Breaking NewsKeralaLead NewsLocalNEWSNewsthen Specialpolitics

തദ്ദേശ തെരഞ്ഞെടുപ്പ്: പണി തുടങ്ങുംമുമ്പേ യുഡിഎഫില്‍ പൊട്ടിത്തെറി; തിരുവനന്തപുരത്ത് 32 വാര്‍ഡില്‍ കേരള കോണ്‍ഗ്രസ് മത്സരിക്കും; കോണ്‍ഗ്രസിന്റെ ഏകപക്ഷീയ നീക്കമെന്ന് മോന്‍സ് ജോസഫ്; തൃശൂരില്‍ സീറ്റ് കിട്ടിയില്ലെങ്കില്‍ ബിജെപിയില്‍ ചേരുമെന്ന് ഭീഷണി; സ്ഥാനാര്‍ഥി മോഹികളുടെ തള്ളിക്കയറ്റത്തില്‍ ചര്‍ച്ച പൊളിഞ്ഞു

കഴിഞ്ഞവര്‍ഷം എം.കെ. വര്‍ഗീസിനെതിരേ മത്സരിച്ചു പരാജയപ്പെട്ട ബൈജു വര്‍ഗീസിന് ഇക്കുറി മിഷന്‍ ക്വാര്‍ട്ടേഴ്‌സ് നല്‍കണമെന്ന ആവശ്യവും ചിലര്‍ ഉയര്‍ത്തി. എന്നാല്‍, ജോര്‍ജ് ചാണ്ടിക്കു സീറ്റ് നിഷേധിക്കുകയാണെങ്കില്‍ അദ്ദേഹം ബിജെപിലേക്കു പോകുമെന്ന പ്രചാരണവും ശക്തമാണ്.

തിരുവനന്തപുരം/തൃശൂര്‍: സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച പ്രചാരണം തുടങ്ങിയ തിരുവനന്തപുരം കോര്‍പറേഷനില്‍ യുഡിഎഫില്‍ കല്ലുകടിയായി കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം. സീറ്റ് വിഭജനം ധാരണയാകാത്തതിനെത്തുടര്‍ന്ന് 32 വാര്‍ഡുകളില്‍ മത്സരിക്കാന്‍ കേരളാ കോണ്‍ഗ്രസ് തീരുമാനിച്ചു. യുഡിഎഫ് ജില്ലാ നേതൃത്വത്തിന്റെ ഭാഗത്ത് പാളിച്ചയുണ്ടായെന്നും സംസ്ഥാന നേതൃത്വത്തെ പരാതി അറിയിക്കുമെന്നും കേരളാ കോണ്‍ഗ്രസ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ മോന്‍സ് ജോസഫ് പറഞ്ഞു.

തലസ്ഥാന കോര്‍പ്പറേഷനിലെ 101 സീറ്റില്‍ 86 സീറ്റിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. അവശേഷിക്കുന്ന 15 എണ്ണം ഘടകക്ഷികള്‍ക്ക്. പൂന്തുറ ഉള്‍പ്പെടെ ഏഴ് സീറ്റ് വേണമെന്ന കേരളാ കോണ്‍ഗ്രസിന്റെ ആവശ്യം തള്ളി കോണ്‍ഗ്രസ് മുന്നോട്ടുപോയതോടെയാണ് മത്സരരംഗത്തിറങ്ങാന്‍ യുഡിഎഫിലെ പ്രധാന ഘടകകക്ഷി തീരുമാനിച്ചത്. മേയര്‍ സ്ഥാനാര്‍ഥിയായ കെ.എസ്. ശബരിനാഥന്‍ മത്സരിക്കുന്ന കവടിയാര്‍ ഉള്‍പ്പെടെ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചു.

Signature-ad

ഇത് കാര്യമാക്കാതെ ജില്ലാ കോണ്‍ഗ്രസ് നേതൃത്വം മുന്നോട്ടുപോകുന്നതില്‍ കേരളാ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന് അമര്‍ഷമുണ്ട്. ദിവസങ്ങളായി കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ കോണ്‍ഗ്രസിന്റെ പിന്നാലെ നടക്കുകയാണെന്നും ഉഭയകക്ഷി ചര്‍ച്ചയ്ക്ക് തയാറാകണമെന്നും മോന്‍സ് ജോസഫ് ആവശ്യപ്പെട്ടു. പൂന്തുറയെ ചൊല്ലി ചര്‍ച്ചയില്ലെന്ന നിലപാടിലുള്ള കോണ്‍ഗ്രസ് മറ്റൊരു വാര്‍ഡ് നല്‍കാമെന്ന നിലപാടിലാണ്.

അതേസമയം തൃശൂരിലും സ്ഥനാര്‍ഥി മോഹികളുടെ തള്ളിക്കയറ്റത്തില്‍ ഇന്നു പ്രസിദ്ധീകരിക്കാനിരുന്ന പട്ടിക പ്രഖ്യാപനം നീട്ടിവച്ചു. തര്‍ക്കമുള്ള സീറ്റുകളില്‍ മാരത്തണ്‍ ചര്‍ച്ച തുടര്‍ന്നതിനാല്‍ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായില്ല. ആദ്യഘട്ടത്തില്‍ 40 ഡിവിഷനുകളിലേക്കും ബാക്കി ഘടകകക്ഷികളുമായുള്ള ചര്‍ച്ചയ്ക്കു ശേഷവും തീരുമാനിക്കും. കഴിഞ്ഞവര്‍ഷം ഒരു സീറ്റിന്റെ കുറവില്‍ ഭരണം നഷ്ടമായത് ഇക്കുറി ഒഴിവാക്കാന്‍ പരമാവധി ചര്‍ച്ച നടത്തിയാകും പ്രഖ്യാപനം. തിങ്കളാഴ്ച കോര്‍കമ്മിറ്റി യോഗം ചേര്‍ന്ന ശേഷം അന്തിമ തീരുമാനമുണ്ടാകും.

പത്തും ഇരുപതും വര്‍ഷമായി തുടരുന്ന മുതിര്‍ന്ന നേതാക്കളുടെ തള്ളിക്കയറ്റത്തില്‍ യൂത്ത് വിഭാഗങ്ങള്‍ക്കും അമര്‍ഷമുണ്ട്. ഷുവര്‍ സീറ്റുകളില്‍ കണ്ണുനട്ടാണ് പലരുടെയും നീക്കം. ശക്തമായ വിഭാഗീയത മറികടന്നു സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുകയെന്നതാണ് ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റിന്റെ മുന്നിലെ വെല്ലുവിളി.

പുതൂര്‍ക്കര, ചേറൂര്‍ തുടങ്ങിയ തര്‍ക്കങ്ങളില്ലാത്ത ഡിവിഷനുകളില്‍ ധാരണയിലെത്തിയെന്നാണു വിവരം. ചേലക്കോട്ടുകര, മിഷന്‍ക്വാര്‍ട്ടേഴ്‌സ്, കിഴക്കുംപാട്ടുകര എന്നിവിടങ്ങളിലേക്ക് ഒന്നിലേറെ സ്ഥാനാര്‍ഥി മോഹികള്‍ രംഗത്തുണ്ട്. കിഴക്കുംപാട്ടുകരയില്‍ പ്രാദേശിക എതിര്‍പ്പുണ്ടെന്ന പ്രചാരണവും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പരിഗണിക്കും. പ്രമുഖ നേതാക്കളടക്കം കുരിയച്ചിറ ഡിവിഷനിലേക്കും നോട്ടമിടുന്നു.

പ്രതിപക്ഷനേതാവ് രാജന്‍ പല്ലന്‍ അടക്കമുള്ളവര്‍ ഇക്കുറി മത്സരരംഗത്ത് ഉണ്ടാകില്ലെന്നാണ് അറിയിച്ചതെങ്കിലും പ്രമുഖ നേതാക്കള്‍ മത്സരിക്കണമെന്ന കെപിസിസി നിര്‍ദേശമുണ്ട്. ഈ സാഹചര്യത്തില്‍ രാജന്‍ പല്ലന്‍, ജോണ്‍ ഡാനിയല്‍, എ. പ്രസാദ് എന്നിവരടക്കം വീണ്ടും മത്സരത്തിന് ഇറങ്ങിയേക്കും.

കഴിഞ്ഞവര്‍ഷം എം.കെ. വര്‍ഗീസിനെതിരേ മത്സരിച്ചു പരാജയപ്പെട്ട ബൈജു വര്‍ഗീസിന് ഇക്കുറി മിഷന്‍ ക്വാര്‍ട്ടേഴ്‌സ് നല്‍കണമെന്ന ആവശ്യവും ചിലര്‍ ഉയര്‍ത്തി. എന്നാല്‍, ജോര്‍ജ് ചാണ്ടിക്കു സീറ്റ് നിഷേധിക്കുകയാണെങ്കില്‍ അദ്ദേഹം ബിജെപിലേക്കു പോകുമെന്ന പ്രചാരണവും ശക്തമാണ്. എം.കെ. വര്‍ഗീസിനെതിരേ മത്സരിച്ചു തോറ്റയാളെ മിഷന്‍ ക്വാര്‍ട്ടേഴ്‌സ് വാര്‍ഡില്‍ സ്ഥാനാര്‍ഥിയാക്കി മറ്റൊരു കോണ്‍ഗ്രസ് നേതാവിക്കെൂടി ബിജെപിലേക്കു കൊടുക്കാനാണു ശ്രമിക്കുന്നതെന്നാണ് ആരോപണം. എന്നാല്‍, മറ്റൊരു പാര്‍ട്ടിയിലേക്കു പോകുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നു ജോര്‍ജ് ചാണ്ടി പ്രതികരിച്ചു. തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചാല്‍ ഇടതുപക്ഷവും ബിജെപിയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും.

 

Back to top button
error: