NEWS

തലയെടുപ്പുള്ള ഒരു ആനയെപ്പോലെയാണ്കാപ്പൻ്റെ വരവെന്ന് പി.കെ കുഞ്ഞാലിക്കുട്ടി…

പാലാ: എല്‍.ഡി.എഫ് ബന്ധം ഉപേക്ഷിച്ച് യു.ഡി.എഫിലെത്തിയ മാണി സി കാപ്പനെ പുകഴ്ത്തി മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. തലയെടുപ്പുള്ള ഒരു ആനയെപ്പോലെ, പതിനായിരങ്ങളെ കൂടെ കൂട്ടിയാണ് മാണി സി കാപ്പന്‍ യു.ഡി.എഫിലേക്ക് വരുന്നത്. കാപ്പന്റെ വരവ് പാലായില്‍ മാത്രമല്ല അടുത്തുള്ള സീറ്റുകളിലും യു.ഡി.എഫിന് ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പാലായിലെത്തിയ യു.ഡി.എഫിന്റെ ഐശ്വര്യ കേരള യാത്രയില്‍ മാണി സി കാപ്പന് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. “നല്ല വലിപ്പമുള്ള കാപ്പന്‍, നല്ല ചന്തത്തോടെ, തലയെടുപ്പുള്ള ഒരാനയെപ്പോലെ പതിനായിരക്കണക്കിന് ആളുകളെയും കൂട്ടി, പാലായിലെ ജനങ്ങളെയും കൂട്ടി ഈ വേദിയിലേക്ക് വന്നിരിക്കുന്നു. ഇത് വിജയത്തിന്റെ നാന്ദിയാണ്. യാതൊരു സംശയവുമില്ല. ഐക്യജനാധിപത്യ മുന്നണി വിജയവീരഗാഥയാണ് രചിച്ചു കൊണ്ടിരിക്കുന്നത്. എല്‍.ഡി.എഫ് പാലാ സീറ്റെടുത്ത് തോറ്റവന് കൊടുക്കാന്‍ നോക്കി എന്ന കാപ്പന്റെ പരാതി ന്യായമാണ്. അതു കൊണ്ട് അദ്ദേഹം പാലായിലെ ജനങ്ങളെ കൂട്ടി ഇങ്ങ് പോന്നു…” കുഞ്ഞാലിക്കുട്ടി പറഞ്ഞു.

“ഇടതു മുന്നണിയില്‍ നിന്ന് ധാരാളം പേര്‍ യു.ഡി.എഫിലേക്ക് വരുന്നുണ്ട്. ഗുരുവായൂരില്‍ വന്‍ സംഘം വന്നു. തിരുവനന്തപുരത്തെത്തുമ്പോള്‍ ഇനിയും പലരും വരും. സംശയം വേണ്ട. അടുത്തത് യു.ഡി.എഫിന്റെ ഭരണമാണ്. വ്യക്തമായ മാനിഫെസ്റ്റോ വച്ചാണ് യു.ഡി.എഫ് മുമ്പോട്ടു പോകുന്നത്. പൗരത്വ നിയമം നടപ്പിലാക്കില്ല എന്നത് കോണ്‍ഗ്രസിന്റെ ദേശീയ തലത്തിലുള്ള നയമാണ്. അതു പിണറായി പറഞ്ഞതില്‍ സന്തോഷം. അതു പോലെ ശബരിമല നിയമം. ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിച്ചു നിര്‍ത്താന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്…”
അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Back to top button
error: