2600 കിലോമീറ്റര്‍ ഓടിയശേഷം കൊലയാളിയെ ഹൃദയം ചതിച്ചു; പടിയൂര്‍ ഇരട്ടക്കൊല കേസില്‍ പ്രതി പ്രേംകുമാറിനായി പോലീസ് നടത്തിയത് സിനിമയെ വെല്ലുന്ന അന്വേഷണം; പരിശോധിച്ചത് തിരുവനന്തപുരം മുതല്‍ ഡല്‍ഹി വരെയുള്ള സിസിടിവികള്‍; ഒടുവില്‍ ഹൃദയാഘാതം
മൂന്നാം കൊലയ്ക്കു ശേഷം നാടുവിട്ട പ്രേംകുമാര്‍ മകള്‍ക്കെഴുതി. തെറ്റിന്റെ വഴികളെക്കുറിച്ച്. ഇനി ഒരിക്കലും അന്വേഷിക്കരുത്. കാണാന്‍ പറ്റില്ലെന്ന വിവരവും.

തൃശൂര്‍: പടിയൂര്‍ ഇരട്ടക്കൊലക്കേസിലെ പ്രതിയും കേദാര്‍ നാഥില്‍വച്ചു മരിക്കുകയും ചെയ്ത പ്രേംകുമാര്‍ പോലീസിനെ വട്ടംചുറ്റിച്ചത് 2600 കിലോമീറ്റര്‍. ജൂണ്‍ രണ്ടിന് ഉച്ചയോടെ ഭാര്യ രേഖയെയും അമ്മ മണിയെയും ശ്വാസംമുട്ടിച്ചു കൊന്നശേഷം പ്രേംകുമാര്‍ എവിടേക്കു മുങ്ങിയെന്നും എങ്ങനെ മുങ്ങിയെന്നുമുള്ള വിവരങ്ങളാണു പുറത്തുവന്നത്. ആദ്യ ഭാര്യ ഉദയംപേരൂര്‍ സ്വദേശി വിദ്യയെ കൊലപ്പെടുത്തിയശേഷമാണു രേഖയെ വിവാഹം കഴിച്ചത്. ഇരിങ്ങാലക്കുടയ്ക്കു സമീപമുള്ള പടിയൂരില്‍നിന്ന് പ്രേംകുമാര്‍ എങ്ങനെ രക്ഷപ്പെട്ടു മുങ്ങി?
ഠ സിസിടിവി തന്നെ തുണ
ജൂണ്‍ രണ്ടിന് ഉച്ചയ്ക്കാണു കൊല നടന്നതെങ്കിലും പോലീസ് അറിയുന്നത് ജൂണ്‍ നാലിനാണ്. കൊലയാളി വേഗത്തിലാണു നീങ്ങിയത്. പോലീസ് അറിഞ്ഞപ്പോഴേക്കും 48 മണിക്കൂര്‍ അകലെയെത്തിയിരുന്നു പ്രേം കുമാര്‍. തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ സിസിടിവിയാണ് ആദ്യം പരിശോധിച്ചത്. പടിയൂരില്‍നിന്നു തൃശൂരിലെത്താനുള്ള സമയം നോക്കിയാണ് ക്യാമറകള്‍ പരതിയത്. തിരുവനന്തപുരത്തേയ്ക്കുള്ള ട്രെയിനില്‍ പ്രേംകുമാര്‍ കയറി പോകുന്നത് കണ്ടു. പിന്നെ, തിരുവനന്തപുരം വരെയുള്ള എല്ലാ പ്രധാനപ്പെട്ട റയില്‍വേ സ്റ്റേഷനുകളിലെ സിസിടിവി ക്യാമറകളും തിരഞ്ഞു.
തിരുവനന്തപുരത്തുനിന്ന് പ്രേംകുമാര്‍ വീണ്ടും കണ്ണൂരിലേക്കു ട്രെയിന്‍ കയറി. വീണ്ടും തെക്കുമുതല്‍ വടക്കുവരെയുള്ള എല്ലാ സിസിടിവിക്കു പിന്നാലെയും പോലീസ് നീങ്ങി. കോഴിക്കോട് ഇറങ്ങിയ ഇയാള്‍ ഡല്‍ഹിക്കു പുറപ്പെട്ടെന്നു വ്യക്തമായി. പോലീസും ഡല്‍ഹിയിലേക്ക്. ഡല്‍ഹി റെയില്‍വേ സ്റ്റേഷനിലെ ക്യാമറകളും അരിച്ചുപെറുക്കി. മെട്രോയില്‍ കയറുന്നതും കണ്ടു. പിന്നീടുള്ള അന്വേഷമാണ് കേദാര്‍നാഥില്‍ എത്തിച്ചത്.
ഠ ഉത്തരാഖണ്ഡ് പോലീസ്
‘കേരള പോലീസ് തിരയുന്ന കൊലയാളി കേദാര്‍നാഥില്‍ മരിച്ചു. ആശുപത്രിയിലായിരുന്നു മരണം. മകളുടെ നമ്പര്‍ നല്‍കിയിട്ടുണ്ട്. നെഞ്ചുവേദനയുമായി ആശുപത്രിയില്‍ തനിച്ചെത്തിയതാണ്, പിന്നാലെ മരിച്ചു’- എന്നു പറഞ്ഞു ഉത്തരാഖണ്ഡ് പോലീസിന്റെ ഫോണ്‍ സന്ദേശം എത്തി. ഡല്‍ഹിയില്‍ തങ്ങുന്ന എസ്ഐ പി.എം. മൂസയും സംഘവും നേരെ കേദാര്‍നാഥിലേയ്ക്കു തിരിച്ചു. കേരള പൊലീസ് ചെല്ലുമ്പോള്‍ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. ആത്മഹത്യയല്ലെന്ന് പൊലീസിന് സൂചന ലഭിച്ചു. നേരത്തെ ഹൃദ്രോഗിയായിരുന്നു പ്രേംകുമാര്‍. ഈയിടെ ഹൃദ്രോഗത്തിന് ചികില്‍സ തേടിയിരുന്നു. രണ്ടാം ഭാര്യയുടെ സ്വര്‍ണവും പണവും കൈക്കലാക്കിയുള്ള യാത്ര.
ഠ മകളുടെ വിലാസത്തില്‍ കൊറിയര്‍
ആദ്യഭാര്യ ഉദയംപേരൂര്‍ സ്വദേശി വിദ്യ കൊല്ലപ്പെട്ട ശേഷം രണ്ടു മക്കളേയും തിരിഞ്ഞുനോക്കിയിട്ടില്ല പ്രേംകുമാര്‍. അമ്മയും സഹോദരനുമായി അകന്നു. മൂന്നാം കൊലയ്ക്കു ശേഷം നാടുവിട്ട പ്രേംകുമാര്‍ മകള്‍ക്കെഴുതി. തെറ്റിന്റെ വഴികളെക്കുറിച്ച്. ഇനി ഒരിക്കലും അന്വേഷിക്കരുത്. കാണാന്‍ പറ്റില്ലെന്ന വിവരവും. കേദാര്‍നാഥിലേയ്ക്കുള്ള ആയാസം നിറഞ്ഞ യാത്രയില്‍ കൊലയാളിയുടെ ഹൃദയം തളര്‍ന്നു. പിന്നാലെ, കേരള പൊലീസ് എത്തുമെന്ന ഭയവും. വീണ്ടും ജയില്‍വാസം വേണ്ടിവരുമോയെന്ന ആശങ്ക. എല്ലാംകൊണ്ടും തളര്‍ന്ന പ്രേംകുമാര്‍ പൊലീസിന്റെ പിന്നാലെയുള്ള വരവില്‍ ഏറെ ഭയപ്പെട്ടിരുന്നു. ഫോണ്‍ ഉപയോഗിക്കാതെ സ്ഥലം കണ്ടുപിടിക്കാന്‍ കഴിയില്ലെന്ന കൊലയാളിയുടെ ആത്മവിശ്വാസം കേരള പോലീസ് തകര്‍ത്തു. ഡിവൈ.എസ്.പി.: കെ.ജി.സുരേഷ്, കാട്ടൂര്‍ ഇന്‍സ്പെക്ടര്‍ : ഇ.എം.ബൈജു, സ്ക്വാഡ് എസ്.ഐ: പി.എം.മൂസ എന്നിവരടങ്ങുന്ന സംഘം കൊലയാളിയെ കണ്ടെത്താന്‍ നടത്തിയ തിരച്ചില്‍ സിനിമയെ വെല്ലുന്നതാണെന്നും പറഞ്ഞു.






