IndiaNEWS

നുണഫാക്ടറി തുറന്ന് പാക്കിസ്ഥാന്‍! ‘ഓപ്പറേഷന്‍ സിന്ദൂറി’ന് തിരിച്ചടിയെന്ന് കുപ്രചാരണം; വ്യാജ വാര്‍ത്തകളും തെറ്റായ വിവരങ്ങളുമായി ‘പാക്കി മീഡിയ’

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ വ്യാജ വാര്‍ത്തകളുമായി പാക്കിസ്ഥാന്‍ മാധ്യമങ്ങളും സമൂഹമാധ്യമ അക്കൗണ്ടുകളും. ഇന്ത്യയുടെ പോര്‍ വിമാനങ്ങള്‍ വെടിവച്ചിട്ടെന്ന രീതിയിലുള്ള പ്രചാരണമാണ് പാക്കിസ്ഥാന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്. എക്‌സ് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമ അക്കൗണ്ടുകള്‍ വഴി വ്യാജ വിവരങ്ങളും പ്രചരിക്കുന്നുണ്ട്. ഇന്ത്യന്‍ റഫാല്‍, സുഖോയ് വിമാനങ്ങള്‍ പാക്കിസ്ഥാന്‍ വെടിവച്ചിട്ടെന്നും വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.

ഓപ്പറേഷന്‍ സിന്ദൂറിന് മണിക്കൂറുകള്‍ക്കുള്ളില്‍ ഇന്ത്യയ്ക്ക് തിരിച്ചടി നല്‍കിയെന്നുമുള്ള അവകാശവാദം. ഇന്ത്യയ്ക്കുള്ളിലെ 15 സ്ഥലങ്ങളില്‍ മിസൈല്‍ ആക്രമണം നടത്തിയെന്നും പാക്കിസ്ഥാന്‍ തിരിച്ചടിച്ചെന്നുള്ള പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. ശ്രീനഗര്‍ വ്യോമതാവളം പാക്കിസ്ഥാന്‍ വ്യോമസേന ആക്രമിച്ചുവെന്നും ഇന്ത്യന്‍ ആര്‍മി ബ്രിഗേഡ് ആസ്ഥാനം നശിപ്പിച്ചുവെന്നും തുടങ്ങിയ വ്യാജ വാര്‍ത്തകള്‍ നിറയുകയാണ്. പാക്കിസ്ഥാന്‍ സൈനിക മാധ്യമ വിഭാഗമായ ഇന്റര്‍-സര്‍വീസസ് പബ്ലിക് റിലേഷന്‍സുമായി ബന്ധപ്പെട്ട അക്കൗണ്ടുകള്‍ വഴിയാണ് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്.

Signature-ad

വാദങ്ങളെ പിന്തുണയ്ക്കുന്ന വിശ്വസനീയമായ ദൃശ്യങ്ങളോ ഉപഗ്രഹ ചിത്രങ്ങളോ തെളിവുകളോ നല്‍കാന്‍ ഇവര്‍ക്ക് സാധിച്ചിട്ടില്ല. സമൂഹമാധ്യമങ്ങള്‍ വഴി ഇക്കൂട്ടര്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളില്‍ പലതും വര്‍ഷങ്ങള്‍ പഴക്കമുള്ളതാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ബുധനാഴ്ച അര്‍ധരാത്രിയോടെ ജയ്ഷെ മുഹമ്മദ് (ജെഎം), ലഷ്‌കര്‍-ഇ-തയ്ബ (എല്‍ഇടി) എന്നീ ഭീകരസംഘടനകളുടെ 9 ക്യാംപുകളാണ് ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യന്‍ സംയുക്ത സേന തകര്‍ത്തത്. ആക്രമണത്തിനു തൊട്ടുപിന്നാലെ, ഇന്ത്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, യുഎസ് സുരക്ഷാ ഉപദേഷ്ടാവ് എന്നിവരുമായി ആശയവിനിമയം നടത്തിയിരുന്നു.

Back to top button
error: