
വാഷിങ്ടൺ: ഇറാന്റെ പുതിയ നേതൃത്വത്തിന് തന്നോട് സംസാരിക്കാൻ താൽപ്പര്യമുണ്ടെന്നും താൻ അത് സമ്മതിച്ചതായും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഞായറാഴ്ച പറഞ്ഞു. ദി അറ്റ്ലാന്റിക് മാഗസിനുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ താൻ ആരോടാണ് സംസാരിക്കുകയെന്നോ, അത് ഞായറാഴ്ചയോ തിങ്കളാഴ്ചയോ നടക്കുമോ എന്നൊന്നും ട്രംപ് വ്യക്തമാക്കിയിട്ടില്ല. അടുത്ത കാലത്ത് അമേരിക്കയുമായി ചർച്ചകളിൽ ഏർപ്പെട്ടിരുന്ന ചിലർ ഇപ്പോൾ ജീവിച്ചിരിപ്പില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.
‘അവർക്ക് സംസാരിക്കണം, ഞാൻ അതിന് സമ്മതിച്ചു. അതിനാൽ ഞാൻ അവരോട് സംസാരിക്കും. അവർ ഇത് നേരത്തെ ചെയ്യേണ്ടതായിരുന്നു. പ്രായോഗികവും എളുപ്പവുമായ കാര്യങ്ങൾ അവർ മുൻപേ ചെയ്യണമായിരുന്നു. അവർ വളരെ വൈകി.’ ഫ്ളോറിഡയിലെ തന്റെ വസതിയിൽ വെച്ച് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു.
അതേസമയം, ആയത്തുള്ള അലി ഖമനേയിയുടെ മരണത്തെത്തുടർന്ന് താനും, ജുഡീഷ്യറി തലവനും, ഗാർഡിയൻസ് കൗൺസിൽ അംഗവും ഉൾപ്പെട്ട ഒരു നേതൃസമിതി താൽക്കാലികമായി പരമോന്നത നേതാവിന്റെ ചുമതലകൾ ഏറ്റെടുത്തതായി ഇറാനിയൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ പറഞ്ഞു.






