിയതോടെ പ്രതി വീണ്ടും ഭാര്യമാരെ പങ്കുവയ്ക്കുന്ന സംഘത്തില്‍ സജീവമായി. മറ്റുള്ളവരുമായി ലൈംഗികബന്ധത്തിന് യുവതിയെ നിര്‍ബന്ധിക്കുകയും ചെയ്‌തെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇതോടെ ഭര്‍ത്താവുമായി തെറ്റിപ്പിരിഞ്ഞ യുവതി വീണ്ടും മണര്‍കാട്ടെ സ്വന്തം വീട്ടിലെത്തി. കുട്ടികളെ മണര്‍കാട്ടുള്ള സ്‌കൂളില്‍ ചേര്‍ത്ത് പഠിപ്പിക്കാന്‍ ശ്രമിച്ചുവരുകയായിരുന്നു. യുവതിയെ കൊല്ലുമെന്ന് പ്രതി നേരത്തെ വീട്ടുകാരോട് ഭീഷണിമുഴക്കിയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

പ്രണയിച്ചു വിവാഹം കഴിച്ചതാണു യുവതിയും ഭര്‍ത്താവും. വിദേശത്തു ജോലി ചെയ്തിരുന്ന ഭര്‍ത്താവു തിരിച്ചെത്തിയ ശേഷമാണ് ഉപദ്രവങ്ങള്‍ ആരംഭിച്ചതെന്ന് അന്നു പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.

Back to top button
error: