‘ഈ മനുഷ്യന്‍ സത്യമായും നീതിമാനായിരുന്നു’; ഉമ്മന്‍ ചാണ്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച ജെ.എസ്. അഖിലിനെതിരേയും മാങ്കൂട്ടത്തിലിന്റെ പിആര്‍ സംഘം; യൂത്ത് കോണ്‍ഗ്രസില്‍ ചേരിതിരിഞ്ഞ് അടി തുടങ്ങി; ഷാഫി- രാഹുല്‍ ടീമിനെതിരേ അതൃപ്തര്‍ ഒന്നൊന്നായി പുറത്തേക്ക്

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തിനിടെ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന ഉമ്മന്‍ചാണ്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച കെപിസിസി അംഗത്തിനെതിരെ സൈബര്‍ ആക്രമണം. മുന്‍ യൂത്ത് കോണ്‍?ഗ്രസ് നേതാവായിരുന്ന ജെ.എസ്. അഖിലാണ് മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെ സോഷ്യല്‍മീഡിയില്‍ ചിത്രം പോസ്റ്റ് ചെയ്തത്.
എന്നാല്‍ മാങ്കൂട്ടത്തിലിന്റെ പിആര്‍ സംഘവും കോണ്‍ഗ്രസിലെ ഒരുവിഭാഗവും രൂക്ഷമായ വിമര്‍ശനമാണ് അഖിലിനെതിരെ നടത്തുന്നത്. ഷാഫി പറമ്പിലിന് ശേഷം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി അഖിലിനെയായിരുന്നു ഉമ്മന്‍ചാണ്ടി നിര്‍ദേശിച്ചത്. എന്നാല്‍ ഇതിനെ ശക്തമായി എതിര്‍ത്ത്, മാങ്കൂട്ടത്തിലിനായി ചരടുവലിച്ചു.
മുമ്പത്തെയത്ര രൂക്ഷമല്ലെങ്കിലും ‘നീ ഹാപ്പി ആയല്ലോ, അതു മതി. നിന്നെ വെളുപ്പിക്കാന്‍ ആ വലിയ മനുഷ്യനെ കൂട്ടുപിടിക്കേണ്ട’ എന്നായിരുന്നു ആദ്യ കമന്റ്. ഇതിനു പിന്നാലെ നിരവധിപ്പേര്‍ എടാപോടാ വിളികളുമായി കമന്റില്‍ നിറഞ്ഞു. ‘കാറ്റുള്ളപ്പോള്‍ തൂറ്റുന്ന നിന്നെയൊക്കെ ഇനിയും മാറ്റി നിര്‍ത്തണം’, ’30 താഴെ മാത്രം വോട്ടുകിട്ടിയ മണ്ഡലം പ്രസിഡന്റ് ആകാന്‍ യോഗ്യതയില്ലാത്ത പ്രാഞ്ചി അഖില്‍’, ‘എല്ലാ മാധ്യമനാറികളും അദ്ദേഹത്തെ കൊന്നുതിന്നപ്പോള്‍ ഒരുത്തനെയും കണ്ടില്ലല്ലോ’, ‘നിന്നെയൊക്കെ അണ്‍ഫോളോ ചെയ്യുന്നതാണ് നല്ലത്’ എന്നിങ്ങനെ വെറുപ്പു നിറഞ്ഞ കമന്റുകളാണ് കൂടുതല്‍.
‘അങ്ങേരെ പിന്നില്‍നിന്നു കുത്തിയവര്‍ ഒന്നൊന്നായി പുറത്തേക്കു പോകുകയാണല്ലോ, അടുത്തത് ഷാഫിക്കായി കട്ട വെയ്റ്റിംഗ്’ എന്ന് അഖിലിനെ പിന്തുണച്ച് എത്തിയവരുമുണ്ട്. ‘ഏറെ വിലനല്‍കേണ്ടി വന്നവന്‍. താങ്കള്‍ക്കുവേണ്ടി ഒരു പോസ്റ്റിടാന്‍ അക്കാലത്തു കഴിഞ്ഞു എന്നതില്‍ അഭിമാനമുണ്ട്’, ‘വെട്ടിപ്പകുത്ത് എടുത്തവര്‍ ഒന്നൊന്നായി കൊഴിഞ്ഞു വീഴാന്‍ തുടങ്ങി’, ‘അഖില്‍ ഭായ്, ഒന്നും നഷ്ടപ്പെടില്ല, നമുക്കുള്ളത് നമ്മെ തേടിവരും’ എന്നിങ്ങനെ നീളുന്നു പിന്തുണ.
സംഘടനാ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് കമീഷന്റെ ഐഡി കാര്‍ഡ് വ്യാജമായി നിര്‍മിച്ച് വോട്ട് നേടിയായിരുന്നു മാങ്കൂട്ടത്തിലിന്റെ വിജയം. ഇതില്‍ അന്വേഷണം തുടരുകയാണ്. രാഹുലിനെ ഉപയോഗിച്ചു യൂത്ത് കോണ്‍ഗ്രസിനെ നിയന്ത്രിക്കുകയായിരുന്നു ഇക്കാലമത്രയും ചെയ്തിരുന്നത്. ഇതില്‍ അതൃപ്തിയുണ്ടായിരുന്നവരാണ് ഇപ്പോള്‍ ഒന്നൊന്നായി പുറത്തുവന്നത്. സംഘടനാ തെരഞ്ഞെടുപ്പു പോലുമില്ലാതെ ഒ.ജെ. ജനീഷിനെ നിയമിച്ചതും വന്‍ എതിര്‍പ്പിന് ഇടയാക്കിയിട്ടുണ്ട്. അബിന്‍ വര്‍ക്കിയടക്കമുള്ളവര്‍ അതിനുശേഷം പൊതുരംഗത്തു സജീവമായിട്ടില്ല.
അതേസമയം, ബലാല്‍സംഗക്കേസില്‍ ജാമ്യം നിഷേധിച്ചിട്ടും ഒളിവില്‍ തുടരുകയാണു രാഹുല്‍ മാങ്കൂട്ടത്തില്‍. ഒന്‍പതാം ദിവസമാണ് രാഹുല്‍ പൊലീസിന്റെ കണ്ണ് വെട്ടിച്ച് ഒളിയിടങ്ങളില്‍ അഭയം പ്രാപിച്ചിരിക്കുന്നത്. അറസ്റ്റിന് തടസ്സം ഒഴിഞ്ഞ് ഒരു രാത്രി പിന്നിട്ടിട്ടും പിടികൂടാന്‍ പൊലീസിന് സാധിച്ചിട്ടുമില്ല. ഇന്നലെ വൈകിട്ട് കാസര്‍ഗോഡ് ഹോസ്ദുര്‍ഗ് കോടതിയില്‍ കീഴടങ്ങും എന്ന അഭ്യൂഹം പരന്നെങ്കിലും പിന്നീട് തെറ്റാണെന്ന് കണ്ടെത്തിയിരുന്നു.
രാഹുല്‍ എവിടെയാണ് എന്ന ചോദ്യത്തിന് ഇപ്പോഴും പോലീസിന് കൃത്യമായ ഉത്തരമില്ല. ബംഗളൂരു നഗരത്തില്‍ അടക്കം രാഹുല്‍ ഒളിവില്‍ കഴിഞ്ഞിട്ടുണ്ടെന്ന് കണ്ടെത്തിയ പോലീസ് രാഹുല്‍ ഇപ്പോഴും കര്‍ണാടകയില്‍ തന്നെയാണെന്നാണ് കരുതുന്നത്. അതിനിടെ രാഹുല്‍ ഇന്ന് കേരളത്തിലെ കോടതികളില്‍ എവിടെയെങ്കിലും കീഴടങ്ങേക്കുമെന്ന് അഭ്യൂഹം നിലനില്‍ക്കുന്നുണ്ട്. പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗവും ഈ മുന്നറിയിപ്പ് വിവിധ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നല്‍കിയിട്ടുണ്ട്






