റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തിയിട്ടില്ല, ദേശീയ താത്പര്യം കണക്കിലെടുത്ത് തുടരും; ട്രംപിന്റെയും രാജ്യാന്ത മാധ്യമങ്ങളുടെയും പ്രചാരണങ്ങള്‍ തള്ളി; എണ്ണക്കപ്പലുകള്‍ വഴിതിരിച്ചു വിട്ടെന്ന വാര്‍ത്തയോടു പ്രതികരിക്കാതെ കേന്ദ്ര സര്‍ക്കാര്‍
ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ക്രൂഡ് ഓയില്‍ ഉത്പാദക രാജ്യമാണ് റഷ്യ. ശരാശരി 9.5 മില്യണ്‍ ബാരല്‍ ക്രൂഡ് ആണ് പ്രതിദിന ഉത്പാദനം. ഇത് ആകെ ലോക ഉപഭോഗത്തിന്റെ 10 ശതമാനത്തോളം വരും

ന്യൂഡല്‍ഹി: റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതിയില്‍ ഒരു കുറവും വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നു വ്യക്തമാക്കി സര്‍ക്കാര്‍. ഇന്ത്യ എണ്ണ ഇറക്കുമതി നിര്‍ത്തിവച്ചെന്ന വാര്‍ത്തകളോടു പ്രതികരിക്കുകയായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍. രാജ്യത്തിന്റെ തീരുമാനങ്ങള്‍ വിപണിയുടെ ആവശ്യങ്ങള്‍ക്കനുസരിച്ചാണെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തേ, ഇന്ത്യ റഷ്യയില്‍നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി നിര്‍ത്തിവച്ചെന്ന റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്നിരുന്നു. ഇക്കാര്യം യുഎസ് പ്രസിഡന്റ് ട്രംപ് സ്വാഗതം ചെയ്‌തെന്നും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉയര്‍ന്ന താരിഫുകള്‍ ഏര്‍പ്പെടുത്തുമെന്ന ട്രംപിന്റെ ഭീഷണിയെത്തുടര്‍ന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം, മാംഗ്ലോര്‍ റിഫൈനറി ആന്‍ഡ് പെട്രോ കെമിക്കല്‍സ് എന്നിവ കഴിഞ്ഞയാഴ്ച ക്രൂഡ് ഓയില്‍ വാങ്ങിയില്ലെന്നായിരുന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തത്.
ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ക്രൂഡ് ഓയില്‍ ഉത്പാദക രാജ്യമാണ് റഷ്യ. ശരാശരി
9.5 മില്യണ്‍ ബാരല്‍ ക്രൂഡ് ആണ് പ്രതിദിന ഉത്പാദനം. ഇത് ആകെ ലോക ഉപഭോഗത്തിന്റെ 10 ശതമാനത്തോളം വരും. റഷ്യയാണ് ഏറ്റവും വലിയ രണ്ടാമത്തെ കയറ്റുമതിക്കാരും. പ്രതിദിനം 4.5 ദശലക്ഷം ബാരലാണ് കയറ്റുമതി ചെയ്യുന്നത്. 2.3 ദശലക്ഷം ബാരല്‍ ശുദ്ധീകരിച്ച എണ്ണയും കയറ്റുമതി ചെയ്യുന്നു.
ഇന്ത്യയാണ് ക്രൂഡ് ഓയിലിന്റെ മൂന്നാമത്തെ ഏറ്റവും വലിയ ഉപഭോക്താവ്. 85 ശതമാനം ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. ദേശീയതാത്പര്യം മുന്‍നിര്‍ത്തിയാണ് ഏറ്റവും വിലക്കുറവില്‍ ലഭിക്കുന്ന രാജ്യങ്ങളെ സമീപിക്കുന്നതെന്നും കേന്ദ്രസര്‍ക്കാരിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

എന്നാല്‍, അമേരിക്കന്‍ വിലക്കിനെത്തുടര്‍ന്ന് ഇന്ത്യന്‍ റിഫൈനറികള്‍ ലക്ഷ്യമിട്ട് എത്തിയ മൂന്ന് റഷ്യന്‍ എണ്ണക്കപ്പലുകള്‍ വഴിതിരിച്ചുവിട്ടെന്ന റിപ്പോര്‍ട്ടിനോട് ഇതുവരെ ഇന്ത്യ പ്രതികരിച്ചിട്ടില്ല. റഷ്യന്‍ എണ്ണയുടെ വ്യാപാരം നടത്തിയിരുന്ന ഇറാന്‍ ബന്ധമുള്ള 115 വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കപ്പലുകള്‍ക്കും ഈയാഴ്ചയാണ് യുഎസ് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് വിലക്ക് ഏര്‍പ്പെടുത്തിയത്. ഈ പരിധിയില്‍ ഉള്‍പെട്ട കപ്പലുകളാണു വഴിമാറിയതെന്ന് ഇതുമായി ബന്ധപ്പെട്ട സോഴ്‌സുകളെ ഉദ്ധരിച്ചു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
അഫ്രാമാക്‌സസ് ടാഗോര്‍, ഗ്വാന്‍യിന്‍, സ്യൂസ്മാക്‌സ് ടസോസ് എന്നീ കപ്പലുകളാണ് റഷ്യന്‍ എണ്ണയുമായി പുറപ്പെട്ടത്. ഈമാസം ഇന്ത്യന്‍ തുറമുഖങ്ങളില്‍ എത്തുമെന്നായിരുന്നു വിവരം. ഈ മൂന്നു കപ്പലുകളും അമേരിക്കന്‍ ഉപരോധത്തില്‍ ഉള്‍പ്പെട്ടതാണ്. ചെന്നൈ തുറമുഖം ലക്ഷ്യമിട്ടാണ് ടാഗോര്‍ പുറപ്പെട്ടത്. ഇന്ത്യയുടെ പടിഞ്ഞാറന്‍ തുറമുഖങ്ങളെ ലക്ഷ്യമിട്ടാണു മറ്റു രണ്ടു കപ്പലുകളും പുറപ്പെട്ടതെന്നു ട്രേഡ് സോഴ്‌സുകളും റഷ്യന്‍ തുറമുഖ ഡാറ്റകളും വ്യക്തമാക്കുന്നു.
എണ്ണ വ്യാപാരത്തിലൂടെ റഷ്യക്കു കിട്ടുന്ന വരുമാനം ഇല്ലാതാക്കുകയാണ് കര്‍ശനമായ നിയന്ത്രണത്തിലൂടെ അമേരിക്ക ലക്ഷ്യമിടുന്നത്. ഇതു യുക്രൈനില്‍ ചോരപ്പുഴ ഒഴുക്കുന്നതിനുള്ള പണമാണെന്നായിരുന്നു ട്രംപിന്റെ വാദം. ഇന്ത്യക്ക് ആവശ്യമുള്ള എണ്ണയുടെ മൂന്നിലൊന്നില്‍ കൂടുതലും വാങ്ങുന്നത് റഷ്യയില്‍നിന്നാണ്. അമേരിക്കന്‍ നിയന്ത്രം ചുളുവിലയ്ക്ക് എണ്ണ ലഭിക്കുന്ന ഇന്ത്യയെ സാരമായി ബാധിക്കുമെന്നും കരുതുന്നു.
ടാഗോര്‍ നിലവില്‍ ചൈനയിലെ ദാലിയന്‍ ലക്ഷ്യമിട്ടാണു നീങ്ങുന്നത്. ടസോസ് ഈജിപ്റ്റിലെ പോര്‍ട്ട് സെയ്ദും ലക്ഷ്യമിടുന്നെന്നാണു വിവരം. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഭാരത് പെട്രോളിയം എന്നിവ ഉപയോഗിക്കുന്ന സിക്കയിലെ പോര്‍ട്ടായിരുന്നു ഗ്വാന്‍യിന്‍ എന്ന കപ്പലിന്റെ ലക്ഷ്യം. മുമ്പ് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന് ടാഗോര്‍ എണ്ണ നല്‍കിയിട്ടുണ്ട്. എന്നാല്‍, ബിപിസിഎല്‍ തങ്ങളുടെ ഇ-മെയിലിനോടു പ്രതികരിച്ചിട്ടില്ലെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
പനാമയുടെ പതാക വഹിക്കുന്ന ടസോസ്, ടാഗോര്‍ എന്നീ കപ്പലുകള്‍ സുലു ഷിപ്പിംഗിന്റെ ഉടമസ്ഥതയിലുള്ളതാണ്. സില്‍വര്‍ ടെട്രാ മറൈനിന്റെ ഉടമസ്ഥതയിലുള്ള ഗ്വാന്‍യിന്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. ഈ രണ്ടു കമ്പനികള്‍ക്കും അമേരിക്കന്‍ വിലക്കു നിലനില്‍ക്കുന്നു. എന്നാല്‍, ഗ്വാന്‍യിന്‍, ടസോസ് എന്നിവ തങ്ങള്‍ക്കുള്ള എണ്ണ വഹിക്കുന്നതല്ലെന്നാണു റിലയന്‍സിന്റെ നിലപാട്. എന്നാല്‍, നേരത്തേ ഗ്വാന്‍യിനില്‍നിന്ന് റിലയന്‍സ് എണ്ണ ഇറക്കിയിട്ടുണ്ട്.
ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും വിലക്കിയിട്ടുള്ള അച്ചില്ലെസ്, എലൈറ്റ് എന്നീ രണ്ടു കപ്പലുകള്‍ റഷ്യന്‍ എണ്ണയുമായി റഷ്യയിലെ ഉരല്‍സില്‍നിന്ന് പുറപ്പെടാന്‍ തയാറെടുത്തെന്നും വിവരമുണ്ട്. ഇന്ത്യ നേരത്തേ യൂറോപ്യന്‍ യൂണിയന്റെ നിലപാടിനെ അപലപിച്ചിരുന്നു. അമേരിക്കയുടെ പുതിയ നീക്കം ഇന്ത്യയിലെ എണ്ണവിലയെ ബാധിക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നു.
യുക്രൈന്‍ നിരന്തരം പിന്തുണ അഭ്യര്‍ഥിച്ചിട്ടും ഇന്ത്യ തന്ത്രപരമായി നിലപാടു സ്വീകരിച്ച് യുദ്ധം മറയാക്കി നിര്‍ബാധം റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ട്. യൂറോപ്യന്‍ യൂണിയനും അമേരിക്കയും റഷ്യന്‍ എണ്ണയ്ക്കു വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ ഇന്ത്യയും ബ്രസീലും ചൈനയുമാണ് റഷ്യന്‍ എണ്ണയുടെ ഏറ്റവും വലിയ ഇറക്കുമതിക്കാര്‍. ഈ പണം ഉപയോഗിച്ചാണ് യുക്രൈനെ ആക്രമിക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നതെന്നാണ് ആരോപണം. indian-oil-refiners-continue-to-source-oil-from-russia-says-report-global-oil-prices-could-have-surged






