Breaking NewsCrimeLead NewsNEWS

തെളിവുകള്‍ ചാരമാക്കി സെബാസ്റ്റ്യന്‍! കുഴിച്ചിട്ട ശരീരഭാഗങ്ങള്‍ മാസങ്ങള്‍ക്കു ശേഷം പുറത്തെടുത്ത് കത്തിച്ചു; പ്രകോപന കാരണം 1.5 ലക്ഷം രൂപ; ബിന്ദു കേസില്‍ നിര്‍ണായകമായത് സഹോദരന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാട്

ആലപ്പുഴ: ബിന്ദു പത്മനാഭന്‍ തിരോധാനക്കേസ് കൊലക്കേസ് എന്നതിലേക്കു ക്രൈംബ്രാഞ്ച് സ്ഥിരീകരിക്കുന്ന ഘട്ടം വരെ അന്വേഷണം എത്തിച്ചത് ബിന്ദുവിന്റെ സഹോദരന്‍ പ്രവീണ്‍ കുമാറിന്റെ ഉറച്ച നിലപാടും പരാതിയും. ബിന്ദുവിനെ കാണാനില്ലെന്ന് 2017ലാണു പ്രവീണ്‍ പരാതി നല്‍കിയത്. സഹോദരിയെ അപായപ്പെടുത്തിയിരിക്കാമെന്നും സെബാസ്റ്റ്യന് അതില്‍ പങ്കുണ്ടെന്നും പ്രവീണ്‍ സംശയിച്ചിരുന്നു.

ആ സംശയം ശരിയായി. ബിന്ദുവിനെ കൊലപ്പെടുത്തിയതാണെന്നു സെബാസ്റ്റ്യന്‍ കുറ്റസമ്മതം നടത്തി. അതിന്റെ വിശദാംശങ്ങള്‍ പുറത്തുവരുമ്പോള്‍ പ്രവീണ്‍ ഇറ്റലിയില്‍ ജോലിസ്ഥലത്താണ്. ”വളരെ ക്രൂരമായി ബിന്ദുവിനെ കൊലപ്പെടുത്തിയെന്നാണു കേള്‍ക്കുന്നത്. അതേപ്പറ്റി എന്തെങ്കിലും പ്രതികരിക്കാന്‍ പോലും എനിക്കു ശക്തിയില്ല” പ്രവീണ്‍ മനോരമയോടു പറഞ്ഞു.

Signature-ad

ജെയ്‌നമ്മ കേസുമായി ബന്ധപ്പെട്ടു സെബാസ്റ്റ്യന്റെ വെളിപ്പെടുത്തലുകള്‍ വന്നതോടെയാണ്, തുടക്കത്തില്‍ ഇഴഞ്ഞുനീങ്ങിയ ബിന്ദുവിന്റെ കേസും സജീവമായത്. അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയും ചെയ്തിരുന്നു. വിദേശത്തായിരുന്ന പ്രവീണുമായി ബിന്ദു അകല്‍ച്ചയിലായിരുന്നു.

എന്നാല്‍ ബിന്ദുവിന്റെ കൊച്ചിയിലുള്ള വസ്തുവിന്റെ വില്‍പനയ്ക്കു സെബാസ്റ്റ്യന്‍ വ്യാജ മുക്ത്യാര്‍ ഉണ്ടാക്കിയതും ബിന്ദുവെന്ന വ്യാജേന മറ്റൊരു സ്ത്രീയെ സബ് റജിസ്ട്രാര്‍ ഓഫിസില്‍ ഹാജരാക്കിയെന്ന വിവരവും പുറത്തുവന്നതോടെയാണു പ്രവീണിനു ചില സംശയങ്ങള്‍ ഉണ്ടായത്. 2013 മുതല്‍ സഹോദരിയെ കാണാനില്ലെന്നു പ്രവീണ്‍ പരാതി നല്‍കി. എന്നാല്‍, 2007 മേയില്‍ തന്നെ ബിന്ദു കൊല്ലപ്പെട്ടിരിക്കാമെന്നാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ച് അനുമാനിക്കുന്നത്.

സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടുവളപ്പില്‍നിന്നു കരിഞ്ഞ അസ്ഥിക്കഷണങ്ങള്‍ കണ്ടെത്തിയതോടെ അവ ജെയ്‌നമ്മയുടേതോ ബിന്ദുവിന്റേതോ എന്ന സംശയം അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുണ്ടായി. തുടര്‍ന്ന്, ഇറ്റലിയിലായിരുന്ന പ്രവീണ്‍ നാട്ടിലെത്തി ഡിഎന്‍എ സാംപിള്‍ നല്‍കി. ഇതിന്റെ പരിശോധനാഫലം ഇതുവരെ ലഭിച്ചിട്ടില്ല. ബിന്ദുവിനെപ്പറ്റി സെബാസ്റ്റ്യന്‍ പറയുന്നതു പലതും കളളമാണെന്നു പ്രവീണ്‍ പൊലീസിനോടു പറഞ്ഞിരുന്നു. ബിന്ദു ജീവിച്ചിരിക്കുന്നുണ്ടെന്നു പ്രവീണിനെ തെറ്റിദ്ധരിപ്പിക്കാന്‍ ഇയാള്‍ പല ശ്രമങ്ങളും നടത്തിയിരുന്നു.

കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭനെ കൊലപ്പെടുത്താന്‍ പ്രതി സെബാസ്റ്റ്യനു പെട്ടെന്നുണ്ടായ പ്രകോപനം 1.5 ലക്ഷം രൂപ. ബിന്ദുവിന്റെ അമ്പലപ്പുഴയിലെ സ്ഥലം വാങ്ങാനെത്തിയ ആള്‍ അഡ്വാന്‍സായി ഈ പണം തന്റെ പള്ളിപ്പുറത്തെ വീട്ടില്‍ വച്ചാണു ബിന്ദുവിനു കൈമാറിയതെന്നു സെബാസ്റ്റ്യന്‍ ക്രൈംബ്രാഞ്ചിനോടു സമ്മതിച്ചു.

ബിന്ദുവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പല കഷണങ്ങളാക്കി കുഴിച്ചുമൂടിയെന്നാണു സെബാസ്റ്റ്യന്റെ വെളിപ്പെടുത്തല്‍. കുഴിച്ചിട്ട ശരീരഭാഗങ്ങള്‍ രണ്ടും മൂന്നും മാസത്തിനു ശേഷമാണു പല തവണയായി കുഴിച്ചെടുത്തത്. അപ്പോഴേക്കും ഇവ ജീര്‍ണിച്ച് അസ്ഥി മാത്രമാകും. അസ്ഥികള്‍ കത്തിച്ചു ചാരമാക്കി പലയിടത്തായി കളഞ്ഞു. ഒരു തവണ തണ്ണീര്‍മുക്കം ബണ്ടില്‍നിന്നു കായലിലേക്ക് എറിഞ്ഞെന്നും ഇയാള്‍ പറഞ്ഞു.

സഹോദരന്‍ വിദേശത്തേക്കു പോയതോടെ 2004 മുതല്‍ പള്ളിപ്പുറത്തെ വീട് സെബാസ്റ്റ്യന്റെ കൈവശമായിരുന്നു. ഇതു കൊലപാതകത്തിനും മൃതദേഹം മുറിച്ചു കുഴിച്ചുമൂടാനും പിന്നീട് അസ്ഥികള്‍ കത്തിക്കാനുമെല്ലാം സെബാസ്റ്റ്യനു സൗകര്യമായി. ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ കെ.ഹേമന്ത്കുമാറിന്റെയും എസ്‌ഐ ബിജുവിന്റെയും നേതൃത്വത്തിലായിരുന്നു ഇന്നലെ പള്ളിപ്പുറത്തും തണ്ണീര്‍മുക്കത്തും തെളിവെടുപ്പ് നടത്തിയത്. തണ്ണീര്‍മുക്കം ഒന്നാം ബണ്ടിലെ ചിറയിലാണു കൊണ്ടുപോയത്.

രാവിലെ സെബാസ്റ്റ്യനുമായി ക്രൈംബ്രാഞ്ച് സംഘം പള്ളിപ്പുറത്ത് എത്തിയെങ്കിലും വീടിന്റെ താക്കോല്‍ ജെയ്‌നമ്മ വധക്കേസുമായി ബന്ധപ്പെട്ടു കോട്ടയം ക്രൈംബ്രാഞ്ചിന്റെ പക്കലായതിനാല്‍ അത് എത്തിക്കുന്നതു വരെ വീടിനു പുറത്തുള്ള പരിശോധനകളാണ് നടത്തിയത്.

Back to top button
error: