KeralaNEWS

കനത്ത മഴയില്‍ ഹെലികോപ്റ്റര്‍ ഇറക്കാനായില്ല; ഉപരാഷ്ട്രപതിയുടെ ഗുരുവായൂര്‍ സന്ദര്‍ശനം മുടങ്ങി

തൃശൂര്‍: കനത്ത മഴയെത്തുടര്‍ന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറുടെ ഗുരുവായൂര്‍ യാത്ര മുടങ്ങി. പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് ഹെലികോപ്റ്റര്‍ ഇറക്കാന്‍ സാധിക്കാതിരുന്നതാണ് യാത്ര മുടങ്ങാന്‍ കാരണം. ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിലാണ് ഹെലികോപ്റ്റര്‍ ഇറക്കാന്‍ നിശ്ചയിച്ചിരുന്നത്. ഹെലികോപ്റ്റര്‍ ഇറക്കാന്‍ സാധിക്കാതിരുന്നതിനെത്തുടര്‍ന്ന് ഉപരാഷ്ട്രപതി കൊച്ചിയിലേക്ക് തിരിച്ചു പോയി.

ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, ഭാര്യ ഡോ. സുദേഷ് ധന്‍കര്‍, കുടുംബാംഗങ്ങള്‍ എന്നിവരാണ് ഗുരുവായൂര്‍ സന്ദര്‍ശനത്തിന് പോയത്. ഇന്നലെയാണ് രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ കൊച്ചിയിലെത്തിയത്. കൊച്ചി കളമശ്ശേരിയില്‍ ഉപരാഷ്ട്രപതിക്ക് രാവിലെ പൊതുപരിപാടിയുണ്ട്.

Signature-ad

നാഷനല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസില്‍ (നുവാല്‍സ്) രാവിലെ 10.40 ന് വിദ്യാര്‍ഥികളും അധ്യാപകരുമായി ഉപരാഷ്ട്രപതി സംവാദം നടത്തും. ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് കൊച്ചിയില്‍ ഇന്നും ഗതാഗത നിയന്ത്രണമുണ്ട്. രാവിലെ ഒമ്പതുമുതല്‍ പകല്‍ ഒന്നുവരെ ദേശീയപാത 544, കളമശേരി എസ്സിഎംഎസ് മുതല്‍ കളമശേരി എച്ച്എംടി, സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ് തോഷിബ ജങ്ഷന്‍, മെഡിക്കല്‍ കോളേജ് റോഡ്,കളമശേരി നുവാല്‍സ് വരെ കര്‍ശന ഗതാഗതനിയന്ത്രണം ഉണ്ടായിരിക്കും.

Back to top button
error: