LocalNEWS

എടിഎം കൗണ്ടറില്‍ ഇടിച്ചുകയറി കാട്ടുപന്നി; ഗ്ലാസ് തകര്‍ന്നു വീണ് ഇടപാടുകാരന് പരുക്ക്

കോട്ടയം: എരുമേലിയില്‍ എടിഎം കൗണ്ടറിലേക്ക് കാട്ടുപന്നി ഇടിച്ചു കയറി കൗണ്ടറിലുണ്ടായിരുന്ന ഇടപാടുകാരന് പരുക്ക്. ബസ് സ്റ്റാന്‍ഡിനു സമീപം മുണ്ടക്കയം റോഡില്‍ സ്വകാര്യ ബാങ്കിന്റെ എടിഎം കൗണ്ടറിലേക്കാണു കാട്ടുപന്നി ഇടിച്ചു കയറിയത്. മഠത്തില്‍ എസ്റ്റേറ്റ് ജീവനക്കാരന്‍ മുക്കട കൂവക്കാവ് വാണിയമ്പറമ്പില്‍ എന്‍.വി. ഗോപാലന് (80) ആണ് പരുക്കേറ്റത്.

കാട്ടുപന്നി ഇടിച്ചു കയറിയതിനെ തുടര്‍ന്ന് എടിഎം കൗണ്ടറിന്റെ ചില്ല് തകര്‍ന്നു വീണ് ഗോപാലന്റെ കാലുകള്‍ക്കു മുറിവേറ്റു. ഇടതു കാലിന് 2 തുന്നലുണ്ട്. കാട്ടുപന്നി പാഞ്ഞു കയറിയെങ്കിലും ഗോപാലന്‍ പെട്ടന്ന് പുറത്തേക്ക് ഓടിയതിനാലാണ് കാട്ടുപന്നിയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപെട്ടത്. എടിഎം കൗണ്ടറിലെ സിസിടിവി ക്യാമറയില്‍ കാട്ടുപന്നി കൗണ്ടറിലേക്ക് പാഞ്ഞുകയറുന്നതും ഗ്ലാസ് തകര്‍ക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.

Signature-ad

തിങ്കളാഴ്ച രാവിലെ 7 മണിയോടെ ആണ് സംഭവം. എസ്റ്റേറ്റിലേക്ക് ജോലിക്ക് പോകുമ്പോള്‍ പണം എടുക്കാനാണ് ഗോപാലന്‍ എടിഎമ്മില്‍ കയറിയത്. പണം എടുക്കാന്‍ വേണ്ടി കാര്‍ഡ് ഇട്ടതിനു പിന്നാലെ വലിയ ശബ്ദത്തോടെ പിന്നിലെ ഗ്ലാസ് ഡോര്‍ പൊളിഞ്ഞു വീണു. കൗണ്ടറിലേക്ക് കാട്ടുപന്നി പാഞ്ഞുകയറിയതു കണ്ട് ഒരു നിമിഷം പകച്ചു. ഈ സമയം കാട്ടുപന്നി കൗണ്ടറിനുള്ളില്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടി.

പന്നിയുടെ ആക്രമണത്തില്‍ രക്ഷപെടാന്‍ ഗോപാലന്‍ പെട്ടെന്നു പുറത്തേക്ക് ഓടി. ഈ സമയത്താണ് പൊട്ടിവീണ ചില്ല് കാലില്‍ തുളച്ചു കയറിയത്. ഗോപാലനു പിന്നാലെ കാട്ടുപന്നി കൗണ്ടറില്‍ നിന്ന് പുറത്തേക്ക് ഓടുന്നതും ദൃശ്യങ്ങളിലുണ്ട്. ഗോപാലന്‍ എരുമേലി സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടി. അപകടത്തിനു പിന്നാലെ ബാങ്ക് അധികൃതര്‍ എത്തി ബാങ്കിന്റെ എടിഎം താല്‍ക്കാലികമായി അടച്ചു.

ചരള ഭാഗത്ത് കൂട്ടമായി എത്തിയ കാട്ടുപന്നികള്‍ തിങ്കളാഴ്ച രാവിലെ റോഡിലൂടെയും പുരയിടങ്ങളിലൂടെയും ഓടി നടക്കുന്നുണ്ടായിരുന്നു. അതില്‍ ഒന്നാണ് എടിഎമ്മിലേക്കു കയറിയതെന്ന് സംശയിക്കുന്നു. വനം വകുപ്പിനു പരാതി നല്‍കാന്‍ തിങ്കളാഴ്ച എത്തിയിട്ട് ആരും ഉണ്ടായിരുന്നില്ല. ചൊവ്വാഴ്ച വീണ്ടും എത്തി പരാതി നല്‍കുമെന്നും ഗോപാലന്‍ അറിയിച്ചു.

Back to top button
error: