Breaking NewsIndiaWorld

ഇറക്കുമതി തീരുവ ഉയര്‍ത്തി അമേരിക്ക തന്ന പണിയെ മറികടക്കാന്‍ ഇന്ത്യന്‍ശ്രമം ; പുതിയ വിപണികള്‍ ലക്ഷ്യമിടുന്നു, തുണിത്തരങ്ങള്‍, ആഭരണ കയറ്റുമതി വര്‍ദ്ധിപ്പിക്കാനും പുതിയ വ്യാപാരബന്ധത്തിനും ശ്രമം.

ന്യൂഡല്‍ഹി: അമേരിക്ക താരിഫ് 50 ശതമാനം വര്‍ദ്ധിപ്പിച്ച നടപടി ഔദ്യോഗികമായി നിലവില്‍ വന്നതേടെ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്കയില്‍ വില ഇരട്ടിയാകുന്ന നിലയിലായിരിക്കുകയാണ് കാര്യങ്ങള്‍. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയെ രൂക്ഷമായി ബാധിക്കുന്ന സംഭവത്തില്‍ പ്രശ്‌നത്തെ മറികടക്കാന്‍ ഇന്ത്യ പുതിയ വിപണികള്‍ കണ്ടെത്താനും, കൂടുതല്‍ രാജ്യങ്ങളുമായി ബന്ധം സ്ഥാപിക്കാനും ഇന്ത്യ നീക്കം തുടങ്ങി. യൂറോപ്പിലെയും ഏഷ്യയിലെയും ഉള്‍പ്പെടെ 200 രാജ്യങ്ങളിലേക്ക് തുണിത്തരങ്ങളുടെ കയറ്റുമതി കൂട്ടാനാണ് ഉദ്ദേശം.

ഇറക്കുമതി തീരുവകള്‍ ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ സാധ്യതയുള്ള തുണിത്തരങ്ങള്‍, രത്‌നങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങിയ മേഖലകള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കി പുതിയ പദ്ധതികള്‍ തയ്യാറാക്കാനും നീക്കങ്ങള്‍ തുടങ്ങി. ഇതിനായി അതാത് എംബസികളുമായി ചേര്‍ന്ന് 40 രാജ്യങ്ങളില്‍ പ്രത്യേക പ്രചാരണ പരിപാടികള്‍ ആരംഭിക്കും. ഉയര്‍ന്ന ഇറക്കുമതി തീരുവയെ നേരിടാന്‍, 200-ലധികം രാജ്യങ്ങളിലേക്ക് തുണിത്തരങ്ങളുടെ കയറ്റുമതി വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ ഒരു ആഗോള മുന്നേറ്റത്തിന് പദ്ധതിയിടുന്നു.

Signature-ad

യു.കെ, ജപ്പാന്‍, ദക്ഷിണ കൊറിയ, ജര്‍മ്മനി, ഫ്രാന്‍സ്, ഇറ്റലി, സ്‌പെയിന്‍, നെതര്‍ലാന്‍ഡ്സ് തുടങ്ങിയ പ്രധാന രാജ്യങ്ങളും, മെക്‌സിക്കോ, പോളണ്ട്, റഷ്യ, തുര്‍ക്കി തുടങ്ങിയ വളര്‍ന്നുവരുന്ന വിപണികളും ഈ പട്ടികയിലുണ്ട്. ബെല്‍ജിയം, കാനഡ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളും പദ്ധതിയുടെ ഭാഗമാണ്. പുതിയ വിപണികളിലേക്ക് കടന്നുചെല്ലാനും, കൂടുതല്‍ രാജ്യങ്ങളുമായി ബന്ധം സ്ഥാപിക്കാനും, അമേരിക്കയുടെ ഇറക്കുമതി തീരുവകള്‍ ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ സാധ്യതയുള്ള തുണിത്തരങ്ങള്‍, രത്‌നങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങിയ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കാനും ഇന്ത്യ തന്ത്രങ്ങള്‍ തയ്യാറാക്കുന്നതായി വാണിജ്യ മന്ത്രാലയം അറിയിച്ചു.

ആഗോള വ്യാപാരത്തിലുണ്ടാകുന്ന പെട്ടെന്നുള്ള മാറ്റങ്ങളില്‍ നിന്ന് ഇന്ത്യന്‍ ബിസിനസ്സുകളെ സംരക്ഷിക്കുന്നതിനുള്ള വിപുലമായ ശ്രമത്തിന്റെ ഭാഗമായാണ് സര്‍ക്കാരിന്റെ പുതിയ പദ്ധതിയെ കാണുന്നത്. പുതിയ വിപണികള്‍ കണ്ടെത്തുന്നതിനൊപ്പം, ആഗോളതലത്തില്‍ വിപണനം ചെയ്യാന്‍ കഴിയുന്ന പുതിയ ഉല്‍പ്പന്നങ്ങള്‍ സൃഷ്ടിക്കുന്നതിലും സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. കയറ്റുമതി വിപുലീകരിക്കുന്നതിലൂടെ, ആഭ്യന്തര ബിസിനസ്സുകള്‍ പെട്ടെന്നുള്ള വ്യാപാര നിയന്ത്രണങ്ങള്‍ക്ക് വിധേയരാകാത്ത സാഹചര്യം ഉറപ്പാക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്.

Back to top button
error: