NEWSWorld

ഇറ്റലിയില്‍ തീവ്ര വലതുപക്ഷം അധികാരത്തിലേക്ക്

റോം: ബെനിറ്റോ മുസോളിനിയുടെ ഭരണത്തിന് പതിറ്റാണ്ടുകള്‍ക്ക് ശേഷം തീവ്ര വലതുപക്ഷ സര്‍ക്കാര്‍ ഇറ്റലിയില്‍ അധികാരത്തിലേക്ക്. തീവ്ര വലതുപക്ഷ പാര്‍ട്ടിയായ ബ്രദേഴ്സ് ഓഫ് ഇറ്റലി അധികാരത്തിലെത്തുമെന്നാണ് നിലവില്‍ ലഭിക്കുന്ന സൂചനകള്‍.

ഇവരുടെ നേതാവ് ജോര്‍ജിയ മെലോണി പുതിയ പ്രധാനമന്ത്രിയായി അധികാരമേല്‍ക്കുമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. പാര്‍ലമെന്റിന്റെ രണ്ട് ഹൗസുകളിലും 40 ശതമാനത്തിലധികം (42.2) സെനറ്റ് വോട്ടുകള്‍ നേടിക്കൊണ്ടായിരിക്കും ബ്രദേഴ്സ് ഓഫ് ഇറ്റലി ഭരണത്തിലേറുക.

അങ്ങനെയാണെങ്കില്‍ രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഇറ്റലിയില്‍ അധികാരത്തിലെത്തുന്ന ഏറ്റവും തീവ്രമായ വലതുസര്‍ക്കാരായിരിക്കുമിത്.

22 മുതല്‍ 26 ശതമാനം വരെ വോട്ടുകള്‍ നേടി മെലോണി വിജയിക്കുമെന്നാണ് സൂചന. അന്തിമ ഫലം ഇന്നു വൈകുന്നേരത്തോടെ പുറത്തുവരും. 2018 ലെ തെരഞ്ഞെടുപ്പില്‍ വെറും നാല് ശതമാനം വോട്ട് മാത്രമായിരുന്നു മെലോണിയുടെ ബ്രദേഴ്സ് ഓഫ് ഇറ്റലി പാര്‍ട്ടിക്കുണ്ടായിരുന്നത്.

പൗരാവകാശം, ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍, മുസ്ലിം വിഭാഗങ്ങളുടെ ജീവിതം, കുടിയേറ്റ നയങ്ങള്‍ എന്നിവയിലൊക്കെ വ്യത്യസ്ത ആശയമാണ് ബ്രദേഴ്സ് ഓഫ് ഇറ്റലി പിന്തുടരുന്നത്.

തങ്ങള്‍ മുസോളിനിയുടെ ആരാധകരാണ്, അദ്ദേഹത്തിന്റെ ആശയങ്ങള്‍ പിന്തുടരുന്നവരാണ്, എന്നും ബ്രദേഴ്സ് ഓഫ് ഇറ്റലി പരസ്യമായി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

യൂറോപ്യന്‍ യൂണിയന്റെ സ്ഥാപക രാജ്യങ്ങളിലൊന്നാണ് ഇറ്റലി. തീവ്ര ദേശീയവാദ നിലപാടുള്ള മെലോണി പ്രധാനമന്ത്രിയാകുന്നതോടെ അത് യൂറോപ്യന്‍ യൂണിയന്റെ നിലനില്‍പിനെ തന്നെ മോശമായി ബാധിച്ചേക്കുമെന്നാണ് വിലയിരുത്തലുകള്‍. യൂറോപ്യന്‍ യൂണിയന്‍ എന്ന കൂട്ടായ്മയില്‍ നിന്ന് ഇറ്റലി അകന്നേക്കുമെന്നാണ് ഉയരുന്ന ആശങ്ക.

 

 

 

 

 

 

 

Back to top button
error: