Breaking NewsKeralaLead NewsNEWSNewsthen Specialpolitics

‘പി.കെ. ഫിറോസിന്റെ സഹോദരന്‍ വര്‍ഷങ്ങളായി ലഹരിക്ക് അടിമ; നൂറു കണക്കിന് ചെറുപ്പക്കാരെ വഴിതെറ്റിച്ചു; പോലീസിന് എന്തുകൊണ്ട്‌ ഫിറോസ് വിവരം കൊടുത്തില്ല?’; ആരോപണവുമായി കെ.ടി. ജലീല്‍

പൊന്നാനി: മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പി.കെ.ഫിറോസിന്‍റെ സഹോദരന്‍ ലഹരിക്കേസില്‍ അറസ്റ്റിലായതിന് പിന്നാലെ ആരോപണങ്ങളുമായി കെ.ടി.ജലീല്‍. പി.കെ.ഫിറോസിന്‍റെ സഹോദരന്‍ വര്‍ഷങ്ങളായി ലഹരി ഉപയോഗിക്കുന്ന ആളാണെന്നും എന്തുകൊണ്ട് നൂറുകണക്കിന് ചെറുപ്പക്കാരെ വഴിതെറ്റിച്ച തന്‍റെ സഹോദരനെ നിയന്ത്രിക്കാന്‍ അദ്ദേഹം മുന്‍കൈ എടുത്തില്ലെന്നും ജലീല്‍ ചോദിച്ചു. ലീഗിന്‍റെ നേതാക്കളുടെ വഴിയില്‍ നിന്ന് ലീഗ് മാറി സഞ്ചരിക്കുകയാണെന്നും ഇതിന്‍റെ തെളിവാണ് പ്രാദേശിക നേതാക്കള്‍ ലഹരിക്കേസില്‍ പിടിക്കപ്പെടുന്നതെന്നും മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെയും സാമ്പത്തിക തട്ടിപ്പ് നടത്തുന്നവരുടെയും വിഹാരകേന്ദ്രമായി ലീഗ് മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

സഹോദരനുവേണ്ടി താനോ കുടുംബമോ ഇടപെടില്ലെന്നും തെറ്റുകാരനെങ്കില്‍ സഹോദരന്‍ ശിക്ഷിക്കപ്പെടണമെന്നാണ് പി.കെ.ഫിറോസ് ഇന്നലെ പറഞ്ഞത്. ലഹരി മരുന്ന് ഇടപാട് അന്വേഷിക്കാനെത്തിയ പൊലീസിനെ ആക്രമിച്ചതിനാണ് പി.കെ.ഫിറോസിന്‍റെ സഹോദരന്‍ പി കെ ബുജൈറിനെ അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ലഹരി ഇടപാട് നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് ചൂലാംവയൽ ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിൽ ചോദ്യം ചെയ്യുന്നതിനിടെയാണ് ബുജൈർ പൊലീസിനെ ആക്രമിച്ചത്. ആക്രമണത്തിൽ കുന്ദമംഗലം പൊലീസ് സ്റ്റേഷനിലെ സി.പി.ഒ ശ്രീജിത്തിന് പരുക്കേറ്റു.

Signature-ad

കെ.ടി.ജലീലിന്‍റെ വാക്കുകള്‍

പി.കെ.ഫിറോസിന്‍റെ സഹോദരന്‍ വര്‍ഷങ്ങളായി ലഹരി ഉപയോഗിക്കുന്ന ആളാണ്. ഇന്നലത്തെ പരിശോധനയില്‍ പൊലീസിന് തന്നെ അത് വ്യക്തമാവുകയും ചെയ്തു. എത്രയോ കാലമായി അദ്ദേഹം രാസലഹരി ഉപയോഗിക്കുന്ന ആളാണ്. എന്തുകൊണ്ട് നൂറുകണക്കിന് ചെറുപ്പക്കാരെ വഴിതെറ്റിച്ച തന്‍റെ സഹോദരനെ നിയന്ത്രിക്കാന്‍ അദ്ദേഹം മുന്‍കൈ എടുത്തില്ല. തന്‍റെ സഹോദരന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്ന് പൊലീസിന് വിവരം കൊടുക്കേണ്ടിയിരുന്നത് ഫിറോസല്ലേ?. സമീപകാലത്ത് മുസ്‍ലിം ലീഗിന്‍റെ മഹാരഥന്‍മാരായിട്ടുള്ള നേതാക്കളുടെ വഴിയില്‍ നിന്ന് ലീഗ് മാറി സഞ്ചരിക്കുന്നു എന്നുള്ളതിന്‍റെ നിരവധി തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്. അതിന്‍റെ തെളിവാണ് മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പിടിക്കപ്പെടുന്ന ലീഗിന്‍റെ നേതാക്കള്‍. മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെയും സാമ്പത്തിക തട്ടിപ്പ് നടത്തുന്നവരുടെയും വിഹാരകേന്ദ്രമായി ലീഗ് മാറിക്കൊണ്ടിരിക്കുകയാണ്. 

ഫേസ്ബുക്കിലും ജലീല്‍ രൂക്ഷമായ പരിഹാസം തുടര്‍ന്നു. അതിങ്ങനെ

 

പണം നേടാൻ മയക്കുമരുന്ന് മാഫിയക്ക് ഒത്താശ ചെയ്യുന്നവൻ്റെ സ്വന്തം സഹോദരൻ കത്വ-ഉന്നാവോ ഫണ്ട് മുക്കി മണിമാളിക പണിതില്ലെങ്കിലല്ലേ അൽഭുതമുള്ളൂ. വയനാട്ടിലെ ദുരിത ബാധിതർക്ക് പിരിച്ച പണത്തിൽ നിന്ന് പതിൻമടങ്ങ് വിലക്ക് ഭൂമി വാങ്ങി കമ്മീഷൻ അടിച്ചില്ലെങ്കിലേ അതിശയമുള്ളൂ.
യൂത്ത് ലീഗ് നേതാവ് പിന്നിൽ കൂടി അപമാനിച്ച ഒരു ചെറുപ്പക്കാരനുണ്ട്. പേര് കെ.ടി അദീപ്.
ഐസ്ക്രീം പാർലർ കേസിൽ പണവും എം.ജി യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ പദവി സഹോദരഭാര്യക്ക് വാങ്ങിക്കൊടുത്ത്, കുഞ്ഞാലിക്കുട്ടിയെ കുറ്റവിമുക്തനാക്കി വിധി പറഞ്ഞ, പണവും പദവിയും കിട്ടിയാൽ എന്തും ചെയ്യാൻ മടിയില്ലാത്ത ലോകായുക്ത സിറിയക് ജോസഫിനെ ഉപയോഗിച്ച് നടത്തിയ കള്ളക്കളിക്ക് കാലം നൽകുന്ന ശിക്ഷയാണിതൊക്കെ.
കെ.ടി. അദീപ് ഇപ്പോൾ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ “ബാങ്ക് ഓഫ് ബറോഡ”യുടെ സംസ്ഥാനത്തെ കോർപ്പറേറ്റ് വിഭാഗത്തിൻ്റെ ചീഫ് മാനേജരാണ്. അദീപ് ഇന്ത്യയിലെ എണ്ണം പറഞ്ഞ ധനകാര്യ സ്ഥാപനത്തിൻ്റെ കൊച്ചിയിലെ ചീഫ് മാനേജരായപ്പോൾ അദീപിനെ അപമാനിച്ചവൻ്റെ സഹോദരൻ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട പരിശോധനക്കിടെ പോലീസിനെ അടിച്ചോടിക്കാൻ ശ്രമിച്ച കേസിൽ അഴിക്കുള്ളിലാണ്. പച്ചക്കൊടി പിടിക്കുന്നത് കൊണ്ട് ഇവർക്കൊക്കെ “അർശിൻ്റെ” തണൽ ഉറപ്പാണെന്ന് സമാധാനിക്കാം.
കുന്ദമംഗലം മേഖലയിൽ കോളേജ് സ്കൂൾ വിദ്യാർത്ഥികൾക്ക് മയക്കു മരുന്ന് വിതരണം ചെയ്യുന്നത് യൂത്ത്ലീഗ് ജനറൽ സെക്രട്ടറിയുടെ സഹോദരനാണെന്നാണ് നാട്ടിലെ സംസാരം.
ലഹരിക്കെതിരെ ഇനി മേലിൽ യൂത്ത് ലീഗ് ക്യാമ്പയിൻ നടത്തുകയാണെങ്കിൽ സംസ്ഥാന സെക്രട്ടറിയുടെ വീട്ടിൽ നിന്ന് അതാരംഭിക്കാൻ ലീഗ്-യൂത്ത്ലീഗ് നേതൃത്വങ്ങൾ ശ്രദ്ധിച്ചാൽ നന്നാകും. വീട്ടുകാരെ നന്നാക്കിയിട്ട് നാട്ടുകാരെ നന്നാക്കലല്ലേ ഭംഗി?! സ്വന്തം സഹോദരനെ മയക്കുമരുന്ന് വിതരണത്തിൽ നിന്നും ഉപയോഗത്തിൽ നിന്നും പിന്തിരിപ്പിക്കാൻ കഴിയാത്ത യൂത്ത്ലീഗ് നേതാവിന് നാട്ടുകാരെ നന്നാക്കാൻ എന്തർഹത?
കൊടുത്താൽ കൊല്ലത്തും കിട്ടും മോനെ. യൂത്ത് ലീഗ് നേതാവിൻ്റെ ഒരു പ്രസ് മീറ്റ് ഉടൻ തന്നെ പ്രതീക്ഷിക്കാം. ലീഗ് സൈബർ ഗ്രൂപ്പുകൾ ജാഗരൂകരായിരിക്കുക. യൂത്ത്ലീഗ് നേതാവിൻ്റെ പത്രസമ്മേളനം കഴിഞ്ഞാൽ വൈകാതെ എൻ്റെ പത്ര സമ്മേളനവും ഉണ്ടാകും. അതും കഴിഞ്ഞേ പിരിഞ്ഞു പോകാവൂ.

Back to top button
error: