IndiaNEWS

ഗോഹത്യ നടത്തുന്നവരും കൂട്ടുനില്‍ക്കുന്നവരും നരകത്തില്‍ ചീഞ്ഞഴുകും: അലഹബാദ് ഹൈക്കോടതി

അലഹബാദ്: ഗോഹത്യ നടത്തുന്നവരും അതിന് കൂട്ടുനില്‍ക്കുന്നവരും നരകത്തില്‍ ചീഞ്ഞഴുകുമെന്ന് അലഹബാദ് ഹൈക്കോടതി. പശുക്കളെ കൊന്നതുമായി ബന്ധപ്പെട്ട് തനിക്കെതിരായ ക്രിമിനല്‍ കേസ് റദ്ദാക്കണമെന്ന് ആശ്യപ്പെട്ട് മുഹമ്മദ് അബ്ദുള്‍ ഖാലിക് സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ഷമിം അഹമ്മദ് അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം.

രാജ്യത്ത് ഗോഹത്യ നിരോധിക്കാന്‍ കേന്ദ്രം ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് കരുതുന്നതായും കോടതി പറഞ്ഞു. ”പശുക്കളെ സംരക്ഷിത ദേശീയ മൃഗമാക്കണം. ഇന്ത്യ മതേതര രാജ്യമായതിനാല്‍ എല്ലാ മതങ്ങളേയും ബഹുമാനിക്കണം. ഹിന്ദുമതത്തില്‍ പശു ദൈവികതയേയും പ്രകൃതിയുടെ ദാനശീലത്തേയും പ്രതിനിധാനം ചെയ്യുന്നു. അതിനാല്‍ പശുക്കള്‍ സംരക്ഷിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യണം.”

”പശുവിനെ ആദരിക്കുന്ന രീതിക്ക് വേദകാലഘട്ടത്തോളം പഴക്കമുണ്ട്. ഹിന്ദുമത വിശ്വാസപ്രകാരം മതപുരോഹിതരേയും പശുക്കളേയും ബ്രഹ്‌മാവ് ഒരേസമയമാണ് സൃഷ്ടിച്ചത്. പുരോഹിതര്‍ മന്ത്രോച്ചാരണം ചെയ്യുന്ന അതേസമയത്ത് പൂജകള്‍ക്ക് ആവശ്യമായ നെയ്യ് നല്‍കാന്‍ പശുക്കള്‍ക്ക് കഴിയുന്നു. ഇതിനാണ് രണ്ടുപേരേയും ഒരേസമയം സൃഷ്ടിച്ചത്.”

ഹിന്ദു ദൈവങ്ങളായ ശിവനും ഇന്ദ്രനും കൃഷ്ണനും മറ്റു ദേവതകളുമായും പശു ബന്ധപ്പെട്ടിരിക്കുന്നു. ഹിന്ദുമതത്തില്‍ മൃഗങ്ങളില്‍ പശു ഏറ്റവും വിശുദ്ധമാണ്. കാമധേനു എന്നറിയപ്പെടുന്ന പശു എല്ലാ ആഗ്രഹങ്ങളും സഫലമാക്കുന്നുവെന്നും വിധിയില്‍ പറയുന്നു.

Back to top button
error: