IndiaNEWS

അസമിൽ മദ്രസകൾ അടച്ചുപൂട്ടും, പകരം കോളജുകളും സർവകലാശാലകളും പണിയും: മുഖ്യമന്ത്രി

ബെംഗളൂരു: അസമിൽ മദ്രസകളുടെ ആവശ്യമില്ലെന്നും വരും ദിവസങ്ങളിൽ അവയെല്ലാം അടച്ചുപൂട്ടുമെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ഇതുവരെ നൂറുകണക്കിന് മദ്രസകൾ അടച്ചുപൂട്ടിയെന്നും മദ്രസകള്‍ക്കു പകരം കോളജുകളും സർവകലാശാലകളും പണിയാനാ‌ണ് സര്‍ക്കാര്‍ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകയില്‍ നടക്കുന്ന ശിവ് ചരിത് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ണാടക തിരഞ്ഞെ‌ടുപ്പിനോട് അനുബന്ധിച്ച് ബിജെപി നേതാക്കളു‌ടെ പര്യടനത്തിന്‍റെ ഭാഗമായാണ് ഹിമന്ത ബിശ്വ ശര്‍മ ബെംഗളൂരുവില്‍ എത്തിയത്.

കോൺഗ്രസുകാർ ബാബറി മസ്ജിദിനെക്കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്. രാമക്ഷേത്രത്തെക്കുറിച്ചല്ല. കോൺഗ്രസുകാർ പുതിയ കാലത്തെ മുഗളന്മാർ ആണ്. അവരെ ജനം കടുത്ത പാഠം പഠിപ്പിക്കണം. കോൺഗ്രസിനെ രാജ്യത്തു നിന്നുതന്നെ വേരോടെ പിഴുതെറിയേണ്ടതുണ്ട്. രാജ്യം ഔറംഗസീബിനെപ്പോലുള്ള മുഗൾ ഭരണാധികാരികളുടെ കൈകളിലായിരുന്നുവെന്ന് കോൺഗ്രസ് പറയുന്നുണ്ട്. എന്നാൽ ഔറംഗസീബിനെക്കാൾ 10 മടങ്ങ് ശക്തനായിരുന്നു ശിവാജി മഹാരാജ് എന്ന കാര്യം എന്തുകൊണ്ട് പറയുന്നില്ല? ഇതിലൂടെ ചരിത്രകാരന്മാരെ ആക്ഷേപിക്കുകയാണെന്നും അസം മുഖ്യമന്ത്രി പറഞ്ഞു.

Back to top button
error: