KeralaLead NewsNEWS

ഭക്ഷണം നല്‍കാമെന്നുപറഞ്ഞു വയോധികയെ വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചു; പ്രതിക്ക് 30 വര്‍ഷം തടവ്‌

കറ്റാനം: ഭക്ഷണം നല്‍കാമെന്നുപറഞ്ഞ് വയോധികയെ വീട്ടില്‍ കൂട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 30 വര്‍ഷം തടവും രണ്ടുലക്ഷംരൂപ പിഴയും ശിക്ഷ വിധിച്ചു. ഭരണിക്കാവ് കണ്ടത്തില്‍ വീട്ടില്‍ രമണ(47)നെയാണ് ഹരിപ്പാട് അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്.

2019 ജൂലായ് 31-ന് ഉച്ചയ്ക്കു രണ്ടുമണിയോടെയായിരുന്നു സംഭവം. പ്രായാധിക്യവും പട്ടിണിയുംമൂലം അവശനിലയിലായിരുന്ന 77-കാരിയെ ഭക്ഷണം നല്‍കാമെന്നുപറഞ്ഞ് വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. വര്‍ഷങ്ങള്‍ക്കുമുന്‍പ് ഇവരെ ഭര്‍ത്താവും മകനും ഉപേക്ഷിച്ചുപോയതാണ്. ഭരണിക്കാവ് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന കുഞ്ഞുമോള്‍ റജിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കേസിന്റെ വിചാരണയ്ക്കുമുന്‍പായി വയോധിക മരിച്ചു. അതിനാല്‍ സാക്ഷിമൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ജഡ്ജി കെ. വിഷ്ണു ശിക്ഷവിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്. രഘു ഹാജരായി.

Back to top button
error: