നിലമ്പൂരിനൊപ്പം ഉപതെരഞ്ഞെടുപ്പ് വേണ്ടത് ജമ്മുകശ്മീരിലും; ചവറ മോഡല്‍ സ്വീകരിച്ചാല്‍ പി.വി. അന്‍വറിന്റെ നിലനില്‍പ്പും അങ്കലാപ്പിലാകും; യുഡിഎഫില്‍ ചേര്‍ന്നാല്‍ തൃണമൂലിന് പുറത്തെന്ന് സംസ്ഥാന നേതാക്കള്‍; യോഗങ്ങളിലും ആളില്ല; നാലു മാസത്തിനിപ്പുറം അവസാനിച്ചോ അന്‍വര്‍ ഇഫക്ട്?

തിരുവനന്തപുരം: നിലമ്പൂര്‍ തെരഞ്ഞെടുപ്പ് വൈകുന്നതിന്റെ ആശങ്കകള്‍ക്കിടെ എല്‍ഡിഎഫില്‍നിന്നു പുറത്തുപോയ പി.വി. അന്‍വറിന്റെ രാഷ്ട്രീയ നിലനില്‍പ്പും അങ്കലാപ്പിലാകുന്നു. ആദ്യം തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ഡിഎംകെയിലും പിന്നീടു അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടി (എസ്.പി)യിലും ഇടം തേടിയെങ്കിലും അടുപ്പിക്കാതെ വന്നതോടെ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിലാണു ചേര്‍ന്നത്.്
പാര്‍ട്ടിയില്‍ ചേര്‍ന്നതിനു പിന്നാലെ ദേശീയ രാഷ്ട്രീയത്തിനു വിരുദ്ധമായി അന്‍വര്‍ ഏകപക്ഷീയമായി കോണ്‍ഗ്രസില്‍ ഏതുവിധേനയും എത്തിച്ചേരാനുള്ള നീക്കങ്ങളാണു നടത്തിയത്. കേന്ദ്ര നേതൃത്വത്തിന്റെ അനുമതിയോടെ ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് (എഐടിസി) ന്റെ കേരളത്തിലെ ഘടകം ഈ നീക്കങ്ങള്‍ വെട്ടിയതോടെയാണു അന്‍വര്‍ ഇരിപ്പിടം ലഭിക്കാതെ ഉഴലുന്നത്. മാത്രമല്ല, സംസ്ഥാന തൃണമൂല്‍ നേതാക്കള്‍ അന്‍വറിനെ കപട രാഷ്ട്രീയക്കാരനെന്നുവരെ വിശേഷിപ്പിക്കുന്ന നിലപാടിലെത്തി.

തുടക്കത്തില്‍ ഇടിച്ചുനിന്ന ആള്‍ക്കൂട്ടവും അന്‍വറിന്റെ പരിപാടികളില്‍നിന്ന് അപ്രത്യക്ഷമായതോടെ യുഡിഎഫില്‍ എത്താനുള്ള വിലപേശലിനും മൂര്‍ച്ച കുറഞ്ഞു. തത്വത്തില്‍ കേരള രാഷ്ട്രീയത്തില്‍ പ്രത്യേകിച്ച് ഇടപെടലിനൊന്നും സാധ്യമല്ലാത്ത വിധത്തില്‍ അന്‍വര്‍ ഒതുങ്ങിപ്പോയെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിനു മുമ്പ് യുഡിഎഫിലെത്താനുള്ള അന്‍വറിന്റെ വെപ്രാളത്തെ എഐടിസി നേതൃത്വം പരിഹാസത്തോടെയാണു കാണുന്നത്. അന്‍വറിന്റെ രാജിയോടെയാണു നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്. അതുതന്നെ ഇപ്പോള്‍ നടക്കുമോ എന്നതിലും സംശയമാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് ഒമ്പതുമാസം ശേഷിക്കേ വീണ്ടുമൊരു തെരഞ്ഞെടുപ്പിന്റെ ആവശ്യമില്ലെന്ന നിലപാടിലാണ് എല്‍ഡിഎഫ് നേതൃത്വം. കോണ്‍ഗ്രസ് മാത്രമാണ് ഉപതെരഞ്ഞെടുപ്പു വേണമെന്ന ആവശ്യമുന്നയിക്കുന്നത്. ബിജെപിക്കു സാധ്യതയില്ലാത്ത മണ്ഡലമായതിനാല്‍ ആ പാര്‍ട്ടിയും വേഗത്തില്‍ നടത്തുന്നതിനുള്ള സമ്മര്‍ദവും ഉയര്‍ത്തുന്നില്ല. പഹല്‍ഗാം ആക്രമണത്തിന്റെ സാഹചര്യംകൂടി നിലനില്‍ക്കുന്നതിനാല്‍ തെരഞ്ഞെടുപ്പു നടത്താന്‍ കേന്ദ്ര സര്‍ക്കാരും തെരഞ്ഞെടുപ്പു കമ്മീഷനും തയാറാകുമോ എന്നതിലും സംശയങ്ങള്‍ ഉയരുന്നുണ്ട്.
രാജിക്കുശേഷം ഒറ്റയാനായി കരുത്തുകാട്ടി പി.വി. നിരവധി യോഗങ്ങളില്‍ പങ്കെടുത്തെങ്കിലും പിന്നീട് ആളുകുറയുന്ന കാഴ്ചയാണു കണ്ടത്. കഴിഞ്ഞയാഴ്ച തിരുവമ്പാടിയില്‍ നടത്തിയ യോഗത്തില്‍ വളരെക്കുറച്ച് ആളുകളാണു പങ്കെടുത്തത്. ഇതിനുപിന്നാലെ ദേശീയ ചെയര്‍പേഴ്‌സണ്‍ മമതാ ബാനര്‍ജി അന്‍വറിനെ വിളിച്ചുവരുത്തിയെങ്കിലും ആരോഗ്യകാരണം പറഞ്ഞു കൂടിക്കാഴ്ച റദ്ദാക്കിയത് എഐടിസി പ്രവര്‍ത്തകര്‍ പരിഹാസത്തോടെയാണു കണ്ടതും. അന്‍വറിന്റേത് ‘പബ്ലിക് സ്റ്റണ്ട്’ മാത്രമാണെന്നായിരുന്നു തൃണമൂല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ. അലിയുടെ പ്രതികരണം.
യുഡിഎഫില്‍ ചേരുകയാണെങ്കില്‍ അന്‍വര്‍ എന്നന്നേക്കുമായി തൃണമൂലില്‍നിന്നു പുറത്താകുമെന്നു സംസ്ഥാന പ്രസിഡന്റ് സി.ജി. ഉണ്ണി പറഞ്ഞതായി ‘ദി ഹിന്ദു’ ദിനപത്രവും റിപ്പോര്‍ട്ട് ചെയ്തു. കേരളത്തിലെ യുഡിഎഫില്‍ ചേരണമെന്നു ഞങ്ങള്‍ക്കൊരു ആഗ്രഹവുമില്ല. ഞങ്ങള്‍ സംസ്ഥാനത്തു പാര്‍ട്ടിയുടെ വേരോട്ടം ശക്തമാക്കാന്‍ രാപ്പകല്‍ പണിയെടുക്കുകയാണ്. ദേശീയ നേതൃത്വം അന്‍വറിനു നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും അതിനെ മാനിക്കാനും അദ്ദേഹം തയാറാകുന്നില്ലെന്ന് ഉണ്ണി പറയുന്നു.
ഇതിനിടെ അന്‍വര്‍ യുഡിഎഫിലെ നിരവധി നേതാക്കളുമായും ചര്‍ച്ച നടത്തിയിട്ടുണ്ട്. കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി (സിഎംപി) എന്നിവയും ഇതിലുള്‍പ്പെടും. സിഎംപി ജനറല്‍ സെക്രട്ടറി സി.പി. ജോണുമായിട്ടായിരുന്നു ഏറ്റവും ഒടുവിലത്തെ കൂടിക്കാഴ്ച. തൃണമൂല്‍ വിടുകയാണെങ്കില്‍ മാത്രം യുഡിഎഫില്‍ ഒരു സ്ഥാനമുണ്ടാകുമെന്ന ഉറപ്പാണ് ജോണ്‍ നല്‍കിയത്. എല്‍ഡിഎഫ് വിട്ടതിനു നാലുമാസം കഴിഞ്ഞിട്ടും അന്‍വറിന്റെ നിലയില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല എന്നതാണു വസ്തുത. ഒപ്പം പൊതുരംഗത്തെ സാന്നിധ്യവും കുറഞ്ഞു. യുഡിഎഫില്‍ ചേരുന്നതിനു വേണ്ടി തൃണമൂല്‍ വിടുകയാണെങ്കില്‍ അത് അന്‍വറിന്റെ രാഷ്ട്രീയ പ്രതിഛായയെ കൂടുതല്‍ ബാധിക്കുമെന്നതും ഉറപ്പാണ്. അധികാരത്തിനുവേണ്ടി മറുകണ്ടം ചാടുകയെന്ന സാധാരണ പരിപാടി നടത്തുന്നയാളായും അന്‍വര്‍ വിലയിരുത്തപ്പെടും.
നിലവില്‍ നിലമ്പൂര്‍ തെരഞ്ഞെടുപ്പിനൊപ്പം ജമ്മു കശ്മീരിലെ രണ്ടു നിയമസഭാ മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പു നടക്കേണ്ടതുണ്ട്. എന്നാല്‍, നിലവിലെ സുരക്ഷാസാഹചര്യം പരിഗണിച്ചാകും ഇക്കാര്യത്തില്‍ തീരുമാനം. അഞ്ചുവര്‍ഷം മുമ്പ് ചവറ ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കിയതു പുതിയ എംഎല്‍എയ്ക്ക് ഒരുവര്‍ഷം തികച്ച് കിട്ടില്ലെന്ന കാരണത്താലാണ്. അന്ന് സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയകക്ഷികളും ഉപതെരഞ്ഞെടുപ്പ് വേണ്ടെന്നു കമ്മിഷനെ അറിയിച്ചു.
എന്നാല്‍, നിലമ്പൂരില്‍ സ്ഥിതി അതല്ല. യുഡിഎഫ് ഉപതെരഞ്ഞെടുപ്പ് വേണമെന്ന നിലപാടിലാണ്. സ്ഥാനാര്‍ഥിയുടെ പേര് വയ്ക്കാതെ ചുവരെഴുത്തും തുടങ്ങി. നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. അന്തിമ വോട്ടര്‍ പട്ടിക ഉള്‍പ്പെടെ തയാറായി. വോട്ടിംഗ് യന്ത്രങ്ങളുടെ പ്രാഥമികപരിശോധന നടത്തി. കഴിഞ്ഞ ഏപ്രില്‍ ഏഴുമുതല്‍ ഒമ്പതുവരെ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു. ഖേല്‍ക്കറിന്റെ നേതൃത്വത്തില്‍ മണ്ഡലസന്ദര്‍ശനവും നടത്തിയിരുന്നു.
തെരഞ്ഞെടുപ്പു വൈകുന്നതിലെ ആശങ്കയാണ് കമ്മീഷനു കത്തയയ്ക്കുന്നതിലൂടെ അന്‍വര്‍ ഉയര്‍ത്തുന്നതെന്ന നിരീക്ഷണവുമുണ്ട്. തെരഞ്ഞെടുപ്പു നടക്കാത്തത് നിലമ്പൂരിന്റെ വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കും. നിരവധി ശ്രമങ്ങള്‍ നടത്തിയിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനു കത്തയയ്ക്കുന്നതെന്നും താന്‍ തുടങ്ങിവച്ച വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിക്കാന്‍ മണ്ഡലത്തില്‍ എംഎല്‍എ ആവശ്യമാണെന്നും അന്‍വര്‍ പറയുന്നു.
അന്‍വറിനെ സംബന്ധിച്ച് ജീവന്‍ മരണ പോരാട്ടമാണ് നിലമ്പൂര്‍ തെരഞ്ഞെടുപ്പ്. എന്തുവിലകൊടുത്തും യുഡിഎഫ് സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാനാണു നീക്കമെങ്കിലും ആര്യാടന്‍ ഷൗക്കത്തിനു പകരം വി.എസ്. ജോയിയെ കൊണ്ടുവരാനുള്ള നീക്കം യുഡഎഫിലും മുറുമുറുപ്പിന് ഇടയാക്കിയിട്ടുണ്ട്. ഷൗക്കത്താണ് വിജയിക്കാന്‍ സാധ്യതയുള്ള സ്ഥാനാര്‍ഥിയെന്നാണ് രണ്ടു സര്‍വേകളിലും കണ്ടെത്തിയിട്ടുള്ളത്. ഇതിനു പകരം ക്രിസ്ത്യന്‍ സഭയെ പ്രീണിപ്പിച്ച് ജോയിയെ കൊണ്ടുവരാനാണ് അന്‍വറിന്റെ ശ്രമം. ഇത് യുഡിഎഫിന്റെ ഏകോപനത്തില്‍ അസാധാരണ പ്രതിസന്ധിയും ഉണ്ടാക്കിയിട്ടുണ്ട്. യുഡിഎഫില്‍ എത്തുന്ന അന്‍വര്‍ പുറത്തുനില്‍ക്കുന്ന അന്‍വറിനേക്കാള്‍ ശല്യമാകുമെന്നു കരുതുന്ന നേതാക്കളുമുണ്ട്.