Movie

എസ്.എൽ പുരം രചനയും എം. കൃഷ്ണൻനായർ സംവിധാനവും നിർവ്വഹിച്ച ‘അഗ്നിപുത്രി’ക്ക് 56 വയസ്സ്

സിനിമ ഓർമ്മ

സുനിൽ കെ ചെറിയാൻ

കണ്ണു തുറക്കാത്ത ദൈവങ്ങളോട് കലഹിച്ച ‘അഗ്നിപുത്രി’ക്ക് 56 വയസ്സ്. 1967 മാർച്ച് 18 നാണ് സമൂഹത്തിലെ കപട സദാചാരങ്ങൾക്കെതിരെ കലാപമുയർത്തിയ ഈ സ്ഫോടനാത്മക ചിത്രത്തിന്റെ റിലീസ്. നാടക സ്റ്റേജിൽ നിന്ന് നേരെ സിൽവർ സ്‌ക്രീനിൽ എത്തുക എന്നതായിരുന്നു ‘അഗ്നിപുത്രി’യുടെ യോഗം. എസ് എൽ പുരം സദാനന്ദന്റെ അതേ പേരിലുള്ള നാടകമാണ് പ്രേനസീറിന്റെ സഹോദരൻ പ്രേം നവാസ് നിർമ്മിച്ച് എം കൃഷ്ണൻനായർ സംവിധാനം ചെയ്ത ചിത്രം. പ്രേംനസീർ, ഭാസി, ഷീല, ആറന്മുള പൊന്നമ്മ എന്നിവരായിരുന്നു മുഖ്യവേഷങ്ങളിൽ.

നാട്ടിലെ ഏറ്റവും വലിയ തറവാട്ടിൽ വിപ്ളവകരമായ ഒരു കാര്യം നടന്നു. കോളേജധ്യാപകനായ ഇളയ മകൻ (നസീർ) ഒരു അഭിസാരികയെ (ഷീല) ഭാര്യയാക്കി വീട്ടിൽ കൊണ്ട് വന്നു. അവളോടൊത്ത് ശയിച്ചിട്ടുള്ള തറവാട്ടിലെ മൂത്ത പുത്രൻ (മുത്തയ്യ) ഒരു കുഞ്ഞിനെ വളർത്തുപുത്രിയാണെന്നും പറഞ്ഞ് തറവാട്ടിൽ നിർത്തിയിട്ടുണ്ട്. അതയാളുടെ ജാരസന്തതിയാണെന്ന് വെളിപ്പെടാൻ അധികകാലം വേണ്ടി വന്നില്ല.
ആദർശധീരനായ ഭർത്താവിന്റെ പക്ഷമെന്തെന്നാൽ, ചീത്തയായ ഒരു ഭൂതകാലം ചീത്തയായ വർത്തമാനകാലത്തെയോ ഭാവിയെയോ ഉണ്ടാക്കുന്നില്ല. ഭർത്താവിന്റെ ബന്ധുവായ യുവാവിനും പണ്ട് ‘അവളു’മായി കമ്പനിയുണ്ടായിരുന്നു. ‘അതേക്കുറിച്ച് നിനക്കെന്നോട് പറയാതിരിക്കാമായിരുന്നു’ എന്നാണ് ഭർത്താവ് പറഞ്ഞത്. പറഞ്ഞിട്ടെന്താ, തറവാടിന്റെ മാനം രക്ഷിക്കാൻ അഭയം തന്ന വീട് വിട്ടിറങ്ങിയ ‘ചീത്ത സ്ത്രീ’യെ മകൾ അമ്മേ എന്ന് വിളിച്ചതും ഹൃദയസ്‌തംഭനം വന്ന് അവൾ മരിക്കുകയാണ്.

ആറ്റിങ്ങൽ ദേശാഭിമാനി തീയറ്റേഴ്‌സ് 1950 കളിൽ അവതരിപ്പിച്ച നാടകമാണ് അഗ്നിപുത്രി. വേശ്യകളുടെ പുനരധിവാസം എന്ന വിഷയം തന്നെ സ്ഫോടനാത്മകമായിരുന്നു അന്ന്. ചലച്ചിത്രമായപ്പോൾ മികച്ച തിരക്കഥയ്ക്കുള്ള ദേശീയ അവാർഡ് എസ് എൽ പുരത്തിന് കിട്ടി. എ ഭാസ്‌ക്കർ റാവു എഴുതിയ ഹിന്ദി ചിത്രം ആദ്‌മിയും ഇതേ വിഷയമാണ് ചർച്ച ചെയ്‌തത്‌.
വയലാർ-ബാബുരാജ് ടീമിന്റെ 6 ഗാനങ്ങളിൽ കണ്ണുതുറക്കാത്ത ദൈവങ്ങളേ അനശ്വരമായി. ജയചന്ദ്രന്റെ എക്കാലത്തെയും മികച്ച ഗാനങ്ങളിലൊന്നായ ‘ഇനിയും പുഴയൊഴുകും,’ സുശീല പാടിയ ‘അഗ്നിനക്ഷത്രമേ’ തുടങ്ങിയ ഗാനങ്ങളാലും സമ്പന്നമായി ‘അഗ്നിപുത്രി’.

Back to top button
error: