‘ഒത്തുതീര്‍പ്പ് വാഗ്ദാനം 20 ലക്ഷം; ലാത്തികൊണ്ട് തല്ലിച്ചതച്ചതിനുശേഷം നിവര്‍ന്നുനിന്ന് ചാടാന്‍ പറഞ്ഞു, വെള്ളം പോലും തന്നില്ല’

തൃശൂര്‍: കുന്നംകുളം കസ്റ്റഡി മര്‍ദനവുമായി ബന്ധപ്പെട്ട കേസ് ഒത്തുതീര്‍പ്പാക്കാന്‍ തനിക്ക് 20 ലക്ഷം രൂപ രൂപ പൊലീസ് ഉദ്യോഗസ്ഥര്‍ വാഗ്ദാനം ചെയ്തതായി യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് സുജിത്. ആദ്യം 10 ലക്ഷമായിരുന്നു വാഗ്ദാനം. പിന്നീട് ഇത് 20 ലക്ഷമായി. അതില്‍ കൂടുതല്‍ ചോദിച്ചാലും അവര്‍ നല്‍കാന്‍ തയാറായിരുന്നു. എന്നാല്‍ നിയമപരമായി മുന്നോട്ടുപോകുമെന്നതില്‍ ഉറച്ചുനിന്നു.
മര്‍ദിച്ച പൊലീസുകാരല്ല, വേറെ ഉദ്യോഗസ്ഥരാണു സമീപിച്ചത്. ഇവര്‍ കോണ്‍ഗ്രസ് കുന്നംകുളം ബ്ലോക്ക് വൈസ് പ്രസിഡന്റുമായും ഒത്തുതീര്‍പ്പിനുള്ള ശ്രമം നടത്തി. ചുമരിനോടു ചേര്‍ത്തിരുത്തി കാല്‍ നീട്ടിവയ്പ്പിച്ചാണു കാലിനടിയില്‍ ലാത്തികൊണ്ടു തല്ലിയത്. തല്ലിയതിനു ശേഷം നിവര്‍ന്നുനിന്ന് ചാടാന്‍ പറഞ്ഞു. ഇങ്ങനെ പതിനഞ്ച് തവണയെങ്കിലും ചെയ്യിപ്പിച്ചു. വെള്ളം കുടിക്കാന്‍ ചോദിച്ചെങ്കിലും തന്നില്ല. ചെവിക്ക് ഇപ്പോഴും ബുദ്ധിമുട്ടുണ്ട്. തുടര്‍ ചികിത്സ വേണമെന്നും സുജിത്ത് പറഞ്ഞു.
സിസിടിവിയില്ലാത്ത ഭാഗത്തുവച്ചും എനിക്കു മര്‍ദനം ഏറ്റിരുന്നു. അഞ്ചു പൊലീസുകാര്‍ ചേര്‍ന്നു കൂട്ടമായി മര്‍ദിച്ചു. അതൊന്നും പോരാതെയാണു രണ്ടര വര്‍ഷത്തിനുള്ളില്‍ മാനസികമായും അല്ലാതെയും ഒരുപാട് ഉപദ്രവിച്ചിത്. സഹിക്കാന്‍ പറ്റാവുന്നതിനും മേലെയായിരുന്നു പീഡനം. ആദ്യത്തെ അടിയില്‍ തന്നെ ബോധം പോകുന്നതു പോലെയായി. വാഹനത്തിനകത്ത് കയറ്റുമ്പോള്‍ തന്നെ ഷര്‍ട്ട് വലിച്ചു കീറി. ഇതിനു ശേഷമാണു മര്‍ദിച്ചത്. സ്റ്റേഷനിലേക്ക് എത്തുന്നതിനു മുന്നെയും തല്ലി. ചെവിയിലാണ് ആദ്യത്തെ അടി കിട്ടത്. ആ അടിയിലാണ് കര്‍ണപുടം പൊട്ടിയത്. അത് പിന്നീട് കേള്‍വി പ്രശ്‌നമായി മാറിയെന്നും സുജിത്ത് വ്യക്തമാക്കി.
അതേസമയം, സുജിത്തിന് കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ മര്‍ദനമേറ്റ സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നു. ക്രൈം റെക്കോര്‍ഡ് ബ്യൂറോ അസിസ്റ്റന്റ് കമ്മീഷണര്‍ സേതു കെ.സി നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്.
പൊലീസുകാര്‍ സുജിത്തിനെ സ്റ്റേഷനില്‍ എത്തിച്ചു മര്‍ദിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്റ്റേഷനില്‍ എത്തുന്നതിനുമുമ്പ് വഴിയില്‍ നിര്‍ത്തി മര്‍ദിച്ചു എന്ന ആരോപണവും റിപ്പോര്‍ട്ട് ശരിവെക്കുന്നുണ്ട്.
എന്നാല്‍, പൊലീസുകാരെ സസ്പെന്‍ഡ് ചെയ്യാതെ നടത്തിയ അന്വേഷണത്തില്‍ രക്ഷപ്പെടാന്‍ വീഴ്ചകളേറെ. ദൃശ്യങ്ങള്‍ ലഭിച്ചിട്ടും ദുര്‍ബല വകുപ്പുകള്‍ മാത്രമാണ് ഉദ്യോഗസ്ഥര്‍ക്കു നേരെ ചുമത്തിയത്. കൈ കൊണ്ട് അടിച്ചു എന്ന വകുപ്പു മാത്രമാണ് ചുമത്തിയത്. അന്വേഷണ റിപ്പോര്‍ട്ടില്‍ മൂന്നാംമുറ ശരിവച്ചിരുന്നു. കൊടുത്തത് ‘നല്ല ഇടി’ എന്നായിരുന്നു എസിപിയുടെ റിപ്പോര്‍ട്ട്. 2023ല്‍ ആയിരുന്നു ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കീഴുദ്യോഗസ്ഥര്‍ക്ക് ഉന്നതരുടെ പരിരക്ഷ ആവോളം ലഭിച്ചു എന്നാണ് ഇതില്‍ നിന്നും മനസിലാകുന്നത്.
എസ്ഐ അടക്കം മൂന്നുപേര്‍ക്കെതിരെ നടപടിയെടുത്തെന്നാണ് വാദമെങ്കിലും രണ്ട് വര്‍ഷത്തെ ശമ്പള വര്‍ധന തടയുക മാത്രമാണുണ്ടായത്. സസ്പെന്‍ഷന്‍ പോലും ഉണ്ടായില്ല. ഒരു കുറ്റത്തിനു രണ്ടുതവണ നടപടിയെടുക്കാന്‍ സാധിക്കില്ലെന്നാണ് ഉന്നതരുടെ വാദം. മര്‍ദിച്ച പൊലീസുകാര്‍ക്കെതിരെ കടുത്ത നടപടി വേണമെന്ന നിലപാടിലാണ് സംസ്ഥാന പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖര്‍.






