NEWSWorld

ജര്‍മ്മന്‍ പള്ളിയില്‍ വെടിവെപ്പ്; ഏഴു പേര്‍ കൊല്ലപ്പെട്ടു, അക്രമിയും മരിച്ചതായി റിപ്പോര്‍ട്ട്

ബര്‍ലിന്‍: ജര്‍മ്മനിയില്‍ പള്ളിയില്‍ നടന്ന വെടിവെയ്പ്പില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു. എട്ടു പേര്‍ക്ക് ഗുരുതര പരുക്കുകളുണ്ട്. ഹാംബര്‍ഗിലെ യഹോവ വിറ്റ്നസ് സെന്ററിലാണ് വ്യാഴാഴ്ച രാത്രി ആക്രമണമുണ്ടായത്. മരിച്ചവരില്‍ കൊലയാളിയുമുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം.

ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. പ്രദേശത്ത് പോലീസ് അതിജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ആളുകളോട് വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്നും പോലീസ് നിര്‍ദ്ദേശിച്ചു. പ്രദേശത്ത് ക്രമസമാധാനം പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി ഹാംബര്‍ഗ് മേയര്‍ ട്വിറ്ററില്‍ അറിയിച്ചു.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി യൂറോപ്പില്‍ ഭീകരാക്രമണങ്ങള്‍ വര്‍ധിച്ചു വരികയാണ്. ജര്‍മനിയിലും ഇക്കാലയളവില്‍ ഒട്ടനവധി ഭീകരാക്രമണ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 2020 ഫെബ്രുവരിയില്‍ ഹാനവുവിലുണ്ടായ വെടിവെപ്പില്‍ പത്തു പേര്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

Back to top button
error: