Breaking NewsIndiaLead NewsNEWSNewsthen SpecialpoliticsWorld

‘ഇത് കണക്കു തീര്‍ക്കാനുള്ള സമയം’; ഇറാന്റെ കലണ്ടര്‍ ആപ്പ് ഹാക്ക് ചെയ്ത് സന്ദേശം; മിസൈല്‍ ആക്രമണത്തിനൊപ്പം ഇറാനില്‍ നടന്നത് വമ്പന്‍ സൈബര്‍ ആക്രമണം; തിരിച്ചടി വൈകിക്കാന്‍ സര്‍ക്കാര്‍ സൈറ്റുകളടക്കം തകര്‍ത്തു

ടെഹ്‌റാന്‍: ഇറാനിലുടനീളമുള്ള ലക്ഷ്യസ്ഥാനങ്ങള്‍ക്ക് നേരെ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണത്തിനൊപ്പം വമ്പന്‍ സൈബര്‍ ആക്രമണങ്ങളും നടന്നെന്നു സുരക്ഷാ വിദഗ്ധരുടെ കണ്ടെത്തല്‍. നിരവധി വാര്‍ത്താ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെട്ടു. അഞ്ചുലക്ഷത്തിലേറെ ഡൗണ്‍ലോഡുകളുള്ള ‘ബാദെസബ’ (BadeSaba) എന്ന മതപരമായ കലണ്ടര്‍ ആപ്പ് അടക്കം ഹാക്ക് ചെയ്യപ്പെട്ടു. ‘ഇത് കണക്കുതീര്‍ക്കാനുള്ള സമയമാണ്’ എന്ന സന്ദേശവും, ആയുധങ്ങള്‍ ഉപേക്ഷിച്ച് ജനങ്ങള്‍ക്കൊപ്പം ചേരാന്‍’സായുധ സേനയോട് ആവശ്യപ്പെടുന്ന സന്ദേശവുമാണ് ഈ ആപ്പില്‍ പ്രത്യക്ഷപ്പെട്ടത്.

 

Signature-ad

ഇറാനിലെ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി കുത്തനെ ഇടിഞ്ഞു. ഇതു വീണ്ടും താഴേക്കു പോയി. വളരെ കുറഞ്ഞ കണക്റ്റിവിറ്റി മാത്രമാണ് അവശേഷിച്ചത്.സര്‍ക്കാര്‍ അനുകൂലികളും മതവിശ്വാസികളും ഉപയോഗിക്കുന്നതിനാല്‍ ബാദെസബയ്ക്ക് നേരെയുള്ള സൈബര്‍ ആക്രമണം ബുദ്ധിപരമായ നീക്കമായിരുന്നുവെന്ന് സൈബര്‍ സെക്യൂരിറ്റി സ്ഥാപനമായ ഡാര്‍ക്ക് സെല്ലിന്റെ (DarkCell) സ്ഥാപകനും സുരക്ഷാ ഗവേഷകനുമായ ഹമീദ് കാഷ്ഫി പറഞ്ഞു. തിരിച്ചടിക്കാനുള്ള ഇറാന്റെ നീക്കത്തിനു തടയിട്ടു വിവിധ സര്‍ക്കാര്‍ സൈറ്റുകളും ഹാക്ക് ചെയ്തു. സര്‍ക്കാര്‍- സൈനിക സേവനങ്ങളെ ഇതു ബാധിച്ചു.

തിരിച്ചടിയെന്നോണം ഇസ്രയേലിന്റെയും അമേരിക്കയുടെയും വാണിജ്യ- സിവിലിയന്‍ സംവിധാനങ്ങളിലേക്ക് ഇറാന്റെ പ്രോക്‌സി ഗ്രൂപ്പുകളും ഹാക്കര്‍മാരും സൈബര്‍ ആക്രമണങ്ങള്‍ നടത്താന്‍ സാധ്യതയുണ്ടെന്ന് സൈബര്‍ സെക്യൂരിറ്റി സ്ഥാപനമായ സോഫോസിലെ (Sophos) ഭീഷണി നിരീക്ഷക വിഭാഗം ഡയറക്ടര്‍ റേഫ് പില്ലിംഗ് പറഞ്ഞു.

മിഡില്‍ ഈസ്റ്റിലെ ഹാക്കര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്ന് മുന്‍ എഫ്ബിഐ സൈബര്‍ ഉദ്യോഗസ്ഥയും നിലവില്‍ ആന്റി-റാന്‍സംവെയര്‍ സ്ഥാപനമായ ഹാല്‍സിയണിലെ (Halcyon) സീനിയര്‍ വൈസ് പ്രസിഡന്റുമായ സിന്തിയ കൈസര്‍ പറഞ്ഞു. മുന്‍കാലങ്ങളില്‍ വിവരങ്ങള്‍ ചോര്‍ത്തുന്നതിനും (hack-and-leak), റാന്‍സംവെയര്‍ ആക്രമണങ്ങള്‍ക്കും, ഇന്റര്‍നെറ്റ് സേവനങ്ങളെ തടസ്സപ്പെടുത്തുന്ന ഡിഡിഒഎസ് (DDoS) ആക്രമണങ്ങള്‍ക്കും നേതൃത്വം നല്‍കിയിട്ടുള്ള ഇറാന്‍ അനുകൂല സൈബര്‍ ഗ്രൂപ്പുകളില്‍ നിന്ന് കൂടുതല്‍ ആക്രമണങ്ങള്‍ക്കുള്ള ആഹ്വാനങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെന്നും കൈസര്‍ പറഞ്ഞു. നിലവിലെ സൈബര്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമായ നീക്കങ്ങള്‍ക്ക് മുന്നോടിയായേക്കാമെന്ന് ക്രൗഡ് സ്ട്രൈക്കിലെ (CrowdStrike) കൗണ്ടര്‍ അഡ്വേര്‍സറി ഓപ്പറേഷന്‍സ് സീനിയര്‍ വൈസ് പ്രസിഡന്റ് ആദം മേയേഴ്‌സ് പറഞ്ഞു.

ആക്രമണങ്ങള്‍ക്ക് മുന്നോടിയായി ഇസ്രായേല്‍ ടാര്‍ഗറ്റുകളിലെ ഡാറ്റാ നശിപ്പിക്കുന്ന ‘വൈപ്പര്‍’ (wiper) ആക്രമണങ്ങള്‍ സര്‍ക്കാര്‍ പിന്തുണയുള്ള ഇറാനിയന്‍ ഹാക്കിംഗ് ഗ്രൂപ്പുകള്‍ നടത്തുന്നുണ്ടെന്ന് സൈബര്‍ സുരക്ഷാ സ്ഥാപനമായ അനോമാലി (Anomali) പറഞ്ഞു.

റഷ്യയ്ക്കും ചൈനയ്ക്കുമൊപ്പം അമേരിക്കന്‍ നെറ്റ്വര്‍ക്കുകള്‍ക്ക് ഭീഷണിയായി യു.എസ് സൈബര്‍ ഉദ്യോഗസ്ഥര്‍ ഇറാന്റെ പേരും പരാമര്‍ശിക്കാറുണ്ടെങ്കിലും, സ്വന്തം മണ്ണിലുണ്ടായ ആക്രമണങ്ങളോട് ടെഹ്റാന്‍ ഇതുവരെ കാര്യമായി പ്രതികരിച്ചിട്ടില്ല.

 

#ഇറാൻ, #ഇസ്രായേൽ, #സൈബർആക്രമണം, #യുദ്ധവാർത്തകൾ, #ബാദെസബ, #മലയാളംവാർത്ത, #മിഡിൽഈസ്റ്റ്, #ഇന്റർനെറ്റ്തടസ്സം, #ഹാക്കിംഗ്, #ലോകവാർത്തകൾ

#IranIsraelConflict, #CyberAttack, #BadeSabaHack, #Tehran, #CyberWarfare, #GlobalNewsMalayalam, #IsraelAttacksIran, #TechNews, #SecurityBreach, #MiddleEastCrisis


Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: